മാഞ്ചേരിക്കുഴി പാലംവഴി കാക്കനാട്ടേക്ക് ബസ് സർവിസില്ല; ജനത്തിന് ദുരിതം
text_fieldsപടിഞ്ഞാറെ മോറക്കാലയെയും കാക്കനാടിനെയും ബന്ധിപ്പിക്കുന്ന മാഞ്ചേരിക്കുഴി പാലം
പള്ളിക്കര: പുതുതായി നിര്‍മിച്ച മോറക്കാല മാഞ്ചേരിക്കുഴി പാലംവഴി കാക്കനാട്ടേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രണ്ടുകൊല്ലം മുമ്പാണ് പാലം തുറന്നുകൊടുത്തത്. പടിഞ്ഞാറെ മോറക്കാലയിലുള്ള നൂറുകണക്കിന് ജനങ്ങള്‍ കാക്കനാട്ടേക്കും എറണാകുളത്തേക്കും പോകണമെങ്കില്‍ മോറക്കാലയിലെത്തി അവിടെനിന്ന് പള്ളിക്കരയിലെത്തി മറ്റൊരു ബസില്‍ വേണം കാക്കനാട് എത്തിച്ചേരാന്‍. 20 കിലോമീറ്ററിലധികം ചുറ്റിസഞ്ചരിക്കണമായിരുന്നു. എന്നാല്‍, മാഞ്ചേരിക്കുഴി പാലംവഴി ബസ് അനുവദിച്ചാല്‍ 10 കിലോമീറ്റര്‍ മതി കാക്കനാട് എത്താൻ.
കാക്കനാടിനെയും കുന്നത്തുനാടിനെയും ബന്ധിപ്പിക്കുന്ന പാലമാണ് മാഞ്ചേരിക്കുഴി പാലം. പടിഞ്ഞാറെ മോറക്കാലയില്നിന്ന് മോറക്കാല, കിഴക്കമ്പലം സ്കൂളുകളിലായി നിരവധി കുട്ടികളാണ് പഠിക്കുന്നത്. ഇതില്‍ മോറക്കാലയിലുള്ള കുട്ടികള്‍ കിലോമീറ്ററോളം കാല്‍നടയായോ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചോ ആണ് എത്തുന്നത്.
കിഴക്കമ്പലം സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ മോറക്കാലയിലെത്തിയ ശേഷമാണ് ബസുകളില്‍ പോകുന്നത്. കാക്കനാടുനിന്ന് വരുന്ന കുട്ടികള്‍ പള്ളിക്കരയില്‍ ഇറങ്ങി അവിടെനിന്ന് മറ്റൊരു ബസ് കയറിയാണ് മോറക്കാല സ്കൂളിലെത്തുന്നത്.
കൂടാതെ ബസ് റൂട്ട് വന്നാല്‍ ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, കലക്ടറേറ്റ് എന്നിവിടങ്ങളിലേക്കും എളുപ്പവഴിയില്‍ എത്തിച്ചേരാം. റോഡിന് കൈവരിയില്ലെന്ന കാരണത്താലാണ് പുതിയ റൂട്ടിന് വേണ്ടി അപേക്ഷിച്ച പലരുടെയും അപേക്ഷ തള്ളാന്‍ കാരണം. എന്നാല്‍, നിരവധി സ്കൂൾ ബസുകള്‍ ഇതിലൂടെയാണ് കടന്നുപോകുന്നത്.
മോറക്കാല മുതല്‍ മാഞ്ചേരിക്കുഴി പാലംവരെ ബി.എം ബി.സി നിലവാരത്തില്‍ റോഡ് ടാര്‍ ചെയ്യുന്നതിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പല ഭാഗത്തും ഇപ്പോഴും റോഡ് തകർന്ന് കിടക്കുകയാണ്. എത്രയും വേഗം റോഡ് നിർമാണം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.