നെഹ്റുട്രോഫി വള്ളംകളി മാറ്റിയതിൽ ക്ലബുകൾക്ക് ആശങ്ക
text_fieldsആലപ്പുഴ: വയനാട് ദുരന്തപശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി മാറ്റിയതോടെ വള്ളസമിതിയും ക്ലബുകളും ആശങ്കയിൽ. പുതിയ തീയതി നിശ്ചയിക്കാൻ ചൊവ്വാഴ്ച നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി (എൻ.ടി.ബി.ആർ) പ്രത്യേകയോഗം ചേരും. അന്ന് തന്നെ പുതിയ തീയതി പ്രഖ്യാപിക്കും.
ചുണ്ടൻവള്ളങ്ങളുടെ പരിശീലനമടക്കം അവസാനഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ വള്ളംകളി ഈമാസം തന്നെ നടത്തണമെന്നാണ് ഭൂരിഭാഗം ക്ലബുകളുടെയും ആവശ്യം. ഇത് കൂടി പരിഗണിച്ചാവും പുതിയതീയതി തീരുമാനിക്കുക. നിലവിൽ സെപ്റ്റംബർ ഏഴിന് നടത്താനാണ് ആലോചന.
ആഗസ്റ്റ് 10ന് നിശ്ചയിച്ച നെഹ്റു ട്രോഫി ടിക്കറ്റുകൾ ഓൺലൈനായും അല്ലാതെയും വാങ്ങിയവർ ഏറെയുണ്ട്. ഇവരുടെ കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകും. ഇതിനുശേഷം നിലവിലെ ക്യാമ്പുകൾ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകും. ഈമാസം തന്നെ നിശ്ചയിച്ചാൽ ക്യാമ്പുകൾ തുടരും. സെപ്തംബറിലേക്ക് നീട്ടിയാൽ ചെലവ് പിടിച്ചുനിർത്താൻ കഴിയാതെവരും. സി.ബി.എല്ലും നെഹ്റുട്രോഫിയും ലക്ഷ്യമിട്ട് വിവിധചുണ്ടൻ വള്ളങ്ങൾ വൻതുക മുടക്കിയാണ് പരിശീലനം നടത്തുന്നത്.
സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്ന ചില ക്ലബുകൾ പ്രതിസന്ധിയെ മറികടന്നേക്കും. എന്നാൽ, കരക്കാരിൽനിന്ന് പിരിവെടുത്ത് മത്സരിക്കുന്ന ചെറിയ ക്ലബുകളും വള്ളസമിതിയും കടക്കെണിയിലാകും. നിലവിൽ ജോലിയുള്ളവരടക്കം അവധിയെടുത്താണ് പരിശീലനം നടത്തുന്നത്. ചിലർ മടക്കടിക്കറ്റ് ഉൾപ്പടെ എടുത്താണ് കുട്ടനാട്ടിൽ എത്തിയിരിക്കുന്നത്.
പതിവ് രീതിയിൽനിന്ന് വള്ളംകളി മാറുമ്പോൾ വിനോദസഞ്ചാര മേഖലയും പ്രതിസന്ധിലാവും. വള്ളംകളിക്കായി നേരത്തെ ബുക്ക് ചെയ്ത ഹൗസ്ബോട്ടുകൾ, ഹോംസ്റ്റേ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്ന് സഞ്ചാരികൾ ഒഴിയുന്നത് ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയാകും.
ക്ലബുകൾക്ക് കനത്ത നഷ്ടം; വള്ളംകളി ഈമാസം നടത്തണം
വള്ളംകളി സെപ്റ്റംബറിലേക്ക് നീണ്ടാൽ ചുണ്ടൻ വള്ളങ്ങളടക്കം തുഴയുന്ന ക്ലബുകൾക്കും വള്ളസമിതിക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. ഇക്കുറി കാരിച്ചാൽ ചുണ്ടനിലൂടെ നെഹ്റുട്രോഫിയിൽ തുടർച്ചയായ അഞ്ചാംകീരിടം ലക്ഷ്യമിട്ട് ഇറങ്ങുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി) തുഴച്ചിലുകാരുടെ പരിശീലനം അവസാനഘട്ടത്തിലാണ്.
ഈമാസം തന്നെ വള്ളംകളി നടത്തുമെന്ന പ്രതീക്ഷയിലാണവർ. അതിനാൽ ക്യാമ്പുകൾ പിരിച്ചുവിട്ടിട്ടില്ല. വീട്ടിലേക്ക് മടങ്ങിയാൽ തുഴച്ചിലിനെ അത് കാര്യമായി ബാധിക്കും. 136 പേരാണ് പരിശീലനത്തിന്റെ ഭാഗമാകുന്നത്.
കൂലിക്ക് പുറമേ ഭക്ഷണം അടക്കമുള്ള കാര്യങ്ങൾക്ക് മാത്രം 40,000 രൂപയോളം പ്രതിദിനം വേണ്ടിവരും. നിലവിൽ ഇതുവരെ 65 ലക്ഷത്തോളം രൂപയാണ് ചെലവായത്. പ്രഫഷനൽ കായികതാരങ്ങളും ജോലിയുള്ളവരും അവധിയെടുത്താണ് പരിശീലനത്തിന്റെ ഭാഗമാകുന്നത്.
പലരും ആഗസ്റ്റ് 11ന് മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വള്ളംകളി മാറ്റുന്നതോടെ ഇതെല്ലാം പ്രശ്നമാകും. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച വള്ളംകളിയുണ്ടാകുമെന്ന് കരുതി മുൻകൂട്ടി അവധിയും വിമാനടിക്കറ്റും എടുത്ത പ്രവാസി മലയാളികളും ബുദ്ധിമുട്ടിലാവും. ഇത്തരം വിഷയങ്ങൾ ചർച്ചനടത്താൻ ശനിയാഴ്ച്ച ആലപ്പുഴ ചടയംമുറിഹാളിൽ വള്ളസമിതിയുടെയും ക്ലബുകാരുടെയും നേതൃത്വത്തിൽ യോഗം ചേരും - എ. സുനീർ (പള്ളാത്തുരുത്തി ബ്ലോട്ട് ക്ലബ്, സെക്രട്ടറി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.