ആർപ്പോ... ഇർറോ; പുന്നമടപ്പൂരം @70
text_fieldsആലപ്പുഴ: പതിവുരീതികൾ തെറ്റാതെ ആഗസ്റ്റ് രണ്ടാം ശനിയാഴ്ച പുന്നമടയിലെ പൂരത്തിന് നാടൊരുങ്ങി. ഒരുമാസം മാത്രം അവശേഷിക്കെ നെഹ്റുട്രോഫി വള്ളംകളിയുടെ ആരവുമുയർത്താൻ കായലോരത്ത് ചുണ്ടൻവള്ളങ്ങളുടെ പരിശീലനം തകൃതിയാണ്.
ജില്ല പഞ്ചായത്ത് ഹാളിൽ നെഹ്റുട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് സിനിമ നടൻ കുഞ്ചാക്കോ ബോബൻ നിർവഹിക്കും. ഇനിയുള്ള നാളുകളിൽ ജലാശയങ്ങളിൽ എങ്ങും ആർപ്പുവിളിയും ആരവവും വഞ്ചിപാട്ടും ഉയരും. തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ട് പള്ളാത്തുരുത്തി ബോട്ട്ക്ലബ് ഇക്കുറി ജലചക്രവർത്തി കാരിച്ചാൽ ചുണ്ടനിലാണ് എത്തുന്നത്. അവരുടെ പരിശീലനത്തിനും തുടക്കമായി.
പല ചുണ്ടൻവള്ളങ്ങളും പുതുക്കിപ്പണിതാണ് നീറ്റിലിറക്കുന്നത്. ചിട്ടയായ പരിശീലനത്തോടെയാണ് ക്ലബുകൾ തുഴച്ചിലുകാരെ മത്സരത്തിനായി തയാറാക്കുന്നത്. വെള്ളിക്കപ്പിൽ മുത്തമിടാൻ പലക്ലബുകളുടെയും പരിശീലനം അനൗദ്യോഗികമായി തുടങ്ങിയെങ്കിലും ഔദ്യോഗിക പ്രഖ്യാപിച്ചിട്ടില്ല. വരുംദിവസങ്ങളിൽ വലിയആഘോഷമായി നടത്താനാണ് തീരുമാനം. നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റി നേതൃത്വത്തിൽ വിപുലസൗകര്യമാണ് ഇക്കുറി ഒരുക്കുക. ബുധനാഴ്ച മുതൽ ടിക്കറ്റ് വിൽപന തുടങ്ങും.
കുടുംബത്തോടൊപ്പം വള്ളംകളി കാണാൻ ഇത്തവണ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന പ്ലാറ്റിനം കോർണറാണ് അതിൽ പ്രധാനം. 25,000 രൂപയാണ് നിരക്ക്. പവിലിയനിലേക്ക് വരാനും പോകാനും പ്രത്യേക ബോട്ടും കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടം എന്നിവയും ക്രമീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.