ജല്ലിക്കെട്ട് കവലയിൽ വിജയത്തിനായി സ്ഥാനാർഥികളുടെ 'വിരണ്ടോട്ടം'
text_fieldsകട്ടപ്പന: ജല്ലിക്കെട്ട് സിനിമയിലൂടെ ഓസ്കർ വേദിയിൽ തിളങ്ങാൻ ഇടുക്കിയിലെ മേപ്പാറ വെമ്പൽ കൊള്ളുമ്പോൾ ഇവിടെ ജയിക്കുന്നത് മറ്റൊരു ഓസ്കർ നേട്ടമെന്ന് സ്ഥാനാർഥികൾ.
ജെല്ലിക്കെട്ട് സിനിമ ചിത്രീകരിച്ചത് കാഞ്ചിയാർ പഞ്ചായത്തിലെ മേപ്പാറ കവലയിലാണ്. സിനിമ ഹിറ്റായതോടെ മേപ്പാറ കവല ജെല്ലിക്കെട്ട് കവലയായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മേപ്പാറയിലെ ജെല്ലിക്കെട്ട് കവല ശ്രദ്ധ നേടുകയാണ്. കാഞ്ചിയാർ പഞ്ചായത്തിെൻറ മേപ്പാറ വാർഡിൽ മൂന്ന് വനിതകൾ വോട്ടിനായി നിൽക്കാതെയുള്ള ഓട്ടത്തിലാണ്. വോട്ടർമാരെ തേടിയാണ് ഓട്ടമെന്ന് മാത്രം.
ഏലത്തോട്ടം മേഖലയായ ഇവിടെ 452 വോട്ടർമാർ മാത്രമേയുള്ളൂ. പക്ഷേ, ഇവരെ കണ്ടുപിടിക്കാൻ വിശാലമായ ഏലത്തോട്ടങ്ങൾ മുഴുവൻ തിരയേണ്ട സ്ഥിതിയാണ്. വോട്ടർ തോട്ടത്തിലെവിടെയെങ്കിലും പണിയിൽ ആയിരിക്കും. കണ്ടുപിടിച്ച് വോട്ട് ഉറപ്പിച്ചില്ലെങ്കിൽ പിന്നെ അവിടെ ഒരാളെ കാണാൻ മാത്രം എത്തുക പ്രയാസമാകും. അതിനാൽ രാവിലെ വെട്ടം വീഴുമ്പോഴേ കോടമഞ്ഞിൽ ഇറങ്ങി ഓട്ടം തുടങ്ങും.
വലതുമുന്നണി സ്ഥാനാർഥിയായി നിഷ സജീവും ഇടതു സ്ഥാനാർഥിയായി ബിന്ദു മണിക്കുട്ടനും എൻ.ഡി.എ സ്ഥാനാർഥിയായി മഞ്ജു വിജയനുമാണ് മത്സരിക്കുന്നത്. എത്ര ഓടിയാലും അവസാനം ഇവർ മേപ്പാറ ജല്ലിക്കെട്ട് കവലയിൽ എത്തും. വോട്ടർമാരിൽ പലരും മേപ്പാറക്കവലയിലാണ് ചർച്ചകൾക്കും മറ്റും ഒത്തു കൂടുന്നത്.
ഈ വോട്ടർമാരെ കാണാനാണ് സ്ഥാനാർഥികൾ കവലയിലെത്തുന്നത്. വാർഡിൽ 350 നും 400നും ഇടയിൽ വോട്ടുകളെ പോൾ ചെയ്യാനിടയുള്ളൂ. അങ്ങനെയായാൽ 200 വോട്ട് നേടുന്നവർ വിജയിക്കും. ഇത്രയും വോട്ട് നേടാൻ വലിയ ശ്രമം നടത്തണം എന്നുമാത്രം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.