ഭാരിച്ച ചെലവ് വരുത്തിവെക്കുന്നതെന്ന് പ്രതിപക്ഷം നഗരത്തിലെ ജൈവമാലിന്യ സംസ്കരണം പുതിയ ഏജൻസികൾക്ക്
text_fieldsകൊച്ചി: ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകുന്നതിന് വിലക്കുള്ള സാഹചര്യത്തിൽ ജൂൺ ഒന്നുമുതൽ കൊച്ചി കോർപറേഷൻ പരിധിയിലെ ജൈവമാലിന്യ സംസ്കരണത്തിന് പുതിയ ഏജൻസികളെ ചുമതലപ്പെടുത്തും. മൂന്ന് ഏജൻസികളെയാണ് ഇതിനായി ചുമതലപ്പെടുത്തുക. ഇവർ 50 ടൺ മാലിന്യം വീതം പ്രതിദിനം സംസ്കരിക്കും. ഇവരുടെ പ്രവർത്തന മേൽനോട്ടം ശുചിത്വമിഷനായിരിക്കും. ഓരോ ഡിവിഷനുകളിലെയും കലക്ഷൻ പോയന്റുകളിൽ നിന്നായിരുക്കും മാലിന്യം ശേഖരിക്കുക. കിലോഗ്രാമിന് നാലുരൂപയാണ് കമ്പനികൾ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ബ്രഹ്മപുരത്തെ സ്ഥലം ഉപയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കാതെ ഭാരിച്ച ചെലവ് വരുത്തിവെക്കുന്നതാണ് നടപടിയെന്ന ആശങ്ക ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഉന്നയിച്ചു.
നിലവിൽ ബ്രഹ്മപുരത്ത് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ള 50 ടണ്ണിന്റെ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെ ശേഷി 100 ടൺ ആയി ഉയർത്താൻ സർക്കാറിന്റെ അനുമതി തേടും. സാനിട്ടറി മാലിന്യം സംസ്കരിക്കുന്നതിന് 20 ടൺ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കും. ഇതിനായി അക്രഡിറ്റഡ് ഏജൻസികളിൽനിന്ന് പ്രപ്പോസൽ ക്ഷണിച്ചു. അതുവരെ കീൽ വഴി ഇത്തരം മാലിന്യം സംസ്കരിക്കും. നഗരപരിധിയിൽ താമസിക്കുന്ന അതിദരിദ്രരുടെ വീടുകളിൽനിന്ന് സൗജന്യമായി മാലിന്യം ശേഖരിക്കും. നഗരസഭയിലെ 2,3,4,5 ഡിവിഷനുകളിൽനിന്ന് യൂസേഴ്സ് ഫീ ഈടാക്കാതെ മാലിന്യം ശേഖരിക്കുന്നതിനുള്ള അജണ്ട ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് തള്ളി.
ഹെൽത്ത് വിഭാഗം നൈറ്റ് സ്ക്വഡ് ഈടാക്കുന്ന പിഴകൾ ഓൺലൈനായി സ്വീകരിക്കാൻ സംവിധാനം ഒരുക്കും. ബ്രഹ്മപുരത്തെ തീപിടിത്തത്തിനുശേഷം രൂപപ്പെട്ടെ വിഷാംശമുള്ള ചാരമുൾപ്പെടെ കടമ്പ്രയാറിൽ കലരാതിരിക്കാൻ ബണ്ട് നിർമാണം, തീപിടിച്ചിയിടങ്ങളിൽ ടർപോളിൻ ഷീറ്റ് വിരിക്കുന്നതടക്കമുള്ള പ്രവൃത്തികളുടെ 1.40 കോടിയുടെ എസ്റ്റിമേറ്റിന് തദ്ദേശവകുപ്പ് ചീഫ് എൻജിനീയറുടെ സാങ്കേതിക അനുമതി ലഭിച്ചിടുണ്ട്.
സാമ്പത്തികാനുമതിക്കും മറ്റ് അംഗീകാരങ്ങൾക്കുമായി മലിനീകരണ നിയന്ത്രണ ബോർഡിന് ഇത് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടർനടപടിക്ക് കൗൺസിൽ അനുമതി നൽകി. ബ്രഹ്മപുരത്ത് ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇനി നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുണ്ട്. ഉള്ളതിനെക്കാൾ കൂടുതൽ മാലിന്യം ഉണ്ടെന്ന് രേഖപ്പെടുത്തുന്നതാണ് സംസ്കരണം പരാജയപ്പെടാൻ കാരണമെന്ന് മേയർ എം.അനിൽകുമാർ ചൂണ്ടിക്കാട്ടി.
ഉറവിട മാലിന്യ സംസ്കരണം കാര്യക്ഷമമാകുന്നതോടെ ജൈവമാലിന്യം ഗണ്യമായി കുറയുമെന്നും മേയർ പറഞ്ഞു. ബ്രഹ്മപുരത്ത് സുരക്ഷക്കായി കൂടുതൽ പേരെ നിയമിച്ച നടപടിക്കും അംഗീകാരമായി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ്, എം.എച്ച്.എം. അഷ്റഫ്, പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, കൗൺസിലർമാരായ ബാസ്റ്റിൻ ബാബു, ബെനഡിക്ട് ഫെർണാണ്ടസ്, ഷീബ ലാൽ, ദീപ്തി മേരി വർഗീസ്, ഹെന്റി ഓസ്റ്റിൻ, എം.ജി. അരിസ്റ്റാട്ടിൽ, ശശികല എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.