അനധികൃത ഭൂമി കൈയേറ്റം; വൻകിട റിസോർട്ടുകാരുടെ കൈയേറ്റങ്ങൾക്കുനേരെ ഉദ്യോഗസ്ഥർ കണ്ണടക്കുന്നു; റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ എച്ച്. സലാം എം.എൽ.എ
text_fieldsആലപ്പുഴ: ജില്ലയിലെ അനധികൃത ഭൂമികൈയേറ്റത്തിനും നിർമാണത്തിനുമെതിരെ റവന്യൂ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന് എച്ച്. സലാം എം.എൽ.എ. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. വൻകിട റിസോർട്ട് ഉടമകൾ പുറമ്പോക്ക് ഭൂമിയും നിലവും വൻതോതിൽ കൈയേറി നിർമാണം നടത്തിയിട്ടും ഉദ്യോഗസ്ഥർ കണ്ണടക്കുകയാണ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമപ്രകാരം ജില്ലയിൽ 215 സ്ഥലങ്ങൾ അനധികൃതമായി നികത്തിയിട്ടുണ്ടെന്ന് നിയമസഭയിൽ റവന്യൂമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.
ഇതിൽ 22 എണ്ണവും അമ്പലപ്പുഴ താലൂക്ക് പരിധിയിലാണ്. തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വാങ്ങാതെ വൻകിട നിർമാണവും നടക്കുന്നുണ്ട്. ആലപ്പുഴ നഗരസഭയുടെ അനുവാദമില്ലാതെയാണ് മുത്തൂറ്റിന്റെ ഉടമസ്ഥതയിലുള്ള പള്ളാത്തുരുത്തി സാന്താരി റിസോർട്ട് നിലംനികത്തി ചുറ്റുമതിലും കെട്ടിടത്തിന്റെ നിർമാണവും നടത്തിയത്. പള്ളാത്തുരുത്തിയിലെ സാധാരണക്കാർക്ക് റോഡ് നിർമിക്കാൻ തടസ്സം സൃഷ്ടിച്ച ഈ അനധികൃത നിർമാണം സാധുവാക്കാൻ കോടതിയെപ്പോലും തെറ്റിധരിപ്പിച്ചു.
പുന്നമട ഫിനിഷിങ് പോയന്റിലെ വൻകിട റിസോർട്ട് ഉടമ 4.61 സെന്റ് പുറമ്പോക്ക് ഭൂമി നികത്തി കൈവശപ്പെടുത്തി. 2019ൽ റവന്യൂവിഭാഗം നടത്തിയ പരിശോധനയിൽ ഇത് തിരിച്ചുപിടിച്ച് പൂർവസ്ഥിതിയിലാക്കണമെന്ന് ഉത്തരവിട്ടു. ഈ ഉത്തരവ് ഇനിയും നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. സാധാരണക്കാർക്കെതിരെ നിയമങ്ങൾ കർശനമാക്കുന്ന ചില ഉദ്യോഗസ്ഥർ ആലപ്പുഴയിലെ സമ്പന്നരായ കൈയേറ്റക്കാർക്കെതിരെ കണ്ണടക്കുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇത്തരം കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും അനധികൃത നിർമാണങ്ങൾ തടയാനും റവന്യൂ അധികൃതരും തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തയാറാകണം. ഇക്കാര്യത്തിൽ ജില്ലഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകണം. ജില്ല വികസനസമിതി യോഗത്തിൽ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ചില ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും വൻകിട കൈയേറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.