സ്പീഡ് ബോട്ട് റൈഡ്, വാട്ടർ സ്കൂട്ടർ, ബനാന ബോട്ട്.... അവധിക്കാലം ആഘോഷമാക്കാനൊരുങ്ങി ആലപ്പുഴ ബീച്ച്
text_fieldsആലപ്പുഴ ബീച്ചിൽ വിജയ പാർക്കിന് വടക്ക് ഭാഗത്ത് സജ്ജമാക്കിയ പാരാഗ്ലൈഡിങ്
ആലപ്പുഴ: ഇത്തവണ മധ്യവേനൽ അവധിക്കാലത്ത് ആലപ്പുഴ ബീച്ചിലെത്തിയാൽ അടിച്ചുപൊളിക്കാം. വിനോദസഞ്ചാര വകുപ്പ് നിരവധി സൗകര്യങ്ങളാണ് ഒരുക്കുന്നത്. സാഹസിക ടൂറിസം ലക്ഷ്യമിട്ട് ഒരുക്കുന്ന പദ്ധതികൾക്ക് സാഹസിക ടൂറിസം സൊസൈറ്റിയുടെ അംഗീകാരം ലഭിച്ചു. വാട്ടർ സ്പോർട്സ് ഇനങ്ങളായ സ്പീഡ് ബോട്ട് റൈഡ്, ബനാന ബോട്ട്, ജെറ്റ് സ്കൈ, വാട്ടർ സ്കൂട്ടർ തുടങ്ങിയ സൗകര്യങ്ങളാണ് ബീച്ചിൽ ഒരുക്കുക. ഇവക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായി.
വിജയ് പാർക്കിന്റെ നവീകരണത്തിന് സർക്കാർ 2.5 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചുള്ള നവീകരണവും ഉടൻ തുടങ്ങും. ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കാനും നീക്കമുണ്ട്. ഇതിന് രണ്ട് സ്ഥലങ്ങളാണ് സാഹസിക ടൂറിസം സൊസൈറ്റി കണ്ടെത്തിയിട്ടുള്ളത്. വിജയ് പാർക്കിന് നേരെയുള്ള തീരപ്രദേശവും കാറ്റാടി മരങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗവുമാണ് ഇവ. കൂടുതൽ അനുയോജ്യമായ സ്ഥലത്താകും ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിക്കുക. ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. തിരുവനന്തപുരം വർക്കല കടപ്പുറത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചെങ്കിലും തിരമാല ശക്തമായതിനാൽ പദ്ധതി വിജയിച്ചില്ല. കഴിഞ്ഞയാഴ്ച ബ്രിഡ്ജ് തകർന്ന് നിരവധിപേർ കടലിൽ വീണ സംഭവമുണ്ടായി.
സ്പീഡ് ബോട്ട് റൈഡ് തുടങ്ങി
സ്പീഡ് ബോട്ട് റൈഡ് തുടങ്ങിക്കഴിഞ്ഞു. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ സ്പീഡ് ബോട്ടിൽ കടലിൽ സവാരിചെയ്യാൻ അവസരമുണ്ട്. ഔദ്യോഗിക ഉദ്ഘാടനം താമസിയാതെ നടക്കും. പാരാഗ്ലൈഡിങ് തുടങ്ങിയതായും ഡി.ടി.പി.സി അധികൃതർ പറഞ്ഞു. ജെറ്റ് സ്കൈയും വാട്ടർ സ്കൂട്ടർ, ബനാന ബോട്ട് എന്നിവ ഏപ്രിൽ ആദ്യവാരം എത്തും. അതോടെ കടലിൽ ആർത്തുല്ലസിക്കാൻ അവസരമൊരുങ്ങും. 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ജെറ്റ് സ്കൈയിൽ ഓടിക്കുന്ന ആൾക്ക് പുറമെ ഒരാൾക്കുകൂടി സഞ്ചരിക്കാം.
വാട്ടർ സ്കീയിങ്, സർഫിങ് എന്നിവയെ അപേക്ഷിച്ച് അനായാസം റൈഡ് ചെയ്യാവുന്നതും സുരക്ഷിതവുമാണ് ബനാന ബോട്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കാൻ കഴിയുന്നതാണ് ബനാന ബോട്ട് റൈഡ്. കാഴ്ചയിൽ വാഴപ്പഴത്തിന്റെ രൂപം ഉള്ളതിനാലാണ് ബോട്ടിന് ഈ പേരുണ്ടായത്. വാട്ടർ സ്ലെഡ് എന്നാണ് ബോട്ടിന്റെ ശരിയായ പേര്. വാഴപ്പഴം പോലെ മഞ്ഞനിറത്തിലാണ് മിക്ക ബനാന ബോട്ടുകളെങ്കിലും വിവിധ തരത്തിലുള്ള ബനാന ബോട്ടുകളുണ്ട്. മൂന്നു മുതൽ പത്തു പേർക്ക് വരെ ഇരിക്കാം. നീളമുള്ള ട്യൂബുകളിലാണ് ബോട്ട് ഘടിപ്പിച്ചിരിക്കുന്നത്. കടൽപരപ്പിലൂടെ തെന്നിപ്പറക്കുന്നതാണ് വാട്ടർ സ്കൂട്ടർ. പരിചയസമ്പന്നരായ റൈഡർമാർക്കൊപ്പമാകും സ്കൂട്ടറിലെ സഞ്ചാരം.
സൗന്ദര്യവത്കരണത്തിന് പുതിയ പദ്ധതി
വിജയ് പാർക്ക് മുതൽ അയ്യപ്പൻപൊഴി വരെ ഒരു കിലോമീറ്ററിൽ സൗന്ദര്യവത്കരണത്തിന് പുതിയ പദ്ധതിക്ക് രൂപംനൽകും. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതോടെ ബീച്ചിന്റെ വിസ്തൃതി കുറഞ്ഞ് വരുകയാണ്. ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് ബീച്ചിന്റെ ആറ് മീറ്റർ നഷ്ടമായി.
ബൈപാസിന്റെ പടിഞ്ഞാറു ഭാഗത്ത് ഉയരത്തിലുള്ള കാന നിർമാണം ബീച്ചിലേക്ക് സഞ്ചാരികൾക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനാൽ ഫ്ലൈഓവർ സംവിധാനത്തോടെ നടപ്പാതയും ഭിന്നശേഷിക്കാർക്കായി റാമ്പ് ഉൾപ്പെടെ സംവിധാനം ഒരുക്കാനുള്ള നിർദേശവും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാനയുടെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് മീറ്റർ സ്ഥലം സൗന്ദര്യവത്കരണത്തിന് മാറ്റുന്നതോടെ വീണ്ടും ബീച്ചിന്റെ വിസ്തൃതി കുറയാനുള്ള സാധ്യത കണക്കിലെടുത്ത് പരമാവധി സ്ഥലം നഷ്ടപ്പെടാതെയുള്ള വികസനത്തിനാണ് പ്രാമുഖ്യം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.