നികുതി വെട്ടിപ്പും അനധികൃത നിർമാണവും; ഒന്നും കാണാതെ കൊച്ചി കോർപറേഷൻ, കൂട്ടുനിന്ന് ഉദ്യോഗസ്ഥർ
text_fieldsകൊച്ചി: സാധാരണക്കാർ വീടുനിർമാണ അപേക്ഷയുമായി കോർപറേഷൻ ഓഫിസിൽ കയറിയാൽ പിന്നെ നിയമത്തിന്റെ നൂലാമാലകൾ പലതും ഉയർത്തും ഉദ്യോഗസ്ഥർ. എന്നാൽ, കൺമുന്നിലെ അനധികൃത നിർമാണങ്ങൾക്കും വസ്തു നികുതി വെട്ടിപ്പിനും എതിരെ കണ്ണുമടക്കും.
ഇക്കാര്യങ്ങൾക്ക് തെളിവുകൾ നിരത്തുകയാണ് 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. കേസുകളുടെ മറവിൽ നികുതി പിരിക്കുന്നത് ഒഴിവാക്കിയും ഒരേ കെട്ടിട നമ്പർ ഒന്നിലേറെ കെട്ടിടങ്ങൾക്ക് അനുവദിച്ചു നൽകിയും ഉദ്യോഗസ്ഥർ ചട്ടലംഘനത്തിന് കൂട്ടുനിൽക്കുന്നതായി റിപ്പോർട്ടിലുണ്ട്. ഡോർമിറ്ററി സൗകര്യമായി അനുവദിച്ച കെട്ടിടത്തിൽ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിലൂടെ നികുതിയിനത്തിൽ വലിയ വെട്ടിപ്പുകളും നിർബാധം നടക്കുന്നു.
പല കെട്ടിടം ഒരേ നമ്പർ, കൊടുക്കുന്നത് കോർപറേഷൻ
കോർപറേഷൻ 66-ാം ഡിവിഷനിലെ അപ്പാര്‍ട്മെന്റ് നികുതി വെട്ടിപ്പിന്റെ ഉദാഹരണമായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ട് ഫയലിലായി ആറുനില കെട്ടിടത്തിനാണ് ഇവിടെ അനുമതി നല്‍കിയത്. അസസ്മെന്റ് രജിസ്റ്റര്‍ പ്രകാരം അഞ്ചാം നിലയിലെ സ്റ്റെയർ കാബിന് മറ്റൊരാളുടെ ഉടമസ്ഥതയിൽ കെട്ടിട നമ്പര്‍ നല്കി. എന്നാല്‍, നിലവില്‍ അഞ്ചാം നിലയില്‍ രണ്ട് അപ്പാര്‍ട്മെന്റ് നിർമിച്ചത് അനധികൃതമായാണെന്ന് സ്ഥലപരിശോധനയില്‍ ബോധ്യപ്പെട്ടതായി ഫയലിലുണ്ട്. പ്രസ്തുത അപ്പാർട്മെന്റുകള്‍ക്ക് നികുതി നിര്‍ണയിച്ചിട്ടുമില്ല.
അവയില്‍ ഒരു അപ്പാർട്മെന്റിന്റെ കെട്ടിട നമ്പര്‍ അതേ കെട്ടിടത്തിലെ മറ്റൊരാളുടെ കെട്ടിടത്തിന് നഗരസഭ അനുവദിച്ചതാണ്. കേരള മുനിസിപ്പാലിറ്റി നിയമ പ്രകാരം അനധികൃത നിർമാണം എന്ന നിലയില്‍ വസ്തു നികുതി ഈടാക്കേണ്ടതാണെങ്കിലും ചെയ്തിട്ടില്ല. രണ്ട് കെട്ടിടങ്ങള്‍ക്ക് ഒരേ നമ്പര്‍ അനുവദിച്ചതില്‍ നഗരസഭയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് പറയുന്നു.
രേഖയിൽ ഡോർമിറ്ററി, പ്രവർത്തിക്കുന്നത് കടകൾ
ചളിക്കവട്ടം-പൊന്നുരുന്നി റോഡിൽ ഒരു കെട്ടിടത്തിന്റെ ഒന്ന്, രണ്ട് നിലകളില്‍ നാലുമുറി വാണിജ്യാവശ്യത്തിന് ഒക്യുപെന്‍സി എടുക്കുകയും ഇരുനിലയിലും മറ്റ് രണ്ടുമുറി ഡോര്‍മിറ്ററിയായി ഒക്യുപെന്‍സി എടുക്കുകയും ചെയ്തതിലെ അസ്വാഭാവികത കാരണം ഓഡിറ്റ് വകുപ്പ് പരിശോധിച്ചിരുന്നു. കെട്ടിടം മുഴുവൻ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതായി ബോധ്യമായി.
ആകെ നികുതിയിനത്തിൽ വാർഷിക നഷ്ടമായി 63,004 രൂപയാണ് ഇവിടെ കണക്കുകൂട്ടിയത്.നികുതി കുറക്കുക മാത്രമല്ല, പകരം പാര്‍ക്കിങ്ങില്‍ കുറവ് വരുത്തുക, റെസിഡന്‍ഷ്യല്‍ സോണില്‍ 300 ചതുരശ്ര മീറ്ററിലധികം കമേഴ്സ്യൽ കെട്ടിടം പാടില്ലെന്ന വ്യവസ്ഥ മറികടക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കമേഴ്സ്യല്‍ ആവശ്യത്തിന് ഉപയോഗിക്കാനാണ് ഡോര്‍മിറ്ററിയായി ഒക്യുപെന്‍സി എടുക്കുന്നത്.
വ്യാപാരത്തിനും വാണിജ്യത്തിനുമുള്ള ലൈസന്‍സ് എടുക്കുന്നതിന് വേണ്ടിയാണ് എല്ലാ നിലയിലും ചെറിയ ഭാഗം കമേഴ്സ്യലായി കാണിക്കുന്നത്. കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ വിവിധ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതിനാല്‍ കെട്ടിടംതന്നെ അനധികൃതമായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പത്മ തിയറ്റർ നികുതി നൽകിയിട്ട് വർഷങ്ങൾ
കൊച്ചി: നഗരത്തിലെ പത്മ തിയറ്റർ രണ്ട് കെട്ടിട നമ്പറിന് നികുതി നൽകിയിട്ട് വർഷങ്ങളായെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ഓഡിറ്റ് അന്വേഷണങ്ങള്‍ക്ക് കോർപറേഷൻ മറുപടിപോലും ലഭ്യമാക്കിയിട്ടില്ല. 2012-13 മുതൽ 2019-20 വരെ കുടിശ്ശിക 29.08 ലക്ഷമാണ്. രണ്ട് കെട്ടിടത്തിന്റെ നികുതി പിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരുവിധ നടപടിയും ഉണ്ടായിട്ടില്ല. നഗരസഭയുടെ റവന്യൂനഷ്ടമായി ഇത് കണക്കാക്കുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.