തെരുവുനായ് നിയന്ത്രണം സാധ്യമാകാൻ ഇനിയും കാത്തിരിക്കണം
text_fieldsകണിച്ചുകുളങ്ങരയിൽ പ്രവർത്തനസജ്ജമായ എ.ബി.സി സെന്റർ
ആലപ്പുഴ: ജില്ലയിൽ രണ്ട് എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ) സെന്ററുകൾ പ്രവർത്തനസജ്ജമാകുന്നെങ്കിലും തെരുവുനായ്ക്കളുടെ എണ്ണം കുറയാൻ ഇനിയും ഏറെനാൾ കാത്തിരിക്കണം. കണിച്ചുകളങ്ങരയിൽ ഉദ്ഘാടനം നടന്ന എ.ബി.സി സെന്റർ ചൊവ്വാഴ്ച മുതൽ പ്രവർത്തനം തുടങ്ങും.
ആലപ്പുഴ ബീച്ചിൽ നിർമാണം നടന്നുവരുന്ന സെന്ററും ഉടൻ പ്രവർത്തന സജ്ജമാകും. കണിച്ചുകുളങ്ങരയിൽ പ്രതിദിനം 10 നായ്ക്കളെ വന്ധ്യംകരിക്കാനാണ് സൗകര്യമുള്ളത്. ബീച്ചിലും അത്രയും സൗകര്യമാണ് ഉണ്ടാകുക. ജില്ലയിൽ 27000ത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്. ഇത്രയും എണ്ണത്തെ പിടികൂടി വന്ധ്യംകരിക്കാൻ കാലങ്ങളെടുക്കും.
വന്ധ്യംകരണം പൂർത്തിയായാലും നിലവിലുള്ളവ ചത്ത് ഒടുങ്ങിത്തുടങ്ങുന്നതോടെ മാത്രമേ നായ്ക്കളുടെ എണ്ണം കുറഞ്ഞ് തുടങ്ങുകയുള്ളൂ. ബീച്ചിലെ എ.ബി.സി സെന്ററിന്റെ പണികൾ പൂർത്തിയായി. ഉപകരണങ്ങളും സ്ഥാപിച്ച്കഴിഞ്ഞു. അതും ഉടൻ പ്രവർത്തന ക്ഷമമാക്കുമെന്ന് ജില്ല പഞ്ചായത്ത് അധികൃതർ പറഞ്ഞു.
മാവേലിക്കരയിൽ നേരത്തേ ഒരു സെന്റർ പ്രവർത്തിച്ചിരുന്നുവെങ്കിലും പുതിയ മാനദണ്ഡ പ്രകാരമുള്ള സെന്റർ സ്ഥാപിക്കാനുള്ള സ്ഥലസൗകര്യം അവിടെ ഇല്ലാത്തതിനാൽ ഉപേക്ഷിച്ചു.
സൗകര്യങ്ങൾ വിപുലം
ശസ്ത്രക്രിയ നടത്താനുള്ള തിയറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപറേറ്റിവ് മുറികൾ, ജീവനക്കാർക്കുള്ള മുറി, എ.ബി.സി ഓഫിസ്, സ്റ്റോർ, മാലിന്യ നിർമാർജന സൗകര്യം, അടുക്കള തുടങ്ങിയ സംവിധാനങ്ങളാണ് കണിച്ചുകളങ്ങരയിലെ സെന്ററിലുള്ളത്. ഒരു വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, ഒരു തിയറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായ്പിടിത്ത സംഘം എന്നിവരെയും സെന്ററിൽ നിയമിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങളെല്ലാം ബീച്ചിലെ സെന്റിലും തയാറായിട്ടുണ്ട്. ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്ര ജന്തുക്ഷേമ ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ അതും പ്രവർത്തനം തുടങ്ങും.
കടക്കരപ്പള്ളിയിൽനിന്ന് തുടങ്ങും
ചൊവ്വാഴ്ച മുതൽ കടക്കരപ്പള്ളി പഞ്ചായത്തിൽനിന്നുള്ള തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചാണ് കണിച്ചുകുളങ്ങരയിലെ സെന്റർ പ്രവർത്തനം തുടങ്ങുക. കടക്കരപ്പള്ളി പഞ്ചായത്തിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് കുറഞ്ഞത് 200 നായ്ക്കളെയെങ്കിലും വന്ധ്യംകരിക്കേണ്ടിവരും. ഒരുദിവസം പത്ത് നായ്ക്കളെന്ന കണക്കിൽ 20 ദിവസം വേണ്ടിവരും.
കണിച്ചുകുളങ്ങര സെന്ററിൽ ഒരുദിവസം 20 നായ്ക്കളെയെങ്കിലും വന്ധ്യംകരിച്ചാലേ പദ്ധതി പ്രയോജന പ്രദമാകൂ. ഇതിന് ഒരു ഡോക്ടറെ കൂടി നിയോഗിക്കേണ്ടിവരും. കടക്കരപ്പള്ളിക്ക് ശേഷം ചേർത്തല നഗരസഭയിലെ നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കാനാണ് ആലോചന.
രണ്ട് നായപിടിത്തക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു നായെ പിടിക്കാൻ 300 രൂപ കൂലി നൽകും. പിടികൂടുന്നവയെ കണിച്ചുകുളങ്ങര സെന്ററിൽ എത്തിക്കാനും തിരികെ കൊണ്ടുവിടാനും 200 രൂപ വാഹന കൂലി നൽകും. 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകളാണ് കണിച്ചുകുളങ്ങരയിൽ സജ്ജമാക്കിയിട്ടുള്ളത്. വന്ധ്യംകരണം കഴിയുന്നവയെ ഒരാഴ്ച പാർപ്പിച്ച് ചികിത്സിക്കേണ്ടതുണ്ട്. 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂട് അപര്യാപ്തമായതിനാൽ കൂട് ഒഴിയുന്നതനുസരിച്ചാവും വീണ്ടും പുതിയവയെ പിടികൂടി കൊണ്ടുവരാനാകുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.