ഒറ്റവർഷം; നിരത്തിൽ പൊലിഞ്ഞത് 459 ജീവൻ...
text_fieldsകൊച്ചി: ഒറ്റ വർഷത്തിനുള്ളിൽ ജില്ലയിലെ വിവിധ റോഡുകളിൽ ഇല്ലാതായത് 459 വിലപ്പെട്ട ജീവനുകൾ. 2023ലെ മാത്രം കണക്കാണിത്. 2024ലെ കണക്ക് പുറത്തുവിട്ടിട്ടില്ല. എറണാകുളം റൂറൽ പരിധിയിൽ മാത്രം 2023ൽ വാഹനാപകടങ്ങളിൽ ഇല്ലാതായത് 282 പേരുടെ ജീവനുകളാണ്. സിറ്റി പരിധിയിൽ 177 പേരും മരിച്ചു.
ഇക്കാലയളവിൽ ആകെ നടന്ന അപകടങ്ങൾ 7128 ആണ്. ഇതിൽ 4325 കേസുകളും റൂറൽ മേഖലയിലും 2803 അപകടങ്ങൾ കൊച്ചി നഗരവും സമീപ മേഖലകളും അടങ്ങുന്ന സിറ്റി പരിധിയിലുമാണ്. 8118 പേർക്ക് ആകെ പരിക്കുകളുമുണ്ട്. ഇതിൽ ഗുരുതര പരിക്കേറ്റവരുടെ എണ്ണം 5306 ആണ്.
2023ലേക്കാൾ അപകട മരണങ്ങൾ 2022ൽ സംഭവിച്ചു. ഈ വർഷം ആകെ 507 പേർക്ക് നിരത്തുകളിലെ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിലും റൂറൽ ജില്ലയിലെ കണക്കുകളാണ് കൂടുതൽ-351 പേർ. 156 ആണ് നഗരമേഖലയിൽ മരിച്ചവരുടെ എണ്ണം. 6479 അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 8118 ആണ്, ഇതിൽ ഗുരുതര പരിക്കേറ്റത് 5355 പേർക്കും.
ജില്ലയിൽ കഴിഞ്ഞ വർഷം റൂറൽ മേഖലയിൽ നടന്ന ആകെ അപകടങ്ങൾ 4391 ആയിരുന്നു. ഇതിൽ 171 പേർക്കാണ് ജീവഹാനി സംഭവിച്ചത്. സിറ്റി പരിധിയിൽ 2024 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 1992 അപകടങ്ങളിലായി 113 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റൂറൽ മേഖലയിലാണ് അപകടങ്ങളും അപകടമരണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
അപകടമരണം; ഏറെയും ഇരുചക്രവാഹന യാത്രികർ
സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഓരോ വർഷവുമുണ്ടാകുന്ന അപകടങ്ങളിൽ ഏറിയ പങ്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്നവയാണെന്ന് വ്യക്തമാകും. 2023ൽ കേരളത്തിലുടനീളം 48091 അപകടങ്ങൾ നടന്നതിൽ 27929 എണ്ണവും ഇരുചക്രവാഹന ഡ്രൈവറുടെ പിഴവുമൂലമുണ്ടായതാണ്.
അപകടമരണത്തിലും ഇരുചക്രവാഹനം തന്നെ മുന്നിൽ. ആകെ നടന്ന 4080 മരണങ്ങളിൽ പകുതിയിലേറെയും(2292) ഇരുചക്ര വാഹനങ്ങളുൾപ്പെട്ടവയാണ്. മറ്റൊരു വാഹനത്തിലെ ഡ്രൈവറുടെ പിഴവു മൂലം ഇതേ വർഷം ഇല്ലാതായത് 512 ജീവനുകളാണ്. എറണാകുളം ജില്ലയിലും ആകെയുള്ള അപകടങ്ങളിൽ നല്ലൊരു പങ്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ടവയാണ്. തെരുവു മൃഗങ്ങൾ മൂലമുണ്ടായ അപകടത്തിലുടെയും മദ്യപിച്ച് വാഹനമോടിച്ചതുമൂലവും 25 വീതം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
കരുതലേകാം, വിലയേറിയ ജീവന്...
‘സ്പീഡ് ത്രിൽസ്, ബട്ട് ഇറ്റ് കിൽസ്’ എന്നതാണ് നിരത്തിലെ അമിതവേഗതയുടെ അപകടം ചൂണ്ടിക്കാണിക്കുന്ന സുരക്ഷാ സന്ദേശം. അമിതവേഗത ഇല്ലാതായാൽ തന്നെ അപകടങ്ങൾ പരമാവധി ഒഴിവാക്കാം. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചുവേണം വാഹനങ്ങൾ ഓടിക്കാൻ. പൊലീസും മോട്ടോർ വാഹന വകുപ്പും എ.ഐ കാമറയുമെല്ലാം പിടികൂടി ഫൈൻ ഇടുമല്ലോ എന്ന ചിന്തക്കുമപ്പുറം തന്റെയും മറ്റുള്ളവരുടെയും സുരക്ഷക്ക് വേണ്ടിയാണ് ഗതാഗത നിയമങ്ങൾ പാലിക്കുന്നതെന്ന ബോധം എപ്പോഴും ഉള്ളിലുണ്ടായിരിക്കണം.
ഹെൽമെറ്റ്/സീറ്റ് ബെൽറ്റ് കൃത്യമായി ധരിക്കുക, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗവും സംസാരവും ഒഴിവാക്കുക, സീബ്രാലൈനിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക, അപകടകരമായ ഓവർടേക്കിങ് ഒഴിവാക്കുക, സിഗ്നൽ ജങ്ഷനുകളിൽ ഗ്രീൻ ലൈറ്റ് ആണെങ്കിൽ റോഡ് ക്രോസ് ചെയ്യുന്നത് കാൽനട യാത്രികർ ഒഴിവാക്കുക, രാത്രിയിൽ വാഹനങ്ങൾ എതിരെ വരുമ്പോൾ വെളിച്ചം ഡിം ചെയ്യുക, ഹോൺ നിരോധിത മേഖലകളിൽ ഹോൺ ഒഴിവാക്കുക തുടങ്ങിയവയെല്ലാം അടിസ്ഥാനമായി പാലിക്കേണ്ട ഗതാഗത നിയമങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.