ഹൗസ്ബോട്ട് നിരക്ക് ഇരട്ടിയാക്കി; സഞ്ചാരികൾക്ക് ഇരുട്ടടി
text_fieldsആലപ്പുഴ: അവധി ആഘോഷിക്കാൻ ആലപ്പുഴയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് മുതലെടുത്ത് നിരക്കുകൂട്ടി ഹൗസ്ബോട്ടുകളും ശിക്കാരവള്ളങ്ങളും. ഡി.ടി.പി.സിയുടെ പുന്നമട ഫിനിഷിങ് പോയന്റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ എത്തുന്ന ആഭ്യന്തര സഞ്ചാരികളടക്കമുള്ളവരാണ് ഇതുമൂലം വലയുന്നത്.
തമിഴ്നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലെയും മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ആഭ്യന്തര സഞ്ചാരികളുമാണ് കൂടുതലായും എത്തുന്നത്.
ഡി.ടി.പി.സി വഴി എത്തുന്ന സഞ്ചാരികൾക്ക് കായൽസൗന്ദര്യം നുകരാൻ ലൈസൻസുള്ള ഹൗസ്ബോട്ടുകളിലും ശിക്കാരവള്ളങ്ങളിലും കയറ്റിവിടുകയാണ് ടൂറിസം വകുപ്പ് ചെയ്യുന്നത്. നേരത്തേ ഡി.ടി.പി.സി കൗണ്ടറിൽനിന്ന് ‘ടോക്കൺ’എടുത്തായിരുന്നു സഞ്ചാരികൾ കായൽസവാരി നടത്തുന്നത്. ഇത് ചൂഷണം ഒരുപരിധിവരെ തടഞ്ഞിയിരുന്നു. നിലവിൽ ബോട്ടുടമകൾ ആവശ്യപ്പെടുന്ന തുക നൽകേണ്ട സ്ഥിതിയാണ്. സീസൺ മുതലെടുത്ത് ശിക്കാരവള്ളങ്ങളും ഹൗസ്ബോട്ടുകളും നിരക്ക് കുത്തനെയാണ് കൂട്ടിയത്.
കായലിൽ ഒരുമണിക്കൂർ ചുറ്റാൻ നേരത്തേ 600 രൂപയാണ് ഈടാക്കിയിരുന്നത്. നിലവിൽ 1500ന് മുകളിലാണ് തുക ഈടാക്കുന്നത്. നേരത്തേ കുടുംബങ്ങൾക്കായി ഓടുന്ന നൈറ്റ് ട്രിപ് പാക്കേജിന് ഭക്ഷണം ഉൾപ്പെടെ (ഒരുമുറി) ഹൗസ്ബോട്ടുകൾക്ക് 8,000 രൂപ മതിയായിരുന്നു. ഇപ്പോഴത് 13,500-14,000 രൂപ നൽകണം. മുറികളുടെ എണ്ണം കൂടുന്നതനുസരിച്ച് നിരക്കിലും വൻവ്യത്യാസമുണ്ട്.
ഡേ ട്രിപ് പാക്കേജുകൾക്ക് വൻതുകയാണ് ഈടാക്കുന്നത്. പുന്നമട, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽനിന്ന് 400ലധികം ബോട്ടാണ് ദിനംപ്രതി സർവിസ് നടത്തുന്നത്. സീസണിൽ ബോട്ടുകൾ കിട്ടാത്തതിനാൽ ലൈസൻസ് അടക്കമുള്ള രേഖകളില്ലാത്ത ബോട്ടുകളും സർവിസ് നടത്തുന്നുണ്ട്. സഞ്ചാരികൾ എത്തുമ്പോൾ ഹൗസ്ബോട്ടുകളടക്കം കിട്ടാത്ത സാഹചര്യവുമുണ്ട്. ഇതും നിരക്ക് കൂട്ടലിന് കാരണമാകുന്നുണ്ട്.
അവധി ആഘോഷിക്കാൻ കെ.എസ്.ആർ.ടി.സിയും ജലഗതാഗത വകുപ്പും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ‘കെ.എസ്.ആർ.ടി.സി ക്രൂയിസ് ലൈൻ ട്രിപ്പാണ് ഇതിൽ പ്രധാനം. കുമരകം ബോട്ടിങ്ങിനുശേഷം ആലപ്പുഴ ബീച്ച് കണ്ടാണ് സഞ്ചാരികളുടെ മടക്കം.
ഇതിനൊപ്പം ജലഗതാഗത വകുപ്പുമായി യോജിച്ചും ട്രിപ്പുണ്ട്. അതിവേഗ എ.സി ബോട്ട് വേഗ-രണ്ടും സീ കുട്ടനാട് ബോട്ടുകളും മുഹമ്മയിൽനിന്ന് വാട്ടർ ടാക്സിയും സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.