നെഹ്റു ട്രോഫി വള്ളംകളി; ബോണസും ഗ്രാന്റുമില്ല; സമരത്തിനൊരുങ്ങി ക്ലബുകൾ
text_fieldsആലപ്പുഴ: നെഹ്റു ട്രോഫി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ബോണസും ഗ്രാന്റും നൽകിയില്ല. സമരത്തിനൊരുങ്ങി ക്ലബുകളും വള്ളസമിതിയും. കേരള സ്നേക്ക് ബോട്ട് ആൻഡ് റോവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടർ അലക്സ് വർഗീസിനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി 15നകം തുക നൽകിയില്ലെങ്കിൽ സമരം നടത്തുമെന്നാണ് ഇവരുടെ പ്രഖ്യാപനം. അടുത്തവർഷം മുതൽ മത്സരദിവസം തന്നെ ബോണസും സമ്മാനത്തുകയും നൽകണമെന്ന് ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ ഉറപ്പ് ലഭിച്ചാൽ മാത്രമേ ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടനുകൾ മത്സരിക്കുകയുള്ളൂ.
സമരമാർഗത്തെക്കുറിച്ച് വിശദമായി ചർച്ച നടത്താൻ ക്ലബ് ഭാരവാഹികളെയും വള്ളസമിതി അംഗങ്ങളെയും ചേർത്ത് യോഗം ചേരും. സർക്കാർ അനുവദിച്ച ഒരുകോടി രൂപ ഗ്രാന്റ് നൽകാത്തതാണ് പ്രശ്നമെന്ന് പറയപ്പെടുന്നു.
നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസാണ് ഇനിയും കിട്ടാത്തത്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലും വള്ളംകളി ഉദ്ഘാടനവേദിയിലും എൻ.ടി.ബി.ആർ സൊസൈറ്റി എപ്പോൾ ആവശ്യപ്പെട്ടാലും പണം നൽകാമെന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം. ഈ പ്രഖ്യാപനവും വള്ളംകളിയും കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഗ്രാന്റ് അനുവദിച്ചില്ല, ഇതോടെയാണ് വള്ളങ്ങൾക്ക് നൽകേണ്ട ബോണസ് വിതരണവും മുടങ്ങിയത്.
ബോണസ് കിട്ടാത്തതിനാൽ വള്ളങ്ങളിലെ തുഴച്ചിലുകാർക്കുള്ള കൂലിപോലും നൽകാനാകാത്ത സ്ഥിതിയിലാണ് പല ക്ലബുകളും. പലിശക്ക് പണംവാങ്ങി മത്സരത്തിന് തയാറെടുത്തവരും പ്രതിസന്ധിയിലാണ്.
ഈവർഷം അധികം മത്സരങ്ങൾ ഇല്ലാതിരുന്നതിനാൽ ചെറുവള്ളങ്ങളുടെ സ്ഥിതിയാണ് കൂടുതൽ പ്രതിസന്ധിയിൽ. ബോണസ് ഇനത്തിൽ ചുണ്ടൻ വള്ളങ്ങൾക്ക് ഒരുലക്ഷം വീതവും മറ്റ് വള്ളങ്ങൾക്ക് 25,000 രൂപ വീതവും മത്സരത്തിന് മുമ്പ് നൽകിയിരുന്നു. ബാക്കി ബോണസ് നൽകുന്നതിന് ഒരുകോടിയോളം രൂപ ആവശ്യമാണ്. നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപനയിലൂടെ ഏകദേശം 73 ലക്ഷവും പരസ്യവരുമാനത്തിലൂടെ 60 ലക്ഷം രൂപയുമാണ് ലഭിച്ചത്. ഈ തുകയുടെ ഭൂരിഭാഗവും ഇതിനകം ചെലവായി. പവിലിയനും പന്തലും ട്രാക്കും ഒരുക്കിയതിനാ് 50 ലക്ഷം രൂപ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്.
വള്ളംകളി മാറ്റിയതിനാൽ കരാറുകാർക്കുണ്ടായ നഷ്ടപരിഹാര തുകയും നൽകിയിട്ടില്ല. ഇതിനൊപ്പം മറ്റ് സബ് കമ്മിറ്റികൾക്കും മുഴുവൻ തുകയും നൽകിയിട്ടില്ല. ഗ്രാന്റ് ലഭിച്ചെങ്കിൽ മാത്രമേ ഇവക്കെല്ലാം പണം നൽകാനാകൂ.
നെഹ്റു ട്രോഫി വള്ളംകളിയെ ചാമ്പ്യൻസ് ബോട്ട് ലീഗിൽനിന്ന് ഒഴിവാക്കിയതിനാൽ ഒരുകോടി രൂപ ഗ്രാന്റിന് പുറമെ 50 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കണമെന്ന് എൻ.ടി.ബി.ആർ സൊസൈറ്റി വിനോദസഞ്ചാര വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.