ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം; ഭൂരിഭാഗം വീടുകളിലും വെള്ളം കയറി
text_fieldsആറാട്ടുപുഴയിൽ കടലാക്രമണത്തിൽ വെള്ളത്തിലായ വീടും തീരദേശ റോഡും
ആറാട്ടുപുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലും ഭീതി വിതച്ച് കടലാക്രമണം. കടൽഭിത്തി ദുർബല പ്രദേശങ്ങളിൽ കരയിലേക്ക് അടിച്ചുകയറുന്ന തിരമാലകൾ തീരവാസികൾക്ക് കടുത്ത ദുരിതമാണ് വിതക്കുന്നത്. തീരത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി.
പെരുമ്പള്ളി, ആറാട്ടുപുഴ ബസ്സ്റ്റാൻഡിന് വടക്ക് ഭാഗം, എം.ഇ.എസ് ജങ്ഷൻ, കാർത്തിക ജങ്ഷൻ, പത്തിശേരിൽ ഭാഗം, മംഗലം തൃക്കുന്നപ്പുഴ പഞ്ചായത്തിലെ െഗസ്റ്റ് ഹൗസ് ജങ്ഷൻ, മതുക്കൽ, പാനൂർ ചേലക്കാട്, പള്ളിമുക്ക്, പല്ലന എന്നീ പ്രദേശങ്ങളിൽ കടലാക്രമണം വരുത്തിവെച്ച കെടുതികൾ ഏറെയാണ്. വീടുകൾക്കുള്ളിൽ കടൽ അടിച്ച് കയറിയത് മൂലം താമസ യോഗ്യമല്ലാതായി. വീട്ടുസാധനങ്ങൾ നശിച്ചു. നിരവധിപേർ ബന്ധുവീടുകളിലേക്ക് താമസം മാറി. വലിയഴീക്കൽ-തോട്ടപ്പള്ളി തീരദേശ റോഡ് കവിഞ്ഞ് ശക്തമായാണ് കടൽവെള്ളം കിഴക്കോട്ട് ഒഴുകുന്നത്. പെരുമ്പള്ളി, എം.ഇ.എസ്. ജങ്ഷൻഭാഗങ്ങളിൽ തീരദേശ റോഡ് ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.
തീരം സംരക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ മംഗലം വടക്കുഭാഗത്ത് 12 മണിക്ക് റോഡ് ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കാർത്തികപ്പള്ളി തഹസിൽദാർ പി.എ. സജീവ് കുമാർ, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡൻറ് എൻ. സജീവൻ തുടങ്ങിയവർ പ്രതിഷേധക്കാരുമായി സംസാരിച്ചു. ഒടുവിൽ വൈകീട്ട് ആറുമണിയോടെ ഒരുകോടി രൂപ അടിയന്തരമായി പ്രവൃത്തികൾക്ക് അനുവദിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.കൂടുതൽ അപകടാവസ്ഥ ഉള്ള സ്ഥലങ്ങളിൽ തീരസംരക്ഷണം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നിത്യകടലാക്രമണ മേഖലയായിരുന്ന കള്ളിക്കാട് എ.കെ.ജി നഗർ മുതൽ ആറാട്ടുപുഴ ബസ്സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണം അവസാന ഘട്ടത്തിലാണ്. പ്രതിരോധ സംവിധാനം വന്നതോടെ പ്രദേശവാസികൾ ആശ്വാസത്തിലാണ്. നല്ലാണിക്കൽ, കള്ളിക്കാട്, വട്ടച്ചാൽ ഭാഗങ്ങളിൽ നടക്കുന്ന ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.