ദുരിതയാത്രയ്ക്ക് ആശ്വാസം; തീരദേശപാതയിലെ മെമു ട്രെയിനുകളില്‍ അധിക കോച്ചുകള്‍
text_fieldsആലപ്പുഴ: തീരദേശപാത വഴിയുള്ള ട്രെയിന്‍ യാത്രക്കാരുടെ യാത്രാദുരിതം പരിഹരിക്കാന്‍ മെമു ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിക്കാന്‍ റെയില്‍വേ. കേരളത്തിലേക്ക് 16 പുതിയ മെമു റേക്കുകള്‍ കൂടി അനുവദിക്കാന്‍ റെയിൽ ബോര്‍ഡില്‍ ധാരണയായി. തീരദേശപാതയായ ആലപ്പുഴ റൂട്ടിലെ യാത്രദുരിതവും മെമുവില്‍ മതിയായ കോച്ചുകളില്ലാത്തതും കാരണം തിങ്ങിനിറഞ്ഞ് യാത്ര ചെയ്യേണ്ടിവരുന്നതിലെ ഗുരതര സാഹചര്യവും കെ.സി. വേണുഗോപാല്‍ എം.പി റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോര്‍ഡ് ചെയര്‍മാനുമായും നടത്തിയ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയിൽവേ നടപടി ആരംഭിച്ചത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിവിധ മെമു ട്രെയിനുകളിലായി 16 അധിക റേക്കുകള്‍ അനുവദിക്കാനാണ് ആലോചന.
ആലപ്പുഴ-എറണാകുളം, കൊല്ലം-ആലപ്പുഴ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ -കൊല്ലം ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകളില്‍ നിലവില്‍ 12 റേക്കുകള്‍ മാത്രമാണുള്ളത്. പുതുതായി അനുവദിക്കുന്ന റേക്കുകളെത്തുമ്പോള്‍ കോച്ചുകളുടെ എണ്ണം 16 ആകും. ഒരു പരിധിവരെ യാത്രദുരിതത്തിന് ആശ്വാസമാകുമെന്നാണ് കരുതുന്നത്. രാവിലെ 7.25 ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന മെമു ട്രെയിനില്‍ പ്രതിദിനം നൂറുകണക്കിനാളുകളാണ് തിങ്ങിഞെരുങ്ങി കാൽ നിലത്തുകുത്താന്‍ പോലും കഴിയാതെ ശ്വാസംമുട്ടി യാത്ര ചെയ്യുന്നത്. വൈകുന്നേരങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. റേക്കുകളുടെ കുറവാണ് അനിയന്ത്രിതമായ തിരക്കിന് കാരണം. ഈ ദുരിതം കെ.സി. വേണുഗോപാല്‍ റെയില്‍വെ മന്ത്രിയെയും, റെയിൽവേ ബോര്‍ഡ് ചെയര്‍മാനെയും ധരിപ്പിച്ചിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നതും അതില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതുമായ മെമു സര്‍വീസാണ് ആലപ്പുഴയിലേത്. നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന മെമുവിന്റെ റേക്ക് നിര്‍മാണം രാജ്യത്ത് പരിമിതാണ്. ഇതിനാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് റേക്കുകള്‍ മുന്‍ഗണനാക്രമത്തില്‍ കേരളത്തില്‍ തിരുവനന്തപുരം ഡിവിഷന് അനുവദിക്കാനാണ് ധാരണ.
കുംഭമേളയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് റേക്കുകള്‍ പ്രയാഗ് രാജിലേക്ക് കൊണ്ടുപോയിരുന്നു. കുംഭമേള കഴിഞ്ഞതോടെ ഇവയില്‍ ചിലത് കേരളത്തിലെത്തിക്കാനാണ് റെയിൽവേയുടെ ആലോചന. കോച്ചുകളുടെ ലഭ്യത അനുസരിച്ച് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാർഥികള്‍ ഉള്‍പ്പെടെ ദൈനംദിന യാത്രക്കാരും പരീക്ഷക്കും ആശുപത്രിയിലും ഉള്‍പ്പെടെ അവശ്യകാര്യങ്ങള്‍ക്കും മറ്റും നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന മെമുവില്‍ റേക്കുകളുടെ അഭാവം കാരണം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദുരിത യാത്രയില്‍ വലയുന്ന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ നടപടിയാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.