നെഹ്റു ട്രോഫി: ‘സുഖചികിത്സ’ കഴിഞ്ഞു; ചുണ്ടനുകൾ ഇന്ന് പോരിനിറങ്ങും
text_fieldsആലപ്പുഴ: രണ്ടുദിവസത്തെ ‘സുഖചികിത്സ’ക്കുശേഷം ചുണ്ടൻ വള്ളങ്ങൾ നെഹ്റു ട്രോഫിക്കായി ശനിയാഴ്ച പുന്നമടയിൽ പോരിനിറങ്ങും. വെള്ളം തൊടാതെ വള്ളം പറപ്പിക്കാൻ മുമ്പ് പച്ചമുട്ടയും മീൻനെയ്യും ഗ്രീസുമൊക്കെ തേച്ചുപിടിപ്പിച്ചാണ് പണ്ട് വള്ളം സജ്ജമാക്കിയിരുന്നത്.
കാലം മാറിയതോടെ വള്ളങ്ങളെ മിനുസമാക്കാൻ ഉപയോഗിക്കുന്നത് പോളിഷാണ്. സാധാരണ തടി ഉപകരണങ്ങൾക്ക് ഉപയോഗിക്കുന്ന അതേ പോളിഷ്. ഉണങ്ങിയ ശേഷം ഉരക്കടലാസ് (സാൻഡ് പേപ്പർ) ഉപയോഗിച്ച് പ്രതലം മിനുസമാക്കും. ദിവസങ്ങൾ നീണ്ട തുഴച്ചിൽ പരിശീലനത്തിനും തയാറെടുപ്പുകൾക്കുശേഷമുള്ള അണിഞ്ഞൊരുങ്ങലുകൾക്ക് ശേഷമാണ് ഓളത്തിൽ തീപടർത്താൻ പുന്നമടയിലേക്ക് എത്തുന്നത്.
വള്ളവും തുഴയും മിനുസമാക്കുന്നതിനൊപ്പം പോളിഷും അടിച്ചാണ് ചുണ്ടൻ വള്ളങ്ങളുടെ ഒരുങ്ങൽ. മറ്റ് വള്ളംകളികൾക്ക് ഇറങ്ങുന്ന പോലെയല്ല നെഹ്റു ട്രോഫി. അതിനിറങ്ങുമ്പോൾ വള്ളങ്ങൾ വെള്ളത്തിൽ തെന്നിനീങ്ങിയാൽ പോര, പറ പറക്കണം. പരിശീലന കാലയളവിൽ സ്ഥിരം വെള്ളത്തിലായതിനാൽ വള്ളങ്ങളിലെ തടി ചീർത്തിട്ടുണ്ടാകും. ഇത് വള്ളത്തിന്റെ ഭാരം കൂട്ടും. മത്സര സമയത്ത് പ്രതീക്ഷിക്കുന്ന വേഗം ലഭിക്കില്ല. അത് ഒഴിവാക്കാനാണ് വള്ളം ഉണക്കുന്നത്.
ചെറു ചൂട് നൽകിയാൽ വെള്ളം വേഗത്തിൽ വലിയുമെന്നതിനാൽ തൊണ്ടും മടലുമിട്ടു പുകച്ചാണ് മിനുക്കുപണികൾ. കരക്ക് കയറ്റിയ വള്ളത്തിന് പരമാവധി ഉണക്ക് കൊടുത്ത് ജലാംശം പൂർണമായും നീക്കിയശേഷമാണ് തടിയിൽ ഒരുതുള്ളി വെള്ളംപോലും പിടിക്കാത്ത രീതിയിൽ പോളിഷ് അടിക്കുന്നത്. ഇതിന് വിദഗ്ധരായ പെയിന്റർമാരുടെ പ്രഫഷനൽ സംഘമുണ്ട്.
ശനിയാഴ്ച രാവിലെയാണ് ഇനി ആഘോഷമായ നീറ്റിലിറക്കൽ. ഇതിന് മുന്നോടിയായി തുഴച്ചിലുകാരും ക്ലബുകാരും വള്ളംകളി പ്രേമികളായ കരക്കാരും ചേർന്ന് പ്രാർഥനയോടെയാണ് അങ്കത്തട്ടിലെത്തുക. ഉച്ചക്ക് ഒന്ന് മുതൽ രണ്ടുവരെ പുന്നമടയിൽ ട്രാക്ക് എൻട്രി നടത്തിയാവും ചുണ്ടനുകൾ ആവേശത്തിര തീർക്കുക. ആർപ്പുവിളികളുമായി ആരാധകരും വള്ളംകളി പ്രേമികളും ഒപ്പമുണ്ടാകും.
ട്രാക്കിൽ തീപടർത്താൻ ഫാൻസുകാരും
ആലപ്പുഴ: വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവെച്ച വള്ളംകളിക്ക് ആവേശമേറെ. ട്രാക്കിൽ തീപടർത്താൻ പ്രമുഖ ചുണ്ടൻ വള്ളങ്ങളുടെ ഫാൻസുകാരും ഓളം തീർക്കാൻ പുന്നമടയിലെത്തും. ദിവസങ്ങളുടെ പരിശീലനം പൂർത്തിയാക്കിയ ചുണ്ടൻ വള്ളങ്ങൾ രണ്ടുദിവസത്തെ ‘സുഖചികിത്സ’ കഴിഞ്ഞാണ് പോരിനെത്തുന്നത്. രാവിലെ ആറ് മുതൽ ജലമേള അവസാനിക്കുന്നതുവരെ മത്സര-ഒഫീഷ്യൽസിന്റെ ജലയാനങ്ങൾ അല്ലാതെ ഇതര ജലയാനങ്ങളും പൊതുജനങ്ങളും മത്സര ട്രാക്കിൽ പ്രവേശിക്കാൻ പാടില്ല.
രുചിമേളം തീർക്കാൻ കുടുംബശ്രീ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിലും രുചിമേളം തീർക്കാൻ കുടുംബശ്രീ. കാണികൾക്ക് കേരളത്തിന്റെ പരമ്പരാഗത ഭക്ഷണം വിളമ്പാൻ ഫിനിഷിങ് പോയന്റ് കവാടത്തിലും നെഹ്റു പവിലിയനിലും രണ്ട് സ്റ്റാളുകൾ പ്രവർത്തിക്കും. മുഹമ്മ പഞ്ചായത്ത് സി.ഡി.എസിലെ അനുഗ്രഹ മൈക്രോ എന്റർപ്രൈസ് യൂനിറ്റും പുന്നപ്ര സൗത്ത് സി.ഡി.എസിലെ അന്ന ഫുഡ്സ് യൂനിറ്റുമാണ് സ്റ്റാൾ ഒരുക്കുന്നത്. ചായ, സ്നാക്സ്, കപ്പ, മീൻ കറി, ബിരിയാണി, പായസം തുടങ്ങിയവയുണ്ട്. ഇതിനൊപ്പം ഫ്രഷ് ജ്യൂസുകളുമുണ്ട്. ഹരിതചട്ടം പാലിച്ച് കൂപ്പൺ മുഖേനയാണ് ഭക്ഷണം വിളമ്പുന്നത്.
സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി
ആലപ്പുഴ: വിവിധ ജില്ലകളിലെ വള്ളംകളി പ്രേമികൾക്ക് നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്‍ സർവിസ് നടത്തും. വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽനിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ് ഒരുക്കി നെഹ്റു ട്രോഫിയുടെ 1500 (റോസ് കോര്‍ണര്‍), 500 (വിക്ടറി ലൈന്‍) എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റ് ജില്ലകളില്‍നിന്ന് ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് വള്ളംകളിക്ക് പാസ് എടുക്കാൻ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രത്യേക കൗണ്ടറും തുറന്നിട്ടുണ്ട്. 100, 200, 400, 500, 1500, 2500, 3000 രൂപ വരെയുള്ള പാസുകൾ ലഭ്യമാണ്.
9846475874 എന്ന വാട്സാപ് നമ്പറിൽ പേര്, കാറ്റഗറി, എത്ര പേര്‍ക്ക് എന്ന വിവരം നൽകി ആലപ്പുഴ ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ ക്യൂ.ആർ കോഡിലേക്ക് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാകും. ടിക്കറ്റുകൾ കൗണ്ടറിൽനിന്ന് കൈപ്പറ്റണം. 2022ല്‍ 1,75,100 രൂപയുടെ ടിക്കറ്റുകളും 2023ല്‍ 2,99,500 രൂപയുടെ ടിക്കറ്റുകളും വിറ്റിരുന്നു.
മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: 70ാമത് നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പുന്നമട നെഹ്റു പവലിയനിലൊരുക്കിയ വേദിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയിലെ പുഷ്പ്പാര്‍ച്ചനയോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.
മത്സരങ്ങളുടെ ഫ്ലാഗ്ഓഫ് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന് മാസ്ഡ്രില്‍ ഫ്ലാഗ്ഓഫ് ചെയ്യും. എം.പിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
എന്‍.ടി.ബി.ആര് സുവനീറിന്റെ പ്രകാശനം പി.പി. ചിത്തരഞ്ജന് എം.എല്‍.എ നിര്‍വഹിക്കും. എച്ച്. സലാം എം.എല്‍.എ മുഖ്യാതിഥിക്കുള്ള മെമന്റോ കൈമാറും. എം.എല്‍.എമാരായ രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, യു. പ്രതിഭ, എം.എസ്. അരുണ്‍കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആലപ്പുഴ മുനിസിപ്പല്‍ ചെയർപേഴ്സൻ കെ.കെ. ജയമ്മ എന്നിവര്‍ പങ്കെടുക്കും.
രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചക്ക് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക.
വൈകീട്ട് 3.45 മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. കഴിഞ്ഞ വര്‍ഷം നെഹ്റു ട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റനായ അലന് മൂന്ന് തൈക്കല്‍ തുഴച്ചിലുകാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
ആര്.കെ. കുറുപ്പ് ബോട്ട് ക്യാപ്റ്റൻമാരെ പരിചയപ്പെടുത്തും. എന്‍.ടി.ബി.ആര് സൊസൈറ്റി ചെയര്‍പേഴ്സനായ ജില്ല കലക്ടര്‍ അലക്സ് വര്‍ഗീസ് സ്വാഗതവും സെക്രട്ടറി സബ് കലക്ടര്‍ സമീര്‍ കിഷന് നന്ദിയും പറയും. മൂന്നുമണി മുതല്‍ ജലകായിക ഇനങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറും. വൈകീട്ട് അഞ്ചിന് സമ്മാനദാന ചടങ്ങ് ആരംഭിക്കും.
തരംഗമായി വള്ളംകളിയുടെ മുദ്രാഗീതം
മണ്ണഞ്ചേരി: ആലപ്പുഴയുടെ വള്ളംകളിയിത്
ആർപ്പോ... ഇർറോ...
നാടിന്നുത്സവ വള്ളംകളിയിത്
ആർപ്പോ.... ഇർറോ...
ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളുടെ ചുണ്ടിൽ ഇപ്പോൾ തത്തിക്കളിക്കുന്നത് ഈ വരികളാണ്. ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായി പ്രവർത്തിച്ചിരുന്ന ജയൻ തോമസ് എഴുതിയ
‘കുട്ടനാടിൻ വീറും വാശിയും
കൊമ്പുകോർക്കും ഉത്സവം മഹോത്സവം
കരകളൊന്നാകെ കരളുറപ്പിന്റെ
കവിത നെയ്യും ഉത്സവം മഹോത്സവം’
എന്നു തുടങ്ങുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക മുദ്രാഗീതമാണ് ഇതിനോടകം വൈറലായത്. ‘ആലപ്പുഴയുടെ വള്ളംകളി’ പേരിൽ നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയാണ് ഗാനം പുറത്തിറക്കിയത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഗാനം പ്രകാശനം ചെയ്തത്.
യുവ സംഗീത സംവിധായകനും ആലപ്പുഴക്കാരനുമായ ഗൗതം വിൻസന്റാണ് ഈണം പകർന്നത്. കഴിഞ്ഞ വർഷത്തെ വള്ളംകളിയുടെ മുദ്രാഗീതം ഒരുക്കിയതും ജയൻ തോമസ്-ഗൗതം വിൻസന്റ് കൂട്ടുകെട്ടായിരുന്നു. ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദിന്റെ ആലപനവും കൂടിയാകുമ്പോൾ പാട്ട് വേറിട്ട അനുഭവമായി മാറുകയാണ്. സിനിമ പ്രവർത്തകനായ അരുൺ തിലകൻ ദൃശ്യചാരുതയുള്ള വിഡിയോയും ഒരുക്കിയിട്ടുണ്ട്. വേദ മിത്ര, ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ എഡിറ്റർ സാഗർദാസ് തുടങ്ങി പ്രമുഖരുടെ നിരയാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.
മൂന്നുതവണ ആര്യാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കവിയും നാടകപ്രവർത്തകനുമാണ് ജയൻ തോമസ്. ബ്ലോക്ക് പ്രസിഡന്റായിരിക്കെ കേരളോത്സവം നാടക മത്സരത്തിൽ പങ്കെടുത്ത് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പൂങ്കാവ് ചുള്ളിക്കൽ തോമസ്-ജയിനമ്മ ദമ്പതികളുടെ മകനാണ്. ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ വി.ഇ.ഒ ബോബി മോളാണ് ഭാര്യ. റിയ ജയിൻ, ക്രിസ് വിൻ ജോൺ എന്നിവർ മക്കളുമാണ്.
ഗാനം
കുട്ടനാടിൻ വീറും വാശിയും
കൊമ്പുകോർക്കും
ഉത്സവം... മഹോത്സവം
കരകളൊന്നാകെ കരളുറപ്പിന്റെ
കവിത നെയ്യും
ഉത്സവം... മഹോത്സവം
കരയാകെ പടരുന്നേ
തുഴ താളപ്പൊലി മേളം
കരളാകെ പൊലിയുന്നേ
ഇഞ്ചിഞ്ചൊട് കുതി വേഗം
ആലപ്പുഴയുടെ വള്ളംകളിയിത്
ആർപ്പോ ഇർറോ...
നാടിന്നുത്സവ
വള്ളംകളിയിത്
ആർപ്പോ ഇർറോ...
ചാച്ചാജി തുല്യം ചാർത്തിയ
വെള്ളിച്ചുണ്ടനുയർത്താൻ
പടകൂട്ടി പോരിനൊരുങ്ങും
കാലം വന്നല്ലോ....
വള്ളങ്ങൾ നീറ്റിലൊരുക്കി
മനസ്സൊന്നായ് തേച്ചുമിനുക്കി -
കരിവീട്ടികടഞ്ഞ കരുത്തായ്
അവരെത്തുന്നേ...
-ജയൻ തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.