കാട്ടാനപ്പേടിയിൽ മലയോര ഗ്രാമം; ഒന്നുറങ്ങാൻ പോലുമാകാതെ മുള്ളരിങ്ങാട്ടുകാർ...
text_fieldsമുള്ളരിങ്ങാട്: ഏഴ് മാസത്തിലേറെയായി മുള്ളരിങ്ങാട്ടുകാർ സ്വസ്ഥമായി ഉറങ്ങിയിട്ട്. പകൽ കൂലിപ്പണിക്കു പോകുന്ന അവർ രാത്രി ആഴികൂട്ടി കാവൽ കിടക്കുന്നു. എപ്പോൾ വേണമെങ്കിലും കാടിറങ്ങി വന്നേക്കാവുന്ന കാട്ടാനക്കൂട്ടങ്ങളെ ഭയന്ന് വിറച്ചാണ് മുള്ളരിങ്ങാട്ടുകാർ കഴിയുന്നത്. ഒരു ചുള്ളിക്കമ്പൊടിയുന്ന ശബ്ദത്തിൽ പോലും അവരുടെ ഉറക്കം നഷ്ടമാകും. അതിനിടെ അമർ ഇബ്രാഹിം എന്ന 23കാരന്റെ ജീവനും നാടിനു നഷ്ടമായി.
വണ്ണപ്പുറം പഞ്ചായത്തിലെ ചുള്ളിക്കണ്ടം ഫോറസ്റ്റ് ഡിവിഷനോട് ചേർന്ന മലയോര മേഖലയാണ് മുള്ളരിങ്ങാട്. പള്ളിയും അമ്പലവുമൊക്കെയുള്ള ശാന്തമായ നാട്ടിൻപുറം. പക്ഷേ, ഈ നാടിന്റെ ശാന്തി തകർത്തുകൊണ്ട് കാട്ടാനകൾ ഇറങ്ങിവരാൻ തുടങ്ങിയിട്ട് നാല് വർഷത്തോളമായെന്ന് നാട്ടുകാർ പറയുന്നു.
കാട്ടാനയിറങ്ങാതിരിക്കാൻ കാടിനോട് ചേർന്ന് തീകത്തിച്ചതിന്റെ അവശിഷ്ടങ്ങൾ
വേനൽകാലങ്ങളിലാണ് ആനകളുടെ കാടിറക്കം രൂക്ഷമാവുന്നത്. ആദ്യമൊക്കെ രാത്രിയിലായിരുന്നു ആനകളുടെ വരവെങ്കിൽ ഇപ്പോൾ രാപ്പകൽ ദേഭമില്ലാതെ എപ്പോൾ വേണമെങ്കിലും വരാമെന്ന നിലയിലാണ്. ആനകളുടെ വരവ് അസഹ്യമായപ്പോഴാണ് നാട്ടുകാർ ഊഴമിട്ട് രാത്രി തീകൂട്ടി കാവലിരിക്കാൻ തുടങ്ങിയത്.
അതിനിടയിലായിരുന്നു ഡിസംബർ 29ന് വൈകീട്ട് മേയാൻ പോയ പശുവിനെ അഴിക്കാൻ വീടിനടുത്തുള്ള തേക്കിൻ കൂപ്പിലേക്ക് പോയ മുള്ളരിങ്ങാട് അമയൽത്തൊട്ടി പാലിയത്ത് വീട്ടിൽ ഇബ്രാഹിം-ജമീല ദമ്പതികളുടെ മകൻ അമർ ഇബ്രാഹിമിനെ (23) കാട്ടാന ആക്രമിച്ചു കൊന്നത്. കൊമ്പനടക്കം നാല് കാട്ടാനകൾ ഈ സമയം തേക്കിൻ തോട്ടത്തിലുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്ലാങ്കരയിൽ മൻസൂറിന് (41) ആനയുടെ ചവിട്ടേറ്റെങ്കിലും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മൻസൂറിന്റെ കാലിന് സാരമായി പരിക്കേറ്റു.
അമർ ഇബ്രാഹിമിന്റെ മരണത്തിനുശേഷം ആനകൾ കാടിറങ്ങാതിരിക്കാൻ വനംവകുപ്പ് കാടിനോട് ചേർന്ന് വൈദ്യുതി ഫെൻസിങ് ശക്തമാക്കിയിട്ടുണ്ട്. കൂലിപ്പണിക്കാരും കൃഷിപ്പണിക്കാരുമാണ് മുള്ളരിങ്ങാട് താമസിക്കുന്നവരിൽ ഏറെയും. പകൽ കൂലിപ്പണി കഴിഞ്ഞ് വന്ന് രാത്രി തീകൂട്ടി ആന വരാതിരിക്കാൻ കാവൽ കിടക്കേണ്ട ഗതികേടിലാണിവർ.
രാത്രിയിൽ ഊഴമിട്ട് തീകൂട്ടി ഒരാൾ മറ്റൊരാളുടെ ഉറക്കത്തിന് കാവൽ നിൽക്കേണ്ടിവരുന്നു. വനത്തിന് തൊട്ട് ചേർന്നുള്ള പ്രദേശത്ത് വഴിനീളെ ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രി ആർക്കെങ്കിലും അസുഖമോ മറ്റോ വന്നാൽ വാഹനങ്ങൾപോലും വരാൻ മടിക്കുന്നതായി നാട്ടുകാർ സങ്കടം പറയുന്നു.
ആനകൾ വരുന്ന വഴി
മുള്ളരിങ്ങാട് നിന്ന് അൽപം മുന്നോട്ട് പോയാൽ എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്തായി. നേര്യമംഗലം വനമേഖലയാണിത്. വേനൽ കടുക്കുന്നതോടെ മുള്ളരിങ്ങാട് വനമേഖല വറ്റിവരളും. പിന്നെ വെള്ളമുള്ളത് മുള്ളരിങ്ങാട് പുഴയിലാണ്. ഈ പുഴയുടെ തീരങ്ങളിലാണ് വീടുകളും കൃഷിയിടങ്ങളും.
കാടിറങ്ങിവരുന്ന ആനകളെ തുരത്തിയാലും വെള്ളം തേടി അവറ്റകൾ പിന്നെയും ജനവാസ മേഖലയിലേക്ക് ഇറങ്ങിവരും. നേര്യമംഗലത്തിനും ഇടുക്കിക്കും ഇടയിലെ അതിർത്തി പ്രദേശത്ത് ഏതാനും മാസം മുമ്പ് ആടിനെ മേയ്ക്കാൻ പോയ വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നിരുന്നു. ഈ പ്രദേശത്തുനിന്നാണ് ആനകൾ മുള്ളരിങ്ങാട് ഭാഗത്തേക്കെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
വനമേഖലയെ പകുത്തുകൊണ്ടാണ് മുള്ളരിങ്ങാട്-കവളങ്ങാട് റോഡ് പോകുന്നത്. കോതമംലത്തേക്കുള്ള പാതയാണിത്. ഈ പാതയുടെ പലയിടങ്ങളിലും ആനത്താരകളുണ്ട്.
ആർ.ആർ.ടി പോരെന്ന് നാട്ടുകാർ
വന്യമൃഗശല്യം ചെറുക്കാൻ വനംവകുപ്പ് രൂപവത്കരിച്ച റാപിഡ് റെസ്പോൺസ് ടീമിനെ (ആർ.ആർ.ടി) കുറിച്ച് നാട്ടുകാർക്ക് പരതിയല്ലാതെ മറ്റൊന്നുമില്ല. ആനകൾ കാടിറങ്ങിവന്ന വിവരം വിളിച്ചറിയിച്ചാൽപോലും വേണ്ടത്ര പ്രതികരണം ആർ.ആർ.ടിയിൽ നിന്നുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം പകൽ കാട്ടാനകൾ ഇറങ്ങിയ വിവരം അറിയിച്ചിട്ടും ആരും വന്നില്ലെന്നാണ് ഇവർ പരാതി പറയുന്നത്.
എന്നാൽ, രാത്രി തീകൂട്ടി നാട്ടുകാർക്കൊപ്പം കാവലിരിക്കാൻ ആർ.ആർ.ടി ടീമുമുണ്ടെന്ന് വനപാലകർ പറയുന്നു. അമറിന്റെ മരണശേഷം തകർന്നുകിടന്ന വൈദ്യുതി വേലികൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഡീൻ കുര്യാക്കോസ് എം.പിയുടെ ഫണ്ടിൽനിന്ന് അനുവദിച്ച തുക കൊണ്ട് ഒരു കിലോമീറ്റർ ഫെൻസിങ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് ഒരു കിലോമീറ്റർ ഫെൻസിങ്ങിനുള്ള തുക അനുവദിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രതിവിധി വെള്ളമെത്തിക്കുക മാത്രം
ജില്ലയിൽ ആന ശല്യം കൂടുതലുള്ള മേഖലകളിൽ ഒന്നാണ് മുള്ളരിങ്ങാട്. കടുത്ത വേനലിൽ മുള്ളരിങ്ങാട് വനമേഖലകൾ ഉണങ്ങി വരണ്ട് കിടക്കുകയാണ്. ഒരു ചെറുതീപ്പൊരി വീണാൽ പോലും കത്തിപ്പിടിക്കാവുന്ന അവസ്ഥയിലാണിപ്പോൾ. കിഴക്കുവശത്ത് ഉയർന്ന മലനിരകൾ. പാറകൾ ചുട്ടുപഴുത്തു നിൽക്കുന്നു. അതിന്റെ താഴ്വാരത്താണ് കാട്. കാടിനിപ്പുറം പടിഞ്ഞാറുഭാഗത്ത് തെക്കുവടക്ക് നീളത്തിൽ മുള്ളരിങ്ങാട് പുഴയൊഴുകുന്നു. ജനവാസ മേഖലയുടെ നടുവിലൂടെയാണ് പുഴയൊഴുകുന്നത്. വനത്തിനുള്ളിൽ വെള്ളമില്ലാതാകുമ്പോൾ കാട്ടാനകൾ കൂട്ടത്തോടെ വെള്ളമുള്ള പുഴയുടെ ഭാഗത്തേക്ക് വരും.
മുള്ളരിങ്ങാട് പുഴ
വൈദ്യുതിവേലി കെട്ടിയോ തീകൂട്ടി കാവലിരുന്നോ ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. വെള്ളം കിട്ടാതെയാകുമ്പോൾ ആനകൾ അക്രമാസക്തരായി വേലിപൊളിച്ച് ജനവാസ മേഖലയിലേക്ക് കടന്നുവരാൻ സാധ്യത ഏറെയാണ്. കാട്ടിനുള്ളിൽ പ്രത്യേകം ജലസംഭരണികൾ തീർത്ത് ആനകളെ അവിടെ തന്നെ നിർത്തുകയല്ലാതെ മുള്ളരിങ്ങാട് മേഖലയിലെ ആനയിറക്കത്തിന് പ്രതിവിധിയില്ല. കാട്ടിനുള്ളിൽ കൃത്രിമ ജലസംഭരണികൾ ഉണ്ടാക്കുമെന്ന് വനംമന്ത്രിയൊക്കെ പറയുന്നുണ്ടെങ്കിലും അടുത്ത കാലത്തൊന്നും അത് നടപ്പാക്കുന്ന ലക്ഷണം കാണുന്നില്ല.
ആ ആന എവിടേക്ക് പോയി...?
ആനകൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേനൽ കടുത്തതോടെ കഴിഞ്ഞ ദിവസം വേലി തകർത്ത് ഒരു കാട്ടാന പുഴയുടെ ഭാഗത്തേക്ക് ഇറങ്ങിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഈ ആന തിരികെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല. പുഴയോട് ചേർന്ന വനത്തിനുള്ളിലേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്നും ആനയെ കണ്ടെത്താൻ പരിശോധന നടക്കുന്നുണ്ടെന്നും വനപാലകർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.