പ്രാർഥനകൾ വിഫലം; സഹായത്തിന് കാത്തുനിൽക്കാതെ വിഷ്ണു യാത്രയായി
text_fieldsവിഷ്ണു
വള്ളികുന്നം: കരൾ മാറ്റ ശസ്ത്രക്രിയക്ക് സാമ്പത്തിക സമാഹരണം പുരോഗമിക്കുന്നതിനിടെ വിഷ്ണുവിന്റെ വിയോഗം നാടിന്റെ നൊമ്പരമായി. സാമൂഹിക പ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുന്നതിനിടെയാണ് ഇലിപ്പക്കുളം പേരൂർ വീട്ടിൽരതീഷ്കുമാർ -ഗീതാ ദേവി ദമ്പതികളുടെ മകൻ വിഷ്ണു (34) കരൾ രോഗ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കരൾമാറ്റം അടക്കുള്ള ചികിത്സക്കായി 50 ലക്ഷം രൂപയാണ് ലക്ഷ്യമിട്ടത്. ഇതിനായി പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് ചെയർമാനായി ചികിത്സ സമിതി രൂപവത്കരിച്ച് സാമ്പത്തിക സമാഹരണത്തിന് തുടക്കം കുറിച്ചിരുന്നു.
അഡ്വ. ഷമീർ കുന്നമംഗലം അടക്കമുള്ള ജീവകാരുണ്യ പ്രവർത്തകരും വിഷ്ണുവിനായി രംഗത്ത് വന്നിരുന്നു. കരൾ മാറ്റ ശസ്ത്രക്രിയക്കുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ച നില വഷളാകുകയായിരുന്നു. വൈകിട്ട് അഞ്ചോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ 10 ഓടെ കൃഷ്ണപുരം ജംഗ്ഷനിൽ നിന്നു വിലാപയാത്രയായി ചൂനാട് ഹിബാസിൽ എത്തിക്കും. ഇവിടെ പൊതുദർശനത്തിനു ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് ഉച്ചക്ക് രണ്ടോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.