ആലപ്പുഴയുടെ പ്രിയങ്കരൻ
text_fieldsആലപ്പുഴ: വികസന നായകൻ എന്നറിയപ്പെടുന്ന ഉമ്മൻ ചാണ്ടിയുടെ കരുതലിൽ ആലപ്പുഴക്കുണ്ടായത് വലിയ നേട്ടങ്ങൾ. ബൈപാസ് മുതൽ ഇ.എം.എസ് സ്റ്റേഡിയംവരെ മുടങ്ങിക്കിടന്ന പദ്ധതികൾ യാഥാർഥ്യമാകാൻ വഴിയൊരുക്കിയത് ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യം മൂലമാണെന്ന് നേതാക്കൾ ഓർക്കുന്നു.
എന്നും ആൾക്കൂട്ടത്തിന് നടുവിലാണ് ആലപ്പുഴക്കാർ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുള്ളത്. 2011ൽ ജനസമ്പർക്ക പരിപാടിക്ക് എത്തിയപ്പോഴാണ് സാധാരണക്കാർക്ക് അദ്ദേഹവുമായി ഇടപഴകാൻ അവസരം ലഭിച്ചത്. ഓരോരുത്തരുടെയും പ്രശ്നങ്ങൾ കേട്ട് അവ പരിഹരിക്കാൻ അദ്ദേഹം കാട്ടിയ ശുഷ്കാന്തിയാണ് അന്ന് അവിടെ എത്തിയ സാധാരണക്കാർക്ക് ഇപ്പോഴും പറയാനുള്ളത്. ഒരു മുഖ്യമന്ത്രി നേരിട്ട് തങ്ങളുടെ പ്രശ്നം കേട്ടറിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് ചർച്ച നടത്തി പരിഹാരം നിർദേശിച്ച് അത് നടപ്പാക്കാൻ ചുമതലപ്പെടുത്തുന്നത് കണ്ടുനിന്നവരെയും അദ്ഭുതപ്പെടുത്തിയിരുന്നു.
രാവിലെ ആറിന് ജനസമ്പർക്ക പരിപാടിക്ക് എത്തിയ അദ്ദേഹം അവിടെനിന്ന് പോയത് പിറ്റെ ദിവസം പുലർച്ച നാലോടെയാണ്. ഇങ്ങനെ ഒരു മുഖ്യമന്ത്രി ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് എതിർ രാഷ്ട്രീയ പാർട്ടിയിലുള്ളവർപോലും പറയുന്നു.
നിർമാണ നടപടികൾ തുടങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഫയലിലുറങ്ങിയ ആലപ്പുഴ ബൈപാസ് പണി പൂർത്തിയാകുന്നതിലേക്ക് വഴി തെളിച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ് ചൂണ്ടിക്കാട്ടി.
ബൈപാസ് നിർമാണ ചെലവിെൻറ 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കാമെന്ന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ഏറ്റതോടെയാണ് വഴിതെളിഞ്ഞത്. നഗരസഭയുടെ ഇ.എം.എസ് സ്റ്റേഡിയം നിർമാണത്തിന് വഴിതെളിച്ചതും ഉമ്മൻ ചാണ്ടിയാണെന്ന് സുനിൽ ജോർജ് പറഞ്ഞു. സ്റ്റേഡിയത്തിന് ഭൂമി ഏറ്റെടുക്കാൻ തുക അനുവദിച്ചത് കെ. കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരിക്കെ (1991 -1994) ഉമ്മൻ ചാണ്ടിയായിരുന്നു. അന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടപടികളാരംഭിച്ചത്. വി.എസ്. അച്യുതാനന്ദെൻറ നേതൃത്വത്തിൽ നടന്ന വെട്ടിനിരത്തൽ സമരത്തിനെതിരെ കർഷകരെ മുന്നിൽ നിർത്തി ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ട്വന്നതിന് നേതൃത്വം നൽകി. അത് കുട്ടനാട്ടിലെ കർഷകർ ഒന്നാകെ ഏറ്റെടുത്ത സമരമായിരുന്നുവെന്നും സുനിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജില്ലയിലെ തീരദേശത്ത് പുലിമുട്ടുകളോട് കൂടിയ കടൽഭിത്തി നിർമാണം ഏറ്റവും കൂടുതൽ നടന്നത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു ചൂണ്ടിക്കാട്ടി.
വലിയഴീക്കൽ മുതൽ തൃക്കുന്നപ്പുഴവരെയുള്ള പ്രദേശത്തും അമ്പലപ്പുഴ മേഖലയിലും ഉള്ളവർക്ക് അതുമൂലം വലിയ ആശ്വാസമാണ് ലഭിച്ചത്. ദേശീയപാതയിൽ അരൂക്കുറ്റിയിലെ രണ്ട് പാലങ്ങളുടെ നിർമാണം നടത്തിയത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ്. പെരുമ്പടത്തേക്കുള്ള മാക്കേകടവ് പാലം നിർമാണം തുടങ്ങിെവച്ചത് അദ്ദേഹമാണ്. ഇപ്പോഴും അത് പൂർത്തീകരിച്ചിട്ടില്ല.
ജില്ലയെ ആലപ്പാട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം നിർമാണത്തിന് തുടക്കമിട്ടതും അദ്ദേഹത്തിെൻറ കാലത്താണ്. നെല്ലിെൻറ തറവില ഉയർത്തുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നു. കയർമേഖലയിൽ കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിങ് കമ്പനി സ്ഥാപിച്ചതിനും മുൻകൈയെടുത്തത് ഉമ്മൻ ചാണ്ടിയായിരുന്നുവെന്നും എം. ലിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.