ആനക്ക് പിന്നാലെ പുലിയും കാട്ടുപോത്തും; ഭീതി ഒഴിയാതെ തോട്ടം മേഖല
text_fieldsഅടിമാലി: തോട്ടം മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ നിത്യ ഭീഷണിയായ കാട്ടാനകൾക്ക് പുറമേ കാട്ടുപോത്തുകളും പുലിയും ഇറങ്ങി. നല്ലതണ്ണി ഈസ്റ്റ് ഡിവിഷനിലാണ് തിങ്കളാഴ്ച പകലും രാത്രിയിലും തൊഴിലാളി ലയങ്ങൾക്കു സമീപം കൂറ്റൻ കാട്ടുപോത്ത് ഇറങ്ങിയത്. തലയാറിലാണ് പുലി ഇറങ്ങിയത്.
ലയങ്ങൾക്കും അടുക്കള തോട്ടങ്ങൾക്കുമിടയിലൂടെ നടന്ന കാട്ടുപോത്തിനെ തൊഴിലാളികൾ ബഹളംവെച്ച് ഓടിക്കുകയായിരുന്നു. രണ്ടാഴ്ചയായി പടയപ്പ എന്ന കാട്ടാന ചിറ്റുവരയിലെ ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങുകയാണ്. ചെണ്ടുവര, ചിറ്റുവര മേഖലകളിലെ തൊഴിലാളികൾ നട്ടുവളർത്തുന്ന പച്ചക്കറിക്കൃഷിയും വാഴകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
രണ്ടു ദിവസമായി ചിറ്റുവര സൗത്ത് ഡിവിഷനിൽ കഴിയുന്ന പടയപ്പ വാഴകളും പച്ചക്കറി കൃഷികളും തിന്നുനശിപ്പിച്ചു. അരിക്കൊമ്പനെ നാടുകടത്തിയതിനു ശേഷം പടയപ്പ കൂടുതൽ അക്രമാസക്തനായിരിക്കുകയാണ്. വിനോദസഞ്ചാരികളുടെ വാഹനങ്ങളും കടകളും തകർക്കുന്ന പടയപ്പ മറ്റ് ആനകളുമായി ഏറ്റുമുട്ടാനും തുടങ്ങിയിട്ടുണ്ട്.
കാട്ടാനകളുടെ വിളയാട്ടത്തിനു പുറമേ കാട്ടുപോത്തും പകൽ സമയത്ത് ജനവാസ മേഖലയിൽ ഇറങ്ങിയതോടെ കടുത്ത ഭീതിയിലായിരിക്കുകയാണ് തൊഴിലാളികൾ. വന്യമൃഗങ്ങളെ ഭയന്ന് പകൽ സമയത്ത് പോലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.