വേനൽമഴയിൽ കനത്ത കൃഷിനാശം
text_fieldsതൃക്കാരിയൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ നിലംപൊത്തിയ ഭൂതത്താൻകെട്ട് മണലിക്കുടിയിൽ എം.വി. പൗലോസിന്റെ ഏത്തവാഴകൃഷി
കോതമംഗലം: തിങ്കളാഴ്ച വൈകീട്ടുണ്ടായ വേനൽമഴയിലും കാറ്റിലും താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം. പ്രാഥമികവിവരം അനുസരിച്ച് 3350 കുലച്ച ഏത്തവാഴകൾ, കുലക്കാത്ത 900 ഏത്തവാഴകൾ, രണ്ട് ഹെക്ടർ സ്ഥലത്തെ കപ്പകൃഷി, 25 റബർ മരങ്ങൾ 20 ജാതി എന്നിവയാണ് നശിച്ചത്.
കോട്ടപ്പടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. പുറമേ കീരമ്പാറ, കുട്ടമ്പുഴ പിണ്ടിമന, കവളങ്ങാട്, നെല്ലിക്കുഴി പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും നാശനഷ്ടമുണ്ട്. പ്രാഥമികമായി 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. നെല്ലിക്കുഴി പഞ്ചായത്തിലെ അഞ്ചാംവാർഡ് തൃക്കാരിയൂർ ഹൈകോർട്ട് കവലയിൽ കൃഷിചെയ്തിരുന്ന നാനൂറോളം കുലച്ച ഏത്തവാഴകളാണ് പൂർണമായും നശിച്ചത്.
ഭൂതത്താൻകെട്ട് മണലിക്കുടി എം.വി. പൗലോസ് പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഏത്തവാഴകൃഷിയിലാണ് കനത്ത നാശം സംഭവിച്ചത്. ഏത്തവാഴക്ക് മികച്ച വില ലഭിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് കൃഷിനാശം വലിയ നഷ്ടമാണ് കർഷകർക്ക് വരുത്തിയത്. അടുത്ത പറമ്പിലെ തെങ്ങ് വീണ് തൃക്കാരിയൂർ വെങ്ങോല വീട്ടിൽ ഇന്ദിരയുടെ അടുക്കള തകർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.