കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘം മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsപിടിയിലായ ഫാസിൽ, സിജോ ജോസ്, ഹൈദ്രോസ്, അൽത്താഫ് അസീസ്, ആദിൽ അസീസ്, മുഹമ്മദ് അമൽ, മുഹമ്മദ് ആരിഫ് ഖാൻ
ആലുവ: നഗരത്തിൽ നിന്ന് കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ മണിക്കൂറുകൾക്കകം പിടികൂടി റൂറൽ ജില്ല പൊലീസ്. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വെസ്റ്റ് കടുങ്ങല്ലൂർ മൂത്തേടത്ത് ഫാസിൽ (37), യൂത്ത് കോൺഗ്രസ് േബ്ലാക്ക് സെക്രട്ടറി മുപ്പത്തടം കടുങ്ങല്ലുർ ചെറുകടവിൽ സിജോ ജോസ് (37), കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വെസ്റ്റ് കടുങ്ങല്ലൂർ അമ്പാക്കുടി ഹൈദ്രോസ് (37), ആലുവ മണലിമുക്ക് പുത്തൻപുരയിൽ അൽത്താഫ് അസീസ് (28), പുത്തൻപുരയിൽ ആദിൽ അസീസ് (27), മണലിമുക്ക് പുത്തൻപുരയിൽ മുഹമ്മദ് അമൽ (31), കുഞ്ഞുണ്ണിക്കര ഉളിയന്നൂർ ചിറമൂരിയിൽ മുഹമ്മദ് ആരിഫ് ഖാൻ (33) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ 11ഓടെയാണ് മോർച്ചറിയുടെ മുൻവശത്ത് നിന്ന് ഏഴംഗ സംഘം കർണ്ണാടക സ്വദേശി ഗോമയ്യ എന്നയാളെ തട്ടിക്കൊണ്ടുപോയത്. സംഭവം കണ്ട ലോട്ടറി വിൽപ്പനക്കാരനായ ശശി എന്നയാൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ടൗണും പരിസരവും വളഞ്ഞ് ഉളിയന്നൂർ ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് ഗോമയ്യയെ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറിൽ വ്യാജ സ്വർണം നൽകി കർണ്ണാടക സ്വദേശികളായ ഗോമയ്യയും മറ്റൊരാളും തന്നെ കബളിപ്പിച്ചതായി അൽത്താഫ് പറഞ്ഞു. ഭൂമി കുഴിച്ചപ്പോൾ കിട്ടിയ സ്വർണം കുറഞ്ഞ് വിലക്ക് നൽകാമെന്ന് പറഞ്ഞാണ് അന്ന് സമീപിച്ചത്. മൂന്നുലക്ഷം നൽകി സ്വർണം വാങ്ങി. പിന്നീടാണ് ഇത് പിച്ചളയാണെന്ന് മനസ്സിലായത്. തുടർന്ന് സ്വർണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വേറെ ആളുകളെന്ന പേരിലാണ് ഞായറാഴ്ച ആലുവയിലേക്ക് വിളിച്ചുവരുത്തിയത്.
ഇവരെ റയിൽവേ സ്റ്റേഷനിൽ നിന്ന് കാറിൽ കയറ്റി മോർച്ചറിക്ക് സമീപം എത്തിച്ചു. അവിടെ വച്ച് ബലമായി മറ്റൊരു വാഹനത്തിൽ കയറ്റി. ഇതിനിടെ ഗോമയ്യയുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പോകുന്ന വഴി ഗോമയ്യയുടെ ഫോൺ വാങ്ങി സംഘം ഇയാളുടെ അച്ഛനുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം രൂപ തന്നില്ലെങ്കിൽ മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയിൽ, വിവരമറിഞ്ഞ പൊലീസ് ഉടനെ ടീമുകളായി തിരിഞ്ഞ് അന്വേഷണമാരംഭിച്ചിരുന്നു. മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി.
ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, എസ്.എച്ച്.ഒ എം.എം. മഞ്ജുദാസ്, എസ്.ഐമാരായ കെ. നന്ദകുമാർ, അബ്ദുൽ ജലീൽ, പി.എം. സലീം, ചിത്തുജി, സുജോ ജോർജ്ജ്, സീനിയർ സി.പി.ഒമാരായ പി.എ. നൗഫൽ, മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, കെ.എ. നൗഫൽ, പി.ജെ. വർഗ്ഗീസ്, സി.റ്റി. മേരിദാസ്, എസ്. സുബ്രഹ്മണ്യൻ, ഷിബിൻ തോമസ്, പി.എ. ജാബിർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.