നഗരത്തിന്റെ മുഖച്ഛായ മാറും; ജില്ല കോടതിപ്പാലം നിർമാണം ഉടൻ തുടങ്ങും
text_fieldsആലപ്പുഴ: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയായ കോടതിപ്പാലം നവീകരണം ഉടൻ ആരംഭിക്കും. ടെൻഡർ ഉറപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി ഉടൻ കരാർ ഒപ്പുവെക്കും. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയാണു നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.
വാസ്തുശിൽപ മാതൃകയിലാണ് പാലം പുനർനിർമിക്കുന്നത്. ജില്ല കോടതിപ്പാലം നവീകരണം ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ഏറ്റവും പ്രയോജനകരമാകുമെന്നാണ് കരുതപ്പെടുന്നത്. 129 കോടി രൂപ ചെലവുവരുന്നവിധമാണ് പാലത്തിന്റെ പുനർനിർമാണം വിഭാവന ചെയ്തിരിക്കുന്നത്.
വാടക്കനാലിന്റെ വടക്കേക്കരയിൽ എസ്.ഡി.വി ഗ്രൗണ്ടിന് സമീപത്തുനിന്നും തെക്കേക്കരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിനു മുന്നിൽനിന്നും ഫ്ലൈഓവറും അടിപ്പാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിനു സമീപം അവസാനിക്കുന്നതാണ് രൂപരേഖ. നിലവിലെ പാലത്തിന്റെ ഇരുകരയിലും നാല്ക്കവലകളോടെ പൊതുമരാമത്ത് വകുപ്പാണ് രൂപരേഖ തയാറാക്കിയത്.
കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെ.ആര്.എഫ്.ബി) നിർമാണച്ചുമതല വഹിക്കുന്നത്. വാടക്കനാലിന്റെ തെക്കേകരയില്‍ പാലത്തിന് പടിഞ്ഞാറ് ഭാഗത്തെ കടകള്‍ ഒഴിയാന്‍ കെ.ആര്.എഫ്.ബി ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കിഴക്ക് ഭാഗത്തെ 16 വ്യാപാരികളുമായി ബന്ധപ്പെട്ട കേസ് 21ന് കോടതി പരിഗണിക്കും. ഇവരെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികളിലേക്ക് തൽക്കാലികമായി പുനരധിവസിപ്പിക്കാനാണ് നീക്കം. നഷ്ടപരിഹാരവും പുനരധിവാസവും നൽകി കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.