നെഹ്റുട്രോഫി; പോരിനൊരുങ്ങി ജലരാജാക്കന്മാർ
text_fieldsആലപ്പുഴ: ആഗസ്റ്റ് രണ്ടാംശനിയാഴ്ച പുന്നമടയിലെ നെഹ്റുട്രോഫിയിൽ മുത്തമിടാൻ ചുണ്ടൻവള്ളങ്ങൾ പോരിനിനൊരുങ്ങി. തുടർച്ചയായ അഞ്ചാംതവണ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന പള്ളാത്തുരുത്തി ബോട്ട്ക്ലബ് (പി.ബി.സി) ഇക്കുറി മത്സരിക്കുന്നത് ജലചക്രവർത്തി കാരിച്ചാൽ ചുണ്ടനിലാണ്. എല്ലാവരും ഉറ്റുനോക്കുന്നതും പി.ബി.സിയുടെ ജൈത്രയാത്രയാണ്. 2018ൽ പായിപ്പാട് ചുണ്ടനിലും 2019ൽ നടുഭാഗം ചുണ്ടനിലും 2022ൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിലും 2024ൽ വീയപുരം ചുണ്ടിലും പി.ബി.സി കീരിടം നേടിയിരുന്നു. കഴിഞ്ഞതവണ നെഹ്റുട്രോഫിയും ചാമ്പ്യൻസ് ബോട്ട് ലീഗിലും കപ്പടിച്ച വീയപുരം ചുണ്ടൻ തുഴയുന്നത് കൈനകരി വില്ലേജ് ബോട്ട്ക്ലബാണ്. പമ്പയാറ്റിലാണ് പരിശീലന തുഴച്ചിൽ. 2019ൽ പ്രവാസി കൂട്ടായ്മയുടെയും കരക്കാരുടെയും നേതൃത്വത്തിലാണ് വീയപുരം ചുണ്ടൻ നിർമിച്ചത്. ജലമേളകൾക്ക് തുടക്കമിട്ട് നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ മുത്തമിട്ട ആയാപറമ്പ് വലിയദിവാൻജി ചങ്ങനാശ്ശേരി ബോട്ട്ക്ലബിന്റെ കരുത്തിലാണ് പുന്നമടയിലേക്ക് എത്തുന്നത്. പ്രബലരായ യു.ബി.സി കൈനകരി തലവടി ചുണ്ടനിലാണ് മാറ്റുരക്കുന്നത്. കുമരകം ടൗൺ ബോട്ട് ക്ലബ് ചമ്പക്കുളത്തിലും എൻ.സി.ഡി.സി നിരണം ചുണ്ടനിലും സമുദ്ര ബോട്ട് ക്ലബ് ആനാരിയിലും വേമ്പനാട് ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിലും ആലപ്പി ടൗൺബോട്ട് ക്ലബ് പായിപ്പാട് ചുണ്ടനിലും പുന്നമട ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും കൊല്ലം ജീസസ് ബോട്ട് ക്ലബ് ആനാരി ചുണ്ടനിലും നിരണം ബോട്ട്ക്ലബ് നിരണം ചുണ്ടനിലും തുഴയാനെത്തുന്നു.
വള്ളങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന് വള്ളങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സമയം ശനിയാഴ്ച അവസാനിക്കും. ഇതുവരെ 14 ചുണ്ടൻവള്ളങ്ങൾ രജിസ്റ്റർ ചെയ്തു. അവസാനദിവസം കൂടുതൽ വള്ളങ്ങൾ രജിസ്ട്രേഷന് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
2023ൽ ഒമ്പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് മാറ്റുരച്ചത്. ഇതിൽ 19 ചുണ്ടൻ വള്ളമുണ്ടായിരുന്നു. 2023ൽ ചുണ്ടനുകളുടെ എണ്ണം 22ഉം 2019ൽ 23ആയിരുന്നു. ചുണ്ടൻ, ചുരുളൻ, ഇരുട്ടുകുത്തി എ, ഇരുട്ടുകുത്തി ബി, ഇരുട്ടുകുത്തി സി, വെപ്പ് എ, വെപ്പ് ബി, തെക്കനോടി (തറ), തെക്കനോടി (കെട്ട്) എന്നിങ്ങനെയാണ് മത്സരങ്ങൾ. രജിസ്ട്രേഷൻ പൂർത്തിയായതിന് പിന്നാലെ ചൊവ്വാഴ്ച എൻ.ടി.ബി.ആർ യോഗവും ചേരും. അന്ന് മുഖ്യാതിഥിയെ സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകും. 2.45 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് വിൽപനക്ക് പുറമേ സ്പോൺസറെ കണ്ടെത്താനുള്ള തീരുമാനവും ഈയോഗത്തിലുണ്ടാകും.
ടിക്കറ്റ് വിൽപന കൂട്ടും; ഇരിപ്പിടം ഉറപ്പാക്കും
ആലപ്പുഴ: നെഹ്റുട്രോഫിയുടെ ടിക്കറ്റ് വിൽപന വർധിപ്പിക്കും. 80 ലക്ഷം രൂപ ടിക്കറ്റ് വരുമാനവും സംസ്ഥാന ടൂറിസം വിഹിതമായ ഒരുകോടിയും സ്പോൺസറിലൂടെ സമാഹരിക്കുന്ന 60 ലക്ഷം രൂപയും ഉപയോഗപ്പെടുത്താനാണ് എൻ.ടി.ബി.ആർ തീരുമാനം.
ഏറ്റവും ഉയർന്ന നിരക്കിലെ ലക്ഷ്വറി ബോക്സിൽ ടിക്കറ്റ് എടുത്താൽ സീറ്റ് ഉറപ്പാണെന്ന ഓഫറുമുണ്ട്. എട്ട് നിരക്കുകളിലായി 20,000 ടിക്കറ്റുകളാണ് വിൽപക്കുന്നത്. ടൂറിസ്റ്റ് ഗോൾഡ് നെഹ്റു പവിലിയൻ -3000 രൂപ, ടൂറിസ്റ്റ് സിൽവർ നെഹ്റു പവിലിയൻ -2500, റോസ് കോർണർ -1500, വിക്ടറി ലെയിൻ വുഡൻ ഗാലറി -500, ഓൾ വ്യൂ വുഡൻ ഗാലറി -300, ലേക് വ്യൂ ഗോൾഡ് വുഡൻ ഗാലറി -200, ലോൺ - 100 എന്നിങ്ങനെയാണ് നിരക്ക്. ലക്ഷ്വറി ബോക്സിൽ ഒരാൾക്ക് 10,000 രൂപയും കുടുംബങ്ങൾക്ക് (മൂന്നു പേർക്ക്) 25000 രൂപയുമാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.