രാഷ്ട്രപിതാവിന്റെ കൊച്ചി...... ഓർമകളുടെ നൂറ്റാണ്ട്
text_fieldsമട്ടാഞ്ചേരി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചി സന്ദർശനത്തിന് നൂറ് തികയാൻ ഇനി ദിവസങ്ങൾ മാത്രം. കൊച്ചിയുടെ ആ ഓർമകൾക്ക് ഇന്നും ചരിത്രത്തിന്റെയും ദേശാഭിമാനത്തിന്റെയും പ്രൗഢിയും പ്രതാപവുമുണ്ട്. നാല് തവണയാണ് ഗാന്ധിജി കൊച്ചി സന്ദർശിച്ചതായാണ് ചരിത്ര രേഖകൾ പറയുന്നത്.
1925 മാർച്ച് എട്ടിനാണ് ഗാന്ധിജി ആദ്യമായി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മട്ടാഞ്ചേരിയിലെത്തിയത്. 1927 ഓക്ടോബർ 18ന് വീണ്ടും മട്ടാഞ്ചേരി സന്ദർശിച്ചു. കൊച്ചിയിലെ ഗുജറാത്തി സമൂഹവുമായി കൂടിക്കാഴ്ച നടത്തി. 1934 ജനുവരി 17ന് മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പള്ളുരുത്തി പ്രദേശങ്ങളിൽ പര്യടനം നടത്തി. 1938ലും കൊച്ചി സന്ദർശിച്ചു. ആദ്യ സന്ദർശനത്തിൽ മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂൾ മൈതാനിയിലെ വേദിയിൽ ഗാന്ധിജി പൊതുജനങ്ങളെ അഭിസംബോധന ചെയ്തു.
ഗാന്ധിജിയുടെ ഹിന്ദി പ്രസംഗം അന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മട്ടാഞ്ചേരി സ്വദേശിയും ഗുജറാത്തി വംശജനുമായ മധുർദാസ് ആഷറായിരുന്നു. അതൊരു സ്നേഹബന്ധത്തിന്റെ കൂടെ തുടക്കമായിരുന്നു. പിന്നീട് കേരള സന്ദർശനവേളയിൽ മലയാള പരിഭാഷ നടത്താൻ ഗാന്ധിജി ക്ഷണിച്ചിരുന്നത് മധുർ ദാസിനെയായിരുന്നു. തുടർന്ന് മധുർ ദാസ് ഗാന്ധിജിയുടെ ഒപ്പം കൂടി. ബിഹാറിലെ മധു ബെനിൽ ബ്രിട്ടീഷ് സർക്കാറിന്റെ നേതൃത്വത്തിൽ നടത്തിയ നീലം (ഇൻഡിഗോ) കൃഷിക്കെതിരെ നാട്ടുകാർ നടത്തിയ സമരത്തിന് നേതൃത്വം നൽകാൻ ഗാന്ധിജി അയച്ചത് മധുർ ദാസിനെയായിരുന്നു. ഇദ്ദേഹത്തിന്റെ മട്ടാഞ്ചേരിയിലെ വീട്ടിലാണ് ഒരുതവണ വന്നപ്പോൾ ഗാന്ധിജി വിശ്രമിച്ചത്.
മധുർ ദാസ് ആഷർ
ഗാന്ധിജി വിശ്രമിച്ച വീട് നിലനിർത്തി തലമുറകൾ
സമീപത്തെ വീടുകൾ എല്ലാം പുതുക്കി ടെറസ് സൗധങ്ങളാക്കിയപ്പോഴും മഹാത്മാഗാന്ധി വിശ്രമിച്ച വീട് ഇന്നും പൊളിച്ചുപണിയാതെ സൂക്ഷിക്കുകയാണ് മധുർ ദാസിന്റെ തലമുറകൾ. പഴയ ഇരുനില വീടിന്റെ മുകൾ നിലയിലാണ് ഗാന്ധി വിശ്രമിച്ചത്. മധുർ ദാസിന്റെ മകൻ നരേന്ദ്ര വല്ലഭ് ദാസും പൗത്രൻ രാഹുൽ എൻ. ആഷറും ഈ വീട് പൊളിച്ചുപണിയാൻ കൂട്ടാക്കിയില്ല. സമീപത്ത് പണിത പുതിയ വീട്ടിലാണ് രാഹുലും കുടുംബവും കഴിയുന്നത്. നിലവിൽ പഴയ വീടിന്റെ താഴത്തെ നിലയിൽ വ്യാപാര സംബന്ധമായ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചുവരുകയാണ്.
ഗാന്ധിജി വിശ്രമിച്ച വീട്
ഗാന്ധിജി എഴുതിയ കത്തുകൾ
ഗാന്ധിജി പലപ്പോഴായി മധുർ ദാസിന് എഴുതിയ കത്തുകൾ കുടുംബം നിധിപോലെ കാത്തുവെച്ചിരുന്നു. പിന്നീട് സബർമതി ആശ്രമത്തിൽനിന്നും ആവശ്യപ്പെട്ടതനുസരിച്ച് ഇവയെല്ലാം കൈമാറിയതായി രാഹുൽ എൻ. ആഷർ പറഞ്ഞു. ഗാന്ധിജിയുടെ ആദ്യ കൊച്ചി സന്ദർശനത്തിൽ മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിൽ നടന്ന പ്രസംഗത്തിന്റെ ഒറിജിനൽ ഫോട്ടോ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രം സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന് കുടുംബത്തിലെ ഏഴുപേർ ജയിൽവാസം അനുഭവിച്ചതായും രാഹുൽ പറഞ്ഞു.
ഗാന്ധിജി മധുർ ദാസിന് എഴുതിയ കത്തുകൾ
ഫോർട്ട്കൊച്ചി കടപ്പുറം ഇഷ്ടപ്പെട്ട ഗാന്ധി
1934 ജനുവരി 17നാണ് ഗാന്ധിജി ഫോർട്ട്കൊച്ചി കടപ്പുറം സന്ദർശിച്ചത്. കടൽത്തീരം ഗാന്ധിജിക്ക് നന്നേ ഇഷ്ടപ്പെട്ടു. തീരത്തുനിന്ന് ഒരുപിടി മണ്ണെടുത്ത് കൊച്ചി സാഹസികതയുടെ സാരസംഗ്രഹമാണെന്ന് വിശേഷിപ്പിച്ചു. ഈ വാക്കുകൾ കണക്കിലെടുത്താണ് കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ മുദ്രവാക്യത്തിൽ സമാധാനം, പങ്കാളിത്തം, വികസനം എന്നിവക്കൊപ്പം സാഹസികത എന്നുകൂടി ഉൾപ്പെടുത്തിയത്.
ഗാന്ധിജിയുടെ ആദ്യ കൊച്ചി സന്ദർശനവേളയിൽ മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിൽ പ്രസംഗിക്കുന്നു
എ.കെ. ശേഷാദ്രി മേയറായിരിക്കെയാണ് ഫോർട്ട്കൊച്ചി കടപ്പുറത്തിന് മഹാത്മാഗാന്ധി ബീച്ച് എന്ന് കൊച്ചി കോർപറേഷൻ നാമകരണം ചെയ്തത്. എന്നാൽ, ദശകങ്ങൾ പിന്നിട്ടിട്ടും ഇതുവരെ നല്ലൊരു നാമസൂചിക ബോർഡ് പോലും സ്ഥാപിക്കാൻ കഴിയാത്തത് ഗാന്ധിജിയുടെ കൊച്ചി സന്ദർശത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.