Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 12:05 AM GMT Updated On
date_range 29 May 2022 12:05 AM GMTമോദിയും പിണറായിയും തമ്മില്‍ രഹസ്യ ഉടമ്പടി -ജിഗ്‌നേഷ് മേവാനി
text_fieldsbookmark_border
കൊച്ചി: സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഫാഷിസം അരങ്ങേറുന്ന ഗുജറാത്ത് വികസനമാതൃക പഠിക്കാനും പകര്‍ത്താനുമുള്ള പിണറായി വിജയന്‍ സര്‍ക്കാറിന്റെ നടപടി അപകടകരമാണെന്ന് ഗുജറാത്തിലെ കോൺഗ്രസ് എം.എല്‍.എ ജിഗ്‌നേഷ് മേവാനി. ആശങ്കയുണ്ടാക്കുന്ന ഈ നടപടിക്ക് പിന്നിൽ പിണറായിയും മോദിയും തമ്മിലുണ്ടാക്കിയ രഹസ്യ പാക്കേജാണ്. ഫാഷിസത്തെയും വർഗീയതയെയും നേരിടുന്നതില്‍ പിണറായി വിജയന് ഇരട്ട ചങ്കല്ല ഇരട്ടമുഖമാണുള്ളതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ രഹസ്യ ഉടമ്പടിയുണ്ട്. ഈ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ പോയത്. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ കേരള സര്‍ക്കാറിന്റെ നടപടി അപകടകരവും ആശ്ചര്യപ്പെടുത്തുന്നതുമാണ്. കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ട വിവിധ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചതും ഇതേ പാക്കേജിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മോഡലിനെക്കുറിച്ച് എല്‍.ഡി.എഫ് സര്‍ക്കാറിന് ഒന്നുമറിയില്ല. ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തി എന്ന നിലയില്‍ ഗുജറാത്ത് മോഡല്‍ വികസനം പൊള്ളയായ ഒന്നാണെന്ന് എനിക്കറിയാം. ദയനീയമാണ് അവിടത്തെ അവസ്ഥ. ഗുജറാത്തിലെ ജനങ്ങള്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് ഫാഷിസത്തിന്റെ ഇരകളാണ്. ദലിതരും മുസ്ലിംകളും ന്യൂനപക്ഷ വിഭാഗങ്ങളും നിരന്തരം പീഡിപ്പിക്കപ്പെടുന്നു. കേരളത്തിൽ ബി.ജെ.പിക്ക് വളരാനുള്ള വഴിയൊരുക്കുകയാണ് സി.പി.എം ചെയ്യുന്നത്. സംഘ്പരിവാര്‍ അജണ്ടയാണ് ഇവിടെ നടക്കുന്നതെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story