നെഹ്റുട്രോഫി: പ്രതിഷേധം ശക്തം, ക്ലബുകൾക്ക് അഞ്ച് കോടിയുടെ നഷ്ടം
text_fieldsആലപ്പുഴ: വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് നടത്തണമെന്ന് ആവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി കലക്ടർക്ക് നിവേദനം നൽകി. തീയതി പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പുന്നമട ഫിനിഷിങ് പോയന്റിൽ ധർണ നടത്താനും തീരുമാനിച്ചു.
എത്രയും വേഗം തീയതി പ്രഖ്യാപിച്ച് മത്സരം നടത്തണമെന്നാണ് പ്രധാന ആവശ്യം. മത്സരം നീണ്ടാൽ പിരിച്ചുവിട്ട ക്യാമ്പുകൾ പുനഃസ്ഥാപിക്കുന്നതിന് ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. ഓണക്കാലത്ത് മറ്റ് വള്ളംകളി നടക്കുന്നതിനാൽ പരിശീലനമടക്കം എളുപ്പമാക്കുന്നതിന് ഈമാസം തന്നെ നടത്തണമെന്ന നിർദേശവും അംഗങ്ങൾ മുന്നോട്ടുവെച്ചു.
ഇതുവരെ വിവിധ ക്ലബുകൾക്ക് അഞ്ച് കോടിയുടെ നഷ്ടമാണുണ്ടായത്. ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഉപേക്ഷിക്കാനുള്ള നീക്കം പുനഃപരിശോധിക്കണം. ധനസഹായം രണ്ടരക്കോടിയായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
എൻ.ടി.ബി.ആർ യോഗം ചേർന്ന് നെഹ്റുട്രോഫി വള്ളംകളിയുടെ തീയതി അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്ന് കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. വള്ളംകളി സംരക്ഷണ സമിതി നേതാക്കളായ ജോഷി കാവാലം, സുധി എബ്രഹാം, മോൻസ് കരിയമ്പള്ളിൽ ചമ്പക്കുളം, ആര്യാമോൾ തോമസ്, പ്രജിത്ത് പുത്തൻവീട്ടിൽ, ജഗേഷ് വീയപുരം, പ്രിറ്റി ചാക്കോ, അശോകൻ പള്ളാത്തുരുത്തി, ബി.കെ. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
എൻ.ടി.ബി.ആർ ഉചിതമായ തീരുമാനം എടുക്കണം -മുൻ മന്ത്രി ജി. സുധാകരൻ
ആലപ്പുഴ: വയനാട് ദുരന്തപശ്ചാത്തലത്തിൽ ആശങ്കയിലായ നെഹ്റുട്രോഫി വള്ളംകളി നടത്താൻ എൻ.ടി.ബി.ആർ ഉചിതമായ തീരുമാനമെടുക്കണമെന്ന് മുൻമന്ത്രി ജി. സുധാകരൻ. വള്ളംകളി അനിശ്ചിത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നെഹ്റുട്രോഫി കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും പേരെടുത്ത ജലകായിക മാമാങ്കമാണ്. വള്ളങ്ങൾ രംഗത്ത് കൊണ്ടുവരുന്ന ക്ലബുകാർ ധാരാളം പണം മുടക്കി മുന്നൊരുക്കവും തയാറെടുപ്പും നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മങ്കൊമ്പിൽ പ്രതിഷേധ കൂട്ടായ്മ നാളെ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നതിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ കുട്ടനാട് മങ്കൊമ്പ് താലൂക്ക് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ കവിയും ഗാനരചിതാവുമായ വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്യും. വള്ളങ്ങളുടെ ക്യാപ്റ്റന്മാരും തുഴച്ചിൽകാരും ബോട്ട് ക്ലബ് ഭാരവാഹികളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.