ഉറങ്ങുന്നവരെ ഉണർത്താൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsകാക്കനാട്: യാത്രക്കിടെ വാഹന ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത് മൂലം നിരവധി അപകടങ്ങൾക്ക് പരിഹാരമായേക്കാവുന്ന നൂതന ആശയവുമായി മോട്ടോർ വാഹന വകുപ്പിലെ ഒരു കൂട്ടം ജീവനക്കാർ. ഡ്രൈവർ ഉറക്കം തൂങ്ങിയാൽ മുന്നറിയിപ്പ് നൽകുകയും നിയന്ത്രണം നഷ്ടപ്പെട്ടാൽ തനിയെ വാഹനത്തിെൻറ വേഗം കുറയുകയും ചെയ്യുന്ന സംവിധാനമാണ് ഇവർ വികസിപ്പിച്ചെടുത്തത്.
കൊച്ചിൻ യൂനിവേഴ്സിറ്റിയിലെ പാർട്ട് ടൈം ബി.ടെക്. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ കൂടിയായ ഒരുപറ്റം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സംവിധാനത്തിന് പിന്നിൽ. ഡ്രൈവർമാരുടെ മുഖത്തിെൻറ ഭാവങ്ങൾ വിശകലനം ചെയ്ത് ഡ്രൈവർ ഉറക്കത്തിലേക്ക് വീഴുകയാണോ എന്ന് മുൻകൂട്ടി മനസ്സിലാക്കാനും ഡ്രൈവർക്കും യാത്രക്കാർക്കും കേൾക്കാനും കാണാനും സാധിക്കുന്ന ചുവന്ന വെളിച്ചമുള്ള അലാം സംവിധാനമാണുള്ളത്. എന്നാൽ, ഈ മുന്നറിയിപ്പിന് ശേഷവും ഉറങ്ങി പോകുകയാണെങ്കിൽ, റോഡിലെ മറ്റു വാഹനങ്ങൾക്ക് മുന്നിലുള്ള വാഹനം ഒരു അപകടാവസ്ഥയിലേക്ക് പോകുകയാണെന്ന് മനസ്സിലാക്കുന്നതിനുള്ള ഹസാഡ് വാണിങ് ലൈറ്റുകൾ തെളിയുകയും "എമർജൻസി ബ്രേക്കിങ്" സംവിധാനം വഴി ആക്സിലേറ്ററിെൻറ പ്രവർത്തനം നിലക്കുകയും ചെയ്യും. കൂടാതെ എൻജിൻ എക്സോസ്റ്റ് ബ്രേക്ക് പ്രവർത്തന സജ്ജമാവുകയും വാഹനത്തിെൻറ വേഗം ക്രമാനുഗതമായി കുറയ്ക്കുകയും ചെയ്യും.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സി.ഡി അരുൺ, എ. നൗഫൽ, എൻ.കെ. ദീപു, പി.വി. വിജേഷ്, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.വി. വിനീത്, എസ്. രഞ്ജിത് എന്നിവരാണ് കോഴ്സിെൻറ ഭാഗമായ പ്രോജക്ടായി ഈ സംവിധാനം വികസിപ്പിച്ചത്. നിലവിൽ മാരുതി 800 കാറിൽ ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചു.
പേറ്റൻറ് നടപടികളും കണ്ടുപിടിത്തം ഇൻറർനാഷനൽ ജേണലിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പ്രാഥമിക ഘട്ടവും കഴിഞ്ഞിട്ടുണ്ട്. കൊച്ചിൻ യൂനിവേഴ്സിറ്റി അസി.പ്രഫസർ ഡോ. എസ് ജയേഷിെൻറ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് സദ്സേവന പുരസ്കാരം നൽകണമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.ഉറങ്ങുന്നവരെ ഉണർത്താൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.