ആലുവ @ 100: വികസനത്തിൽ പിന്നോട്ട് നടക്കുന്ന പെരിയാർ നഗരം
text_fieldsചരിത്രമുറങ്ങുന്ന ആലുവ ടൗണിന് നൂറ് വയസ്സ്. പെരിയാറിെൻറ ഇരുകരകളിലായി സ്ഥിതിചെയ്യുന്ന ഈ കൊച്ചു പട്ടണം പ്രായമേറെയായെങ്കിലും വളർച്ച മുരടിച്ച അവസ്ഥയിലാണ്. നഗരത്തിെൻറ മുഖമുദ്രയായി നിലവിലുണ്ടായിരുന്ന അടയാളങ്ങൾ പോലും ഇന്നില്ലാതായി. ആലുവയുടെ നിലവിലെ അവസ്ഥയും ആവശ്യങ്ങളും ചൂണ്ടിക്കാട്ടുന്ന ലേഖന പരമ്പര 'വികസനത്തിൽ പിന്നോട്ട് നടക്കുന്ന പെരിയാർ നഗരം' ഇന്നു മുതൽ.
ആലുവ: രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പുതന്നെ നഗരസഭയായി മാറിയ പ്രദേശമാണ് ആലുവ. വ്യവസായ തലസ്ഥാനം എന്നതിൽനിന്ന് മെേട്രാ നഗരമെന്ന നിലയിൽ എത്തിനിൽക്കുന്ന ആലുവക്ക് വികസനത്തിൽ കുതിപ്പിെൻറയും കിതപ്പിെൻറയും കാലഘട്ടമായിരുന്നു കഴിഞ്ഞ നൂറുവർഷങ്ങൾ. ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കാര്യമായ വളർച്ചയുണ്ടാക്കാൻ നഗരത്തിനായിട്ടില്ലെന്നതാണ് യാഥാർഥ്യം. കൊച്ചി മെേട്രായുടെ ആദ്യ സ്റ്റേഷൻ ഉൾപ്പെടുന്ന ആലുവയുടെ വികസനത്തിന് അത്ര കുതിപ്പൊന്നുമില്ല. നഗരസഭ ഭരണ സമിതികൾ പല ആധുനിക വികസനപ്രവർത്തനങ്ങളും കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പലതും പരാജയവും നഗരത്തിനോ നഗരവാസികൾക്കോ കാര്യമായ ഉപകാരമില്ലാത്തവയായിരുന്നു. ഭരണക്കാരുടെ സ്വാർഥ താൽപര്യങ്ങൾക്കും അഴിമതിക്കും വേണ്ടിയായിരുന്നു ഈ പദ്ധതികളെന്നും ആക്ഷേപമുയർന്നു.
കാലങ്ങളായി ബജറ്റിൽ തുടരുന്ന പദ്ധതികൾ കടലാസിൽ തന്നെ വിശ്രമിക്കുകയാണ്. ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ പോലും നഗരത്തിെൻറ നേട്ടമായി എടുത്ത് കാണിക്കാൻ നഗരസഭക്ക് ഒന്നും തന്നെയില്ലാത്ത അവസ്ഥ. 1921 സെപ്തംബർ 15നാണ് ഖാൻ സാഹിബ് എം. കെ. മക്കാർപിള്ളയുടെ നേതൃത്വത്തിൽ ആദ്യ നഗരസഭ ഭരണ സമിതി ചുമതലയേറ്റത്. ഖാൻ സാഹിബ് പിന്നീട് മത്സരിച്ചും ചെയർമാനായി. ആദ്യ ജനകീയ കൗൺസിൽ 1925 ജനുവരിയിൽ എൻ.വി. ജോസഫിെൻറ നേതൃത്വത്തിലാണ് നിലവിൽ വന്നത്. നഗരസഭക്ക് നികുതി അടക്കുന്നവർക്കായിരുന്നു ആദ്യ വോട്ടവകാശം.
40ൽ താഴെ വോട്ടർമാർ മാത്രമാണ് ഇതുമൂലം വാർഡുകളിലുണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യ നോമിനേറ്റഡ് ഭരണ ചെയർമാൻ ഉൾപ്പെട 23 തവണകളിലായി 17 പേരാണ് നഗരസഭ ചെയർമാനായത്. രാഷ്ട്രീയടിസ്ഥാനത്തിലായപ്പോൾ കൂടുതൽ ഭരിച്ചത് കോൺഗ്രസാണ്. സംസ്ഥാനത്ത് കോൺഗ്രസ് തനിച്ച് മത്സരിച്ച് അധികാരത്തിലേറുന്ന നഗരസഭയാണിത്. ഇടതുപക്ഷത്തിന് കാര്യമായ ശക്തിയില്ലാത്ത നഗരത്തിൽ ശക്തമായ പ്രതിപക്ഷത്തിെൻറ അഭാവം നഗരത്തിെൻറ ദുരവസ്ഥക്ക് വഴി എളുപ്പമാക്കിയെന്നും പറയാം.
തലതിരിഞ്ഞ വികസന പദ്ധതികളുമായി പലപ്പോഴും ഭരണപക്ഷം രംഗത്തുവരുമ്പോൾ അതിനെ പ്രതിരോധിക്കാൻ കാലങ്ങളായി പ്രതിപക്ഷത്തിനാവുന്നില്ല. ഇടതുപക്ഷത്തിന് രണ്ട് തവണ മാത്രമായിരുന്നു ഭരണം. 1979 മുതൽ മൂന്ന് വർഷവും 2005 മുതൽ അഞ്ച് വർഷവുമാണ് അവർ ഭരിച്ചത്. 1984 മുതൽ നാല് വർഷം ഫോർട്ടുകൊച്ചി ആർ.ഡി.ഒമാരായിരുന്നു ഭരണം നടത്തിയിരുന്നത്. 100 വർഷം പൂർത്തിയാകുമ്പോഴും സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയാണ് ആലുവ. 26 ഡിവിഷനുകൾ മാത്രമാണ് ഇപ്പോഴുള്ളത്. കാലഘട്ടത്തിനനുസൃതമായി നഗര പരിധി കൂട്ടാതിരുന്നതാണ് നഗരം ചെറുതായി തന്നെ നിലകൊള്ളാനിടയാക്കിയത്. നഗരസഭയുടെ ചുറ്റളവ് 7.18 ച.കി.മീറ്റർ മാത്രം. 2011 -20 സെൻസസ് പ്രകാരം മൊത്തം ജനസംഖ്യ 22428. ഇതിൽ 11031 പുരുഷന്മാരും 11397 സ്ത്രീകളും ഉൾപ്പെടുന്നു.
ബ്രിട്ടീഷ് ഹൈക്കമീഷൻ സഹായത്തോടെ നടപ്പാക്കുമെന്ന് പറഞ്ഞ സമ്പൂർണ നഗരവികസന പദ്ധതിയാണ് നഗരസഭ സമീപ കാലത്ത് ആവിഷ്കരിച്ച പ്രധാന വികസന പദ്ധതി. 2011 -16 കാലഘട്ടത്തിലെ ഭരണ സമിതിയാണ് ഈ പദ്ധതിയുമായി വന്നത്. ബ്രിട്ടീഷ് സർക്കാറിെൻറ സഹായത്തോടെയുള്ള സമ്പൂർണ നഗരവികസന പദ്ധതിയാണ് നടപ്പാക്കുന്നതെന്നായിരുന്നു അധികൃതരുടെ അവകാശവാദം. കാർബൺപ്രശ്നം, ഗതാഗത പ്രശ്നം. പെരിയാർ ശുചീകരണം, മാലിന്യനിർമാർജനം തുടങ്ങിയവക്കാണ് പ്രധാനമായും ഈ പദ്ധതിയിൽ പ്രാധാന്യം നൽകിയിരുന്നത്. ഇതിെൻറ ഭാഗമായി ബ്രിട്ടീഷ് സ്ഥാപനമായ അറ്റ്കിൻസ് ഇൻറർനാഷനൽ ആലുവ നഗരത്തിന് 50 വർഷത്തെ ദീർഘവീക്ഷണത്തോടുകൂടിയ പദ്ധതി തയാറാക്കി നൽകുമെന്നാണ് പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയെയും ചില ബ്രിട്ടീഷ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് ഉദ്ഘാടന യോഗം നടത്തിയതല്ലാതെ മറ്റൊന്നും നടന്നില്ല. ഭരണ സമിതിയുമായി ബന്ധപ്പെട്ട ചിലർക്ക് വിദേശ യാത്രക്ക് വഴിയൊരുങ്ങിയതു മാത്രമായിരുന്നു മിച്ചം.സമയബന്ധിതമായി പ്രവർത്തനങ്ങളിലൂടെ നഗരത്തിെൻറ മുഖഛായ മാറ്റാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും കഴിയുമായിരുന്നെങ്കിലും ഭരണസമിതികൾ ഒരു നടപടിയും കൈക്കൊണ്ടില്ല. കൊച്ചി വികസന കുതിപ്പിലേക്ക് പോകുേമ്പാൾ അതിെൻറ ഗുണം ആലുവക്ക് കൂടി ലഭിക്കണമെങ്കിൽ പ്രാന്തപ്രദേശങ്ങളെകൂടി ഉൾപ്പെടുത്തി നഗരാസൂത്രണത്തിന് കളമൊരുക്കേണ്ടതുണ്ട്.
സമീപ പഞ്ചായത്തുളിലെ അതിർത്തി പ്രദേശങ്ങൾ നഗരത്തിലേക്ക് ചേർക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ തയാറല്ല. കടുങ്ങല്ലൂർ, ചൂർണിക്കര, കീഴ്മാട്, ചെങ്ങമനാട് പഞ്ചായത്തുകളാണ് നഗരവുമായി അതിർത്തി പങ്കിടുന്നത്. ഈ പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളെല്ലാം നഗരത്തിെൻറ ഭാഗം പോലെ വളർന്നിട്ടുമുണ്ട്. എന്നിട്ടും; അത്തരം പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് നഗരത്തിെൻറ വിസ്തൃതി കൂട്ടാൻ അധികൃതർ തയ്യാറാകുന്നില്ല. ചില അധികാര കേന്ദ്രങ്ങൾക്ക് നഗരത്തിെൻറ നിയന്ത്രണം നഷ്ടമാകാതിരിക്കാനാണ് നഗര വികസനത്തിന് തടസം നിൽക്കുന്നതെന്ന് ആക്ഷേപമുണ്ട്. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.