പോത്തിനെ കൊണ്ടുവരുന്നതിന്‍റെ മറവിലും കഞ്ചാവ് എത്തി
text_fieldsനെടുമ്പാശേരി:- പോത്ത് കച്ചവടത്തിേന്റയും മീൻ കച്ചവടത്തിേന്റയും മറ പറ്റിയും ആലുവ - പെരുമ്പാവൂർ മേഖലയിലേക്ക് വൻതോതിൽ കഞ്ചാവെത്തി. പാലക്കാട് 150 കിലോ കഞ്ചാവ് പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇത് വെളിപ്പെട്ടത്. ഈ കേസിലെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ ചൂർണിക്കര സ്വദേശി സലാം എക്സൈസിന് കീഴടങ്ങിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ തുടരന്വേഷണം നടത്തുന്ന പാലക്കാട് എക്സൈസ് വിഭാഗം കസ്‌റ്റഡിയിൽ വാങ്ങും
പ്രാഥമിക ചോദ്യം ചെയ്യലിൽ ആലുവ സ്വദേശിയായ മറ്റൊരു പ്രധാന പ്രതികൂടിയുണ്ടെന്ന് വെളിപ്പെട്ടു. എക്സൈസിന്റെ നിരീക്ഷണത്തിൽ നേരത്തേ മുതലുണ്ടായിരുന്ന ഇയാൾ ഒളിവിലാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും പോത്തിനേയും മത്സ്യത്തേയും കൊണ്ടുവരുന്നതിന്റെ മറവിലും നിരവധി തവണ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടവർ നടത്തിയിരുന്ന ചില വഴിയോര മത്സ്യവിൽപന കേന്ദ്രങ്ങൾ മറ പറ്റിയും കഞ്ചാവ് വിൽപ്പനയുണ്ടായിരുന്നു.
നൂറ് കിലോയ്ക്ക് മുകളിൽ ഒന്നിച്ചെടുക്കുമ്പോൾ കിലോക്ക് 4000 രൂപയ്ക്ക് ആന്ധ്രയിൽ നിന്നും കഞ്ചാവ് ലഭിക്കും. ഇവിടെ കൊണ്ടുവന്ന് കുറേശെയായി വിൽക്കുമ്പോൾ 18000 രൂപയ്ക്ക് മുകളിൽ തുക ലഭിക്കും. പിടിയിലായ സലാമിനെ സംബന്ധിച്ച് ഇതിനു മുമ്പ് രഹസ്യവിവരം കിട്ടിയതിനനുസരിച്ച് എക്സൈസ് പിടികൂടാൻ ശ്രമിചെങ്കിലും രക്ഷപ്പെടുകയായിരുന്നു. പ്രധാനമായും പെരുമ്പാവൂർ മേഖലയിലെ ഇതരസംസ്ഥാനക്കാർക്കിടയിൽ തന്നെയാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. വിൽപ്പന ഏകോപിപ്പിക്കാൻ ഞായറാഴ്ചകളിൽ ചില ക്യാമ്പുകളിൽ മയക്കുമരുന്നുപയോഗിക്കുന്നവരുടെ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു. മയക്കുമരുന്ന് മാഫിയയെ ചെറുക്കണമെന്ന ആഹ്വാനത്തോടെ പതിച്ചിരുന്ന പോസ്റ്ററുകളും കഞ്ചാവ് വിൽപ്പന സംഘം നശിപ്പിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.