ദുരിതത്തിന് കുറവില്ല; താഴ്ന്നപ്രദേശങ്ങൾ മുങ്ങി; നാല് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
text_fieldsആലപ്പുഴ: മഴക്ക് നേരിയശമനമുണ്ടായെങ്കിലും ജില്ലയിലെ ദുരിതത്തിന് കുറവില്ല. താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലാണ് ഏറെയും ദുരിതം. നാലിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 31പേരെ മാറ്റിപാർപ്പിച്ചു. അമ്പലപ്പുഴ താലൂക്കിൽ രണ്ടും ചെങ്ങന്നൂർ താലൂക്കിൽ രണ്ടും ക്യാമ്പുകളാണ് തുറന്നത്. പുറക്കാട് ആനന്ദേശ്വരം വീട്, ആര്യാട് സൗത്ത് കൊറ്റംകുളങ്ങര എച്ച്.എസ് ഓഡിറ്റോറിയം, തിരുവൻവണ്ടൂർ ഗവ. എൽ.പി. സ്കൂൾ, ചെങ്ങന്നൂർ കിഴക്കേനട ഗവ. യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
പുറക്കാട് ഒരു കുടുംബത്തിലെ ആറുപേരും ആര്യാട് കൊറ്റംകുളങ്ങരയിൽ ഒരുകുടുംബത്തിലെ ഏഴും കിഴക്കേനടയിൽ മൂന്ന് കുടുംബത്തിലെ 12പേരും തിരുവൻവണ്ടൂരിൽ രണ്ടു കുടുംബത്തിലെ ആറുപേരുമാണ് ക്യാമ്പിലുള്ളത്. ഒമ്പത് പുരുഷന്മാരും 10 സ്ത്രീകളും 13 കുട്ടികളും ഉൾപെടും. ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. രണ്ടുദിവസം തിമിർത്ത് പെയ്ത മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻവെള്ളത്തിന്റെ കുത്തൊഴുക്കിൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ പാടശേഖരങ്ങളിലും ഗ്രാമീണറോഡുകളിലും വെള്ളംകയറിയിട്ടുണ്ട്. മഴകനത്താൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമുണ്ട്.
മഴക്ക് നേരിയ ശമനം
ജില്ലയിൽ മഴക്ക് നേരിയ ശമനം. ശരാശരി ലഭിച്ചത് 16.7 മി.മീറ്റർ മഴയാണ്. കൂടുതൽ മഴലഭിച്ചത് മാവേലിക്കരയിലാണ് (38.6). ആലപ്പുഴ -3.5, ചേർത്തല -15, കായംകുളം -10.1, മങ്കൊമ്പ് -11.8, കാർത്തികപ്പള്ളി -8. എന്നിങ്ങനെയാണ്മറ്റിടങ്ങളിലെ കണക്ക്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം
ജില്ലയിൽ അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ഹൗസ്ബോട്ടുകൾ, ശിക്കാരബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, കനോയിങ്, കയാക്കിങ് എന്നിവക്കും നിരോധനം ബാധകമാണ്. ഇതുസംബന്ധിച്ച് ബുധനാഴ്ച രാവിലെയാണ് ഉത്തരവിറങ്ങിയത്. ചൊവ്വാഴ്ച രാത്രി മുതൽ നിർദേശം ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നു. ബുധനാഴ്ച രാവിലെ സർവിസ് നടത്തിയ ജലയാനങ്ങൾ പലതും നിർത്തിവെപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.