കിഴക്കമ്പലം-നെല്ലാട് റോഡിൽ; പണിതിട്ടും പണിതിട്ടുംകുഴികളും ദുരിതവും തീരുന്നില്ല
text_fieldsകിഴക്കമ്പലം: കിഴക്കമ്പലം-നെല്ലാട് റോഡിൽ യാത്രാദുരിതം ഏറുന്നു. മഴ ആരംഭിച്ചതോടെ നേരത്തേ കുഴിയടച്ച ഭാഗങ്ങളിൽ വീണ്ടും വലിയ കുഴികളായി. കുഴിയിൽ വീണു പരിക്കേൽക്കുന്ന ബൈക്ക് യാത്രികരുടെ എണ്ണവും ഏറി. കോടികൾ മുടക്കി കഴിഞ്ഞവർഷം ടാറിങ് നടത്തിയ ഭാഗങ്ങൾ ഉൾപ്പെടെ പലതും വലിയ കുഴികളായി.
അടുത്തിടെ കിഫ്ബി വഴി റോഡ് മുഴുവൻ ഉന്നത നിലവാരത്തിൽ ടാറിങ് നടത്താനായി പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ട്. നിയമക്കുരുക്ക് ഒഴിവാക്കി ടാറിങ് പൂർത്തീകരിക്കാനുള്ള നടപടി സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് സംയുക്ത സമരസമിതി ചെയർമാൻ ബിജു മടത്തിപറമ്പിൽ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യംമൂലം മനഃപൂർവം ജോലികൾ വൈകിപ്പിക്കുന്നതാണെന്ന് നാട്ടുകാരും ആരോപിക്കുന്നത്.
കോടതി ഇടപെട്ടു അറ്റകുറ്റപ്പണി ആരംഭിച്ചു
റോഡിനായി രൂപവത്കരിച്ച സംയുക്ത സമരസമിതി ഹൈകോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിഴക്കമ്പലം-നെല്ലാട് റോഡിന്റെ അറ്റകുറ്റപ്പണി മഴക്ക് മുമ്പ് തീർത്ത് റിപ്പോർട്ട് ചെയ്യാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹൈകോടതി കിഴക്കമ്പലം-നെല്ലാട് റോഡിന്റെ ജോലികളുടെ മെല്ലെപ്പോക്ക് നിരീക്ഷിക്കുകയും ബന്ധപ്പെട്ട വകുപ്പിനെ വാക്കാൽ ശാസിക്കുകയും ചെയ്തതിനെ തുടർന്ന് റോഡിന്റെ മോശമായ ഭാഗങ്ങളിൽ ടൈൽ വിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചുവർഷം: 46 കോടിരൂപ
കിഫ്ബി വഴി റോഡ് നിർമാണത്തിന് 32.6 കോടി രൂപയാണ് 2018ൽ വകയിരുത്തിയത് പദ്ധതിയുടെ ഭാഗമായി മനക്കേക്കടവ്-പള്ളിക്കര, പട്ടിമറ്റം-പത്താംമൈൽ റോഡിന്റെ ഉന്നത നിലവാരത്തിലുള്ള ടാറിങ് പൂർത്തീകരിച്ചു. കിഴക്കമ്പലം-നെല്ലാട് ഭാഗത്തെ ടാറിങ് കരാറുകാരൻ ഉപേക്ഷിച്ചു.
കഴിഞ്ഞവർഷം റോഡ് അറ്റകുറ്റപ്പണിക്ക് 2.4 കോടി രൂപ അനുവദിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ അടുത്തിടെ 1.59 കോടി രൂപയും അനുവദിച്ചു. കൂടാതെ കിഫ്ബിയിൽനിന്നും 10 കോടിയും അനുവദിച്ചിരുന്നു. ഇത്രയും വർഷംകൊണ്ട് കോടികൾ അനുവദിച്ചെങ്കിലും ആകെ നടന്നത് ചെറിയ തുകക്കുള്ള അറ്റക്കുറ്റപ്പണി മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.