ഗാന്ധിസ്മരണ മായ്ക്കാതെ കുത്തിയതോട്ടിൽ പുതിയ പഞ്ചായത്ത് ഓഫിസ് വരും
text_fieldsതുറവൂർ: മഹാത്മാഗാന്ധി അന്തിയുറങ്ങിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിലനിർത്തിതന്നെ കുത്തിയതോട് ഗ്രാമപഞ്ചായത്തിന് പുതിയ ബഹുനിലമന്ദിരം നിർമിക്കും. 1934 ജനുവരി 18നാണ് ഗാന്ധിജി കുത്തിയതോട്ടിൽ എത്തിയത്. ഗാന്ധിജിയുടെ ഒടുവിലത്തെ കേരള സന്ദർശനം കൂടിയായിരുന്നു ഇത്. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തിയത്.
അന്ന് താലൂക്ക് ബാങ്ക് പ്രവർത്തിച്ചിരുന്ന ഓടിട്ട കെട്ടിടത്തിൽ അന്തിയുറങ്ങി. അടുത്ത ദിവസം വൈകീട്ട് ബാങ്ക് ഓഫിസ് കെട്ടിടത്തിന്റെ എതിർവശമുള്ള പാട്ടുകുളങ്ങര മൈതാനിയിൽ മഹാസമ്മേളനവും നടന്നു. ഗാന്ധിജിയുടെ പാദസ്പർശമേറ്റ കെട്ടിടം പിന്നീട് കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാങ്ങി, ഓഫിസാക്കി മാറ്റി. സമീപത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും പുതിയ ഓഫിസ് കെട്ടിടങ്ങൾ നിർമിച്ചപ്പോഴും കുത്തിയതോട്ടിൽ മാത്രം പുതിയ കെട്ടിടം ഉയർന്നില്ല. മഹാത്മാഗാന്ധിയുടെ സ്മരണ നിലനിൽക്കുന്ന കെട്ടിടം രൂപമാറ്റം വരുത്താൻ പിന്നീട് വന്ന കമ്മിറ്റികൾ തയാറാകാതിരുന്നതാണ് കാരണം. ചെറിയ കൂട്ടിച്ചേർക്കൽ മാത്രമാണ് കെട്ടിടത്തിൽ വരുത്തിയിട്ടുള്ളത്. നിലവിലെ ഭരണസമിതി പഞ്ചായത്ത് ഓഫിസിന് പുതിയ ബഹുനില മന്ദിരം നിർമിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നിലവിലെ കെട്ടിടത്തിന്റെ പുറകിൽ കെട്ടിടം നിർമിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. രൂപരേഖ തയാറാക്കിയിട്ടില്ലെന്നും താമസിയാതെ നിർമാണ നടപടിയിലേക്ക് നീങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജേശ്വരിയും വൈസ് പ്രസിഡന്റ് പി.പി. പ്രതീഷും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.