നെഹ്റു ട്രോഫി; 19 ചുണ്ടൻവള്ളങ്ങൾ പോരിനിറങ്ങും
text_fieldsനെഹ്റു ട്രോഫി ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്ത കളിവള്ളം തുഴഞ്ഞുനീങ്ങുന്ന നീലപ്പൊന്മാന് നീലു എന്ന പേര് പ്രഖ്യാപിച്ച കലക്ടർ അലക്സ് വർഗീസിൽനിന്ന് ചിഹ്നം ഏറ്റുവാങ്ങുന്ന സിനിമ നടൻ ഗണപതി
ആലപ്പുഴ: 70ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ പോരിനിറങ്ങുന്നത് 19 ചുണ്ടൻവള്ളങ്ങൾ. വള്ളംകളി രജിസ്ട്രേഷൻ പൂർത്തിയായപ്പോഴാണിത്. ആകെ 73 വള്ളങ്ങാണ് മാറ്റുരക്കുന്നത്. ചുണ്ടൻ, ചുരുളൻ, ഇരുട്ടുകുത്തി എ, ഇരുട്ടുകുത്തി ബി, ഇരുട്ടുകുത്തി സി, വെപ്പ് എ, വെപ്പ് ബി, തെക്കനോടി (തറ), തെക്കനോടി (കെട്ട്) എന്നിങ്ങനെയാണ് മത്സരങ്ങൾ. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഏഴും വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ നാലും ഇരുട്ടുകുത്തി എഗ്രേഡിൽ നാലും ഇരുട്ടുകുത്തി ബി ഗ്രേഡിൽ 16 വള്ളങ്ങളും രജിസ്റ്റർ ചെയ്തു. ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ 14 എണ്ണമുണ്ട്. 2023ൽ ഒമ്പത് വിഭാഗത്തിലായി 73 വള്ളങ്ങളാണ് മാറ്റുരച്ചത്. ഇതിൽ 19ചുണ്ടൻ വള്ളമുണ്ടായിരുന്നു. 2023ൽ ചുണ്ടനുകളുടെ എണ്ണം 22ഉം 2019ൽ 23 ആയിരുന്നു.
ആലപ്പുഴ: 70ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞുനീങ്ങുന്ന നീലപ്പൊന്മാന് നീലു എന്ന് പേരിട്ടു. എന്‍.ടി.ബി.ആര് സൊസൈറ്റി ചെയര്പേഴ്സൻ കലക്ടര്‍ അലക്സ് വര്‍ഗീസാണ് നീലുവെന്ന പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം സിനിമ നടൻ ഗണപതി ഏറ്റുവാങ്ങി. കേരളത്തിന്റെ ആവേശമായ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നിതായി ചിഹ്നം ഏറ്റുവാങ്ങി ഗണപതി പറഞ്ഞു. പേരിനുള്ള എന്‍ട്രികള്‍ തപാല്‍ മുഖേനയാണ് ക്ഷണിച്ചത്. 609 എന്‍ട്രി ലഭിച്ചു. നീലു എന്ന പേര് 33 പേര് നിര്‍ദേശിച്ചു.
ഇവരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് മലപ്പുറം പുത്തൂര്‍പള്ളിക്കല്‍ സ്വദേശി വിദ്യാര്‍ഥിയായ കീര്‍ത്തി വിജയനെ വിജയിയായി പ്രഖ്യാപിച്ചത്. വിജയിക്ക് ആലപ്പുഴ മുല്ലക്കല്‍ നൂര്‍ ജ്വല്ലറി നല്കുന്ന സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. മനോരമ ന്യൂസ് കറസ്പോണ്ടന്റ് റോയ് കൊട്ടാരച്ചിറ, ദൂരദര്ശന് കമന്റേറ്റര്‍ ഹരികുമാര്‍ വാലേത്ത്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്. റോയ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പേര് തെരഞ്ഞെടുത്തത്.
കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിൽ എന്‍.ടി.ബി.ആര്. സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടര്‍ സമീര്‍ കിഷന്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ നഗരസഭക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ കെ. നാസര്‍, എ. കബീര്‍, അബ്ദുള്‍സലാം ലബ്ബ, എം.പി. ഗുരുദയാല്‍, ഹരികുമാര്‍ വാലേത്ത്, എബി തോമസ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സൗമ്യ ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.