മണപ്പുറത്തും ക്ഷേത്രത്തിന്റെ മേൽക്കൂരയിലും വെള്ളം കയറി
text_fieldsപെരിയാർ കരകവിഞ്ഞതിനെത്തുടർന്ന് മണപ്പുറം ക്ഷേത്രത്തിന്റെ മേൽക്കൂരവരെ വെള്ളം കയറിയപ്പോൾ
ആലുവ: നീരൊഴുക്ക് ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ഒഴുക്കും ശക്തമായി. തിങ്കളാഴ്ച അർധരാത്രിയിലാണ് വെള്ളം കൂടിയത്. ഇതേതുടർന്ന് മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളംകയറി.
ചൊവ്വാഴ്ച പുലർച്ചയോടെ മണപ്പുറം ക്ഷേത്രത്തിലും വെള്ളംകയറി. ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. ദിവസങ്ങളായി തീരത്തോട് തൊട്ടുനിൽക്കുന്ന അവസ്ഥയിലായിരുന്നു പുഴ. തിങ്കളാഴ്ച വൈകീട്ട് മുതൽ പുഴയിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്നു.
ആലുവ ജലശുദ്ധീകരണ ശാലയിൽ ജലനിരപ്പ് അറിയാൻ സ്ഥാപിച്ച സ്കെയിലിൽ തിങ്കളാഴ്ച രാത്രിമുതൽ പതിവിൽ കൂടുതൽ അളവാണ് കാണിച്ചത്. ചൊവ്വാഴ്ച രാവിലെ 3.1 മീ. ഉയരത്തിലാണ് പുഴ ഒഴുകിയത്. ഉച്ചക്ക് നാല് മീറ്ററിന് മുകളിലായി.
പിന്നീട് കാര്യമായി കുറഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ചളിയുടെ അളവ് 100 എൻ.ടി.യുവിൽ കൂടുതലായിരുന്നു. ചളിയുടെ അളവ് കൂടിയാൽ പമ്പിങ് നിർത്തേണ്ടിവരും.
തീരത്ത് ആശങ്ക
പെരിയാറിൽ ജലനിരപ്പ് ഉയരുന്നത് തീരങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കി. രണ്ടുദിവസം നിർത്താതെ പെയ്ത മഴയിൽ പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു. ഇതോടെ തീരത്തെ താഴ്ന്ന ഭാഗങ്ങളും വെള്ളത്തിലായി.
പെരിയാറുമായി ബന്ധപ്പെട്ട തോടുകളിലൂടെയും പാടശേഖരങ്ങളിലേക്കും താഴ്ന്ന ഭാഗങ്ങളിലേക്കും വെള്ളംകയറി. നിലവിൽ ഈ തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. ഇത്തരം തോടുകളോട് ചേർന്ന റോഡുകളിലും വീടുകളിലും വെള്ളംകയറി. പുഴയോട് ചേർന്ന പ്രദേശങ്ങളിലെ പല വീടുകളിലും വലിയതോതിൽ വെള്ളം കയറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.