ആത്മവിശ്വാസത്തിൽ മുന്നണി സാരഥികൾ
text_fieldsഎറണാകുളം മണ്ഡലത്തിലെ പ്രമുഖ സ്ഥാനാർഥികളുടെ തെരഞ്ഞെുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സാരഥികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എണ്ണയിട്ട യന്ത്രം പോലെയുള്ള അണികളുടെ പ്രവർത്തനവും പ്രവർത്തകരിലെ ആവേശവും ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.
ലക്ഷ്യം ഭൂരിപക്ഷം വർധിപ്പിക്കൽ
(ടി.ജെ. വിനോദ് എം.എൽ.എ -യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ)
ജയിക്കാനുള്ള മത്സരമല്ല ഇത്തവണ യു.ഡി.എഫ് എറണാകുളത്ത് നടത്തുന്നത്. കഴിഞ്ഞ വർഷത്തെ 1.7 ലക്ഷമെന്ന ഭൂരിപക്ഷം ഉയർത്താനുള്ള ശ്രമമാണ് നടത്തുന്നത്. ശക്തവും ഊർജിതവുമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. കരുത്തനായ എതിർസ്ഥാനാർഥിയെയാണ് കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിൽ തോൽപിച്ചത്. ഈ ഭൂരിപക്ഷം മറി കടക്കാനുള്ള പൊതുസ്വീകാര്യത സ്ഥാനാർഥി എന്ന നിലയിൽ ഹൈബി ഈഡനുണ്ട്. ഇടത് കേന്ദ്രങ്ങളിൽ പോലും സ്ഥാനാർഥിക്ക് ലഭിക്കുന്ന സ്വീകാര്യത അതാണ് വെളിപ്പെടുത്തുന്നത്.
കേന്ദ്രവും കേരളവും ഭരിക്കുന്ന സർക്കാറുകൾക്കെതിരായ ശക്തമായ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രകടമാണ്. വിലക്കയറ്റമടക്കം സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയതിന്റെ പ്രതിഫലനങ്ങൾ തെരഞ്ഞെടുപ്പ് രംഗത്ത് പ്രകടമാണ്. എറണാകുളം നഗരത്തിന്റെ വളർച്ചക്കായി സർക്കാറുകൾ ചെറുവിരൽ അനക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടികൾക്ക് യു.ഡി.എഫ് സർക്കാർ തുടക്കം കുറിച്ചത് പോലും പൂർത്തീകരിക്കാനാവുന്നില്ല. വൻകിട കമ്പനികൾക്ക് വെള്ളമെത്തിക്കാനാണ് സർക്കാറിന് തിടുക്കം.
ട്വൻറി 20 സ്ഥാനാർഥിയുടെ സാന്നിധ്യം ഒരു തരത്തിലും യു.ഡി.എഫിനെ ബാധിക്കില്ല. എൽ.ഡി.എഫ് ജയിച്ചയിടങ്ങളിൽ പോലും ഹൈബി ബഹുദൂരം മുന്നിലെത്തും. മുമ്പ് ഒരു സ്ഥാനാർഥിക്കും ലഭിച്ചിട്ടില്ലാത്ത സ്വീകാര്യതയാണ് ഹൈബിക്കുള്ളത്. എറണാകുളത്തിന്റെ എം.പി എന്ന നിലയിൽ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും എപ്പോഴും സാന്നിധ്യമുണ്ട്. വോട്ടർമാരെ അടുത്തറിയാനാവും വിധം ബന്ധങ്ങളുണ്ട്. എം.പി ഫണ്ട് കൃത്യമായി വിനിയോഗിച്ചു.
അദ്ദേഹം നേരിട്ട് നടപ്പാക്കിയ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും പദ്ധതികളും ആയിരക്കണക്കിന് പേർക്കാണ് ഗുണകരമായത്. പ്രചാരണ രംഗത്തും വേറിട്ട ശൈലിയാണ് യു.ഡി.എഫ് നടപ്പാക്കിയിട്ടുള്ളത്. ഈ ശൈലി പകർത്തിയാണ് മറ്റ് സ്ഥാനാർഥികളുടെ പ്രചാരണം. ഇതെല്ലാം കൂറ്റൻ വിജയം ഉറപ്പുനൽകുന്ന ഘടകങ്ങളാണ്.
മുമ്പൊരിക്കലുമില്ലാത്ത സ്ഥാനാർഥി സ്വീകാര്യത ഗോപി കോട്ടമുറിക്കൽ
(എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി)
വ്യക്തതയുള്ള നിലപാടും സംഭാഷണപാടവവും കൊണ്ട് മണ്ഡലത്തിന്റെ മനസ് കീഴടക്കിയ സ്ഥാനാർഥി കെ.ജെ. ഷൈൻ തന്നെയാണ് വിജയമുറപ്പിക്കുന്ന പ്രധാന ഘടകം. മുമ്പുണ്ടാകാത്ത വിധം പിന്തുണയാണ് സ്ഥാനാർഥിക്ക് ലഭിക്കുന്നത്. വോട്ടർമാരെ പരമാവധി നേരിട്ട് കണ്ട് വോട്ട് തേടുന്ന ശൈലി ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഒരു ആക്ഷേപം പോലും സ്ഥാനാർഥിക്കെതിരെ എതിരാളികൾക്ക് ഉന്നയിക്കാനില്ല. ക്രൈസ്തവ വോട്ടർമാർ ഏറെയുള്ള മണ്ഡലത്തിൽ അവർക്കിടയിലേക്ക് മുമ്പെന്നത്തെക്കാളും സ്വീകാര്യതയോടെ കടന്നുചെല്ലാനും സഹായം തേടാനും സ്ഥാനാർഥിക്ക് കഴിഞ്ഞു. ഫ്ലാറ്റുകളിലെ താമസക്കാരിൽ നിന്ന് നിന്ന് സ്ഥാനാർഥിക്ക് ലഭിച്ച അംഗീകാരം മുമ്പൊന്നുമില്ലാത്ത വിധമാണ്.
ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങുന്ന മണ്ഡലത്തിലാകെ 11,200 ഓളം കുടുംബ യോഗങ്ങളാണ് ചേർന്നത്. സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള വീട്ടുമുറ്റ യോഗങ്ങൾ വേറെ. എല്ലായിടത്തുമുണ്ടായ വലിയ ജന സാന്നിധ്യം വലിയ ആത്മവിശ്വാസം നൽകുന്നതാണ്. കടൽ കയറ്റം മൂലം വീട് വിട്ട് ഓടിക്കൊണ്ടിരുന്ന ചെല്ലാനം നിവാസികൾക്ക് ഇപ്പോൾ കടലിനെ ഭയക്കാതെ ജീവിക്കാനുള്ള സൗകര്യമൊരുങ്ങിയതിന്റെ സന്തോഷം ഇടത് സ്ഥാനാർഥിക്ക് അവർ നൽകുന്ന സ്വീകരണ യോഗങ്ങളിൽ വ്യക്തമാണ്. ഇവിടെ തന്നെ ഇനിയും പൂർത്തിയാകാനുള്ള ഭാഗത്തും വൈപ്പിൽ മേഖലയിലും കൂടി ഈ സർക്കാർ തന്നെ പ്രശ്ന പരിഹാരം കണ്ടെത്തുമെന്ന ആത്മവിശ്വാസം തീരവാസികൾ തന്നെ പ്രകടിപ്പിക്കുന്നു.
നിലവിലെ എറണാകുളത്തിന്റെ പ്രതിനിധിയടക്കം കേരളത്തിൽ നിന്ന് പോയ യു.ഡി.എഫ് എം.പിമാർ കേരളത്തിനെതിരെ ബി.ജെ.പിക്ക് ഒപ്പം നിന്ന് പ്രവർത്തിച്ചത് വോട്ടർമാരിൽ ഇടതിന് അനുകൂലമായ നിലപാടിന് കാരണമായിട്ടുണ്ട്. നിലവിലെ എം.പിയോട് 25 ചോദ്യങ്ങൾ ഉന്നയിച്ച് പുറത്തിറക്കിയ നോട്ടിസിൽ ഒന്നിന് പോലും മറുപടി പറയാൻ അദ്ദേഹത്തിന് കഴിയുന്നില്ല. കേന്ദ്രത്തിലെ ഫാഷിസ്റ്റ് സർക്കാറിന് അന്ത്യം കുറിക്കാനുള്ള അവസാന ബസായാണ് ഈ തെരഞ്ഞെടുപ്പിനെ വോട്ടർമാർ കാണുന്നത്. ഇൻഡ്യ മുന്നണിയുടെ ഭാഗമായി ലോക്സഭയിലേക്ക് പോകേണ്ടത് ഫാഷിസത്തെ എതിർക്കാൻ കെൽപ്പുള്ള ഇടത് മുന്നണി പ്രതിനിധികൾ തന്നെയാകണമെന്ന അഭിപ്രായമാണ് പ്രചാരണത്തിനിടെ ഉയർന്നുകേട്ടത്. ഇതെല്ലാം വോട്ടായി മാറുകയും വിജയിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്.
മോദി സർക്കാറിനൊപ്പം എറണാകുളത്തും മാറ്റം ആഗ്രഹിക്കുന്നവർ
(എൻ.കെ. നാരായണൻ നമ്പൂതിരി -എൻ.ഡി.എ തെരഞ്ഞെടുപ്പ് ഇൻ ചാർജ്)
മോദി സർക്കാറിന്റെ നയങ്ങൾക്ക് വലിയ ജനപിന്തുണയാണ് മണ്ഡലത്തിൽ ലഭിക്കുന്നത്. ഇതിനൊപ്പം എറണാകുളത്ത് വലിയ ശിഷ്യസമ്പത്തുള്ള ഡോ. കെ.എസ്. രാധാകൃഷ്ണൻ എൻ.ഡി.എ സ്ഥാനാർഥിയാണെന്നത് വലിയ വിജയ പ്രതീക്ഷയാണ് നൽകുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം വലിയ അംഗീകാരവും സ്വീകാര്യതയുമാണ് മുന്നണിക്കും സ്ഥാനാർഥിക്കും ലഭിക്കുന്നത്. എൽ.ഡി.എഫ്-യു.ഡി.എഫ് കോട്ടകളിൽ നിന്ന് പോലും വലിയ ജനക്കൂട്ടമാണ് എൻ.ഡി.എ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തുന്നത്. മോദിയുടെ വികസന നയത്തെ ഇവരെല്ലാം അനുകൂലിക്കുന്നു.
വളർച്ച മുറ്റിയ എറണാകുളത്തെ പറ്റിയാണ് വോട്ടർമാർക്ക് പരാതി. പതിറ്റാണ്ടുകൾക്ക് മുമ്പ് നിലനിൽക്കുന്ന മാസ്റ്റർ പ്ലാനിനപ്പുറം നഗരം വികസിച്ചിട്ടില്ല. എറണാകുളത്ത് മാറ്റം കൊണ്ടുവരാനുള്ള നല്ലൊരു അവസരമായാണ് വോട്ടർമാർ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. അതിന്റെ ഗുണം ലഭിക്കുന്നത് എൻ.ഡി.എക്ക് തന്നെയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.