യന്ത്രത്തിൽ കുടുങ്ങി തെങ്ങിൽ തലകീഴായി കിടന്നയാളെ രക്ഷപ്പെടുത്തി
text_fieldsതെങ്ങിന് മുകളിൽ യന്ത്രത്തിൽ കുടുങ്ങിയ ബാബുവിനെ അഗ്നിരക്ഷാസംഘം സുരക്ഷിതമായി താഴെ എത്തിക്കുന്നു
കറ്റാനം: തെങ്ങുകയറ്റ യന്ത്രത്തിൽ കാൽ കുടുങ്ങി തെങ്ങിന് മുകളിൽ തലകീഴായി കിടന്നയാളെ നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തി. ഇലിപ്പക്കുളം നാമ്പുകുളങ്ങര ബാഷാ ഭവനിൽ ബാബുവാണ് (54) തെങ്ങിന് മുകളിൽ കുടുങ്ങിയത്.
ചൊവ്വാഴ്ച രാവിലെ 10 ഓടെ കട്ടച്ചിറ പാറക്കൽ ജങ്ഷന് സമീപമായിരുന്നു സംഭവം. കട്ടയിൽ പുരയിടത്തിൽ തേങ്ങയിടുന്നതിനിടെ യന്ത്രത്തിൽ കാൽ കുരുങ്ങി തലകീഴായി മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ സലാഹുദ്ദീനും അതുവഴിയെത്തിയ മരംവെട്ട് തൊഴിലാളിയായ കണ്ണനാകുഴി സ്വദേശി ഷാജിയും അടിയന്തര രക്ഷാപ്രവർത്തനം നടത്തിയതാണ് ദുരന്തം ഒഴിവാകാൻ കാരണമായത്. ഇവർ മുകളിൽ കയറി കെട്ടി നിർത്തിയപ്പോഴേക്കും അഗ്നിരക്ഷാസംഘം സ്ഥലത്ത് എത്തി. തുടർന്നാണ് ഒരു മണിക്കൂറോളം തലകീഴായി കിടന്ന ബാബുവിനെ സുരക്ഷിതമായി താഴെയിറക്കിയത്. തുടർന്ന് കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിരക്ഷാ നിലയം ഇൻചാർജ് സി.പി. ജോസ്, അസി. സ്റ്റേഷൻ ഓഫിസർമാരായ ജി. ജയകുമാർ, കെ.വി. വർഗീസ്, ഫയർ ഓഫിസർമാരായ വിജയകുമാർ, അനീഷ്, കബീർ, ഗ്ലെൻ ഫെർണാണ്ടസ്, സജിത്, അനീഷ് കുമാർ, രാജശേഖരൻ പിള്ള എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.