ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; റെയിൽവേ ജീവനക്കാരൻ പിടിയിൽ
text_fieldsആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തിയവർ, വീട്ടുടമ സഞ്ജയ്
ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ ഗോവ സ്വദേശിയായ റെയിൽവേ ജീവനക്കാരൻ പിടിയിൽ. മാങ്കോർ ഹിൽ ഗുരുദ്വാര റോഡിൽ മൗലാലി ഹബീബുൽ ഷേഖാണ് (36) പിടിയിലായത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഗോവയിലെ വാസ്കോയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ ബാങ്ക് കവലയിലുള്ള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് അഞ്ചുപേർ എത്തിയത്. ഇതിൽ മൂന്നുപേർ മലയാളികളും രണ്ടുപേർ ഗോവൻ സ്വദേശികളുമാണ്.
പരിശോധന നടത്തി വീട്ടിൽനിന്ന് 50 പവനും ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു. വീട്ടിലെ സി.സി ടി.വിയുടെ ഹാർഡ് ഡിസ്കും സംഘം കൊണ്ടുപോയി. കൃത്യത്തിനുശേഷം രണ്ടുപേർ ബസിലും മൂന്നുപേർ ഓട്ടോയിലുമായി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇറങ്ങി.
തുടർന്ന് ഓട്ടോയിലും ബസിലുമായി അങ്കമാലിയിലെത്തി. അവിടെ നിന്ന് തൃശൂർ ഭാഗത്തേക്ക് പോയി. തലേദിവസം സംഘം ആലുവയിലെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. രണ്ട് ഓട്ടോയിലാണ് ഉച്ചക്ക് സംഘം വീടിന് സമീപത്ത് എത്തിയത്. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ ഗോവയിൽനിന്ന് പിടികൂടിയത്. അന്വേഷണത്തിന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.