മഴ കനത്തു: വ്യാപക നാശം, 34 വീടുകൾ തകർന്നു
text_fieldsകനത്ത കാറ്റിൽ ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപം ദമ്പതികളുടെ മേൽ വീണ കൂറ്റൻമരം ക്രെയിനിന്റെ സഹായത്തോടെ അഗ്നിരക്ഷാ സേനാംഗങ്ങൾ മുറിച്ചുമാറ്റുന്നു
ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപകനാശം. ആഞ്ഞുവീശിയ കാറ്റിൽ മരംവീണ് ജില്ലയിൽ 34 വീടുകൾ ഭാഗികമായി തകർന്നു. അമ്പലപ്പുഴ-11, മാവേലിക്കര-11, ചേർത്തല-ഏഴ്, കുട്ടനാട്-നാല്, കാർത്തികപ്പള്ളി-ഒന്ന് ഏങ്ങിനെയാണ് താലൂക്കുകളിൽ തകർന്നവീടുകളുടെ എണ്ണം. വിവിധയിടങ്ങളിൽ മരംവീണ് വൈദ്യുതി ലൈനുകളും പൊട്ടിയിട്ടുണ്ട്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയാണ് ഏറെയും നാശം.
ആലപ്പുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴക്കൊപ്പമെത്തിയ കാറ്റ് വൻനാശമുണ്ടാക്കി. ആലപ്പുഴ തോണ്ടൻകുളങ്ങരയിൽ വൻമരം കടപുഴകി ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോക്ക് മുകളിൽ പതിച്ചു. സമീപത്ത് പാർക്ക് ചെയ്ത കാറിനും സ്കൂട്ടറിനും നേരിയ കേടുപാടുണ്ടായി. കനത്തമഴയിൽ സ്കൂട്ടർ നിർത്തി വഴിയോരത്തെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഓരത്തേക്ക് മാറി നിൽക്കുന്നതിനിടെ മരംചായുന്നത് കണ്ട് ഓടിമാറിയ ദമ്പതികൾക്കും ഗുരുതരപരിക്കേറ്റു.
ആലപ്പുഴ കൊമ്മാടിയിൽ കൈലാസ് ഹോട്ടലിന്റെ മേൽക്കൂര തകർന്നു. ആളപായമില്ല. കിടങ്ങാംപറമ്പ് അഡ്വ. പ്രിയദർശൻ തമ്പിയുടെ വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് പറന്ന് സമീപത്തെ വീട്ടിലും റോഡിലും പതിച്ചു. ഗതാഗതതടസ്സവും നേരിട്ടു. മരംവീണ് വിവിധയിടങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടിയതിന്റെ നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. എല്ലായിടത്തും അഗ്നിരക്ഷസേനയെത്തി മരംമുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മരംവീണ് ഓട്ടോ തകർന്നു; രണ്ടുപേർക്ക് പരിക്ക്
ആലപ്പുഴ: മരംവീണ് ഓടിക്കൊണ്ടിരുന്ന ഓട്ടോ തകർന്നു. ഓട്ടോഡ്രൈവർക്കും സ്കൂട്ടർ യാത്രികനും പരിക്ക് രണ്ടുപേർക്ക് പരിക്ക്. കുതിരപ്പന്തി മുട്ടത്തുപറമ്പ് ദാറുൽ സഫാ മുഹമ്മദ് സിദ്ദീഖിനാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാവിലെ 11നായിരുന്നു സംഭവം. തോണ്ടൻകുളങ്ങര എസ്.ബി.ഐക്ക് സമീപത്തെ വാകമരമാണ് കടപുഴകിയത്. കെട്ടിടത്തിന്റെ ജനൽ ചില്ലയും ചിലഭാഗങ്ങളും തകർന്നു. സമീപത്ത് പാർക്ക് ചെയ്ത കാറിനും സ്കൂട്ടറിനും നേരിയ കേടുപാടുണ്ട്. സ്കൂട്ടർ യാത്രികനും പരിക്കേറ്റു. ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ ഗതാഗതം സ്തംഭിച്ചു. അഗിരക്ഷാസേനയെത്തി മരംമുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മരം വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: മഴയിൽ സ്കൂട്ടറിൽനിന്നിറങ്ങി വഴിയോരത്ത് നിൽക്കവെ കൂറ്റൻമരംവീണ് ദമ്പതികൾക്ക് ഗുരുതരപരിക്ക്. ആലപ്പുഴ പവർഹൗസ് വാർഡ് സിയ മൻസിലിൽ ഉനൈസ് (28), ഭാര്യ അലീഷ (25) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11.15ന് ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപമായിരുന്നു സംഭവം. ഈ ആഴ്ച വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിക്കാൻ അക്ഷയകേന്ദ്രത്തിലേക്ക് ഇരുവരും സ്കൂട്ടറിൽ പോയതിന് പിന്നാലെയായിരുന്നു അപകടം.
യാത്രക്കിടെ കനത്തകാറ്റും മഴയുമെത്തിയതോടെ സ്കൂട്ടറിൽനിന്നിറങ്ങി കാത്തിരിപ്പുകേന്ദ്രത്തിന് സമീപം നിന്നു. ഈസമയം എതിർവശത്തെ പാഴ്മരം കാറ്റിൽ ആടിയുലയുന്നത് കണ്ട് പേടിച്ച ഇരുവരും ഓടിമാറുന്നതിനിടെ ദേഹത്തേക്ക് പതിക്കുയായിരുന്നു. മരത്തിന്റെ ചില്ലകൾ വീണ് കാലൊടിഞ്ഞ അലീഷയെയാണ് ആദ്യം പുറത്തെടുത്തത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി അലീഷയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെയാണ് ശരീരം പൂർണമായും മരത്തിനടിയിലായിരുന്ന ഉനൈസിനെ രക്ഷിച്ചത്. സമീപത്തെ തടിമില്ലിൽനിന്ന് ക്രെയിൻ എത്തിച്ച് മരംഉയർത്തി മാറ്റിയാണ് ഉനൈസിനെ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചത്. ആലപ്പുഴ നോർത്ത് പൊലീസും അഗ്നിരക്ഷാസേനയും സഹായത്തിന് എത്തിയിരുന്നു. പിന്നീട് അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.