ചെങ്ങമനാട് കവല വികസനം; കാത്തിരിപ്പ് തുടരുന്നു
text_fieldsചെങ്ങമനാട്: ചെങ്ങമനാട് കവലയുടെ വികസനത്തിന് കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും സ്വപ്നമായി അവശേഷിക്കുകയാണ്. കുന്നുകര, കുറുമശ്ശേരി, അത്താണി, പനയക്കടവ് തുടങ്ങി നാല് പ്രദേശങ്ങളിൽനിന്ന് തലങ്ങും വിലങ്ങും കുപ്പിക്കഴുത്താകൃതിയിലായ ചെങ്ങമനാട് കവലയിൽ ചെറുതും വലതുമായ വാഹനങ്ങൾ നിമിഷങ്ങൾ കണക്കെ പ്രവഹിക്കുമ്പോൾ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ് കാഴ്ചകളാവുകയാണ്. വഴിയോരത്തെയും കുത്തനെയുള്ള വളവുകളിലെയും ഓടുമേഞ്ഞ കാലപ്പഴക്കംചെന്ന പല കെട്ടിടങ്ങളും പൊളിച്ചുമാറ്റിയെങ്കിലും റോഡ് വികസനം നടക്കാത്തത് ചെങ്ങമനാട് കവലയുടെ മുരടിപ്പിന് ഇടയാക്കുന്നത്.
കാലാനുസൃതമായ വികസനംപോലും നടപ്പാകുന്നില്ല. ഗുരുവായൂർ, കൊടുങ്ങല്ലൂർ, വൈപ്പിൻ, പറവൂർ, മാള, അന്നമനട തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലേക്കെത്താൻ സഹായകമാകുന്ന റൂട്ടാണ് ചെങ്ങമനാട്. ഭാരവാഹനങ്ങൾ, സ്കൂൾ ബസുകൾ, ദീർഘദൂര ബസ് സർവിസുകളടക്കമുള്ള റോഡാണിത്. റോഡ് വികസനത്തിനും കവലയുടെ വികസനത്തിനും കാലങ്ങളായി ആവിഷ്കരിച്ച പല പദ്ധതികളും നടപ്പായിട്ടില്ല.
അത്താണിയിൽനിന്ന് വരുമ്പോൾ നിരവധിപേരുടെ ജീവൻ പൊലിഞ്ഞ ‘ആളെക്കൊല്ലി വളവായി’ കുപ്രസിദ്ധിയാർജിച്ച പുത്തൻതോട്, ഗ്യാസ് വളവുകളടക്കം നിവർത്താൻ റോഡ് പുറമ്പോക്ക് കണ്ടെത്തി സർവേക്കുറ്റി സ്ഥാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തുടർനടപടികൾ സ്തംഭിച്ചിരിക്കുകയാണ്. പഴമയുടെ ചരിത്രവും മറ്റ് പ്രാധാന്യവുമുള്ള ചെങ്ങമനാട് കവലയുടെ വികസനത്തിനുള്ള മുറവിളി തുടങ്ങിയിട്ട് കാലങ്ങൾ പിന്നിടുകയാണ്.
വിളിപ്പാടകലെയുള്ള ഉൾനാടൻ പ്രദേശങ്ങൾപോലും വികസിച്ചിട്ടും ചെങ്ങമനാട് കവല വികസന മുരടിപ്പിന്റെ നേർചിത്രമായി നിലകൊള്ളുന്നതിൽ നാട്ടുകാരിൽ വ്യാപക പ്രതിഷേധമാണുയരുന്നത്.
നാല് ഭാഗത്തുനിന്നും റോഡ് നിറഞ്ഞ് വാഹനങ്ങൾ കടന്നുവരുകയോ, രണ്ട് വലിയ വാഹനങ്ങൾ ഒരേസമയം വളവ് തിരിഞ്ഞ് വരുകയോ ചെയ്താൽ പലപ്പോഴും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ്. വ്യാപാരികളോ ഓട്ടോ യൂനിയൻ തൊഴിലാളികളോ വഴിയാത്രക്കാരോ ഇടപെട്ടാണ് ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.