സ്വപ്നസാക്ഷാത്കാരം: ഇടുക്കിക്ക് അഭിമാനമായി മെഡിക്കല്‍ കോളജില്‍ പ്രവേശനോത്സവം
text_fieldsഇടുക്കി: ജില്ലയുടെ സ്വപ്നസാക്ഷാത്കാരമായി ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനോത്സവം. പുതിയ ബാച്ചില്‍ പ്രവേശനം നേടിയ 77 വിദ്യാർഥികളെയും ജലവിഭവമന്ത്രി റോഷി അഗസ്റ്റ്യന്‍ പനിനീര്‍പ്പൂക്കള്‍ നല്കി സ്വീകരിച്ചു. ഇടുക്കിയുടെ എക്കാലത്തെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണിതെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി പറഞ്ഞു.
യുക്രെയ്ൻ യുദ്ധമുണ്ടായപ്പോഴാണ് നമ്മുടെ നാട്ടില്‍നിന്ന് ഇത്രയധികം കുട്ടികള്‍ വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോകുന്നുണ്ടെന്ന് മനസ്സിലായത്.
നമ്മുടെ നാട്ടില്‍ തന്നെ ഉന്നത വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഫലമായാണ് പുതിയ ബാച്ചിന് ദേശീയ മെഡിക്കല്‍ കമീഷനില്‍നിന്ന് അനുമതി ലഭിച്ചത്. താന്‍ നിയമസഭയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിക്ക് ആദ്യം നല്കിയ കത്ത് ഇടുക്കി മെഡിക്കല്‍ കോളജ് നിലനിര്‍ത്തണം എന്നതായിരുന്നു. മുഖ്യമന്ത്രി തന്ന ഉറപ്പ് യാഥാർഥ്യമായെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കലക്ടര്‍ ഷീബ ജോര്‍ജ് സന്ദേശം നല്കി.
ജില്ല വികസന സമിതി ഉപാധ്യക്ഷൻ സി.വി. വര്‍ഗീസ്, പ്രിന്‍സിപ്പൽ ഡോ. ഡി. മീന, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, ആശുപത്രി വികസന സൊസൈറ്റി അംഗങ്ങളായ ഷിജോ തടത്തില്‍, റോമിയോ സെബാസ്റ്റ്യന്‍, സാജന് കുന്നേല്‍, ജോസ് കുഴിക്കണ്ടം, സി.എം. അസീസ്, അനില്‍ കൂവപ്ലാക്കല്‍, പി.കെ. ജയന് തുടങ്ങിയവർ സംസാരിച്ചു. നവംബർ 21ന് ആരോഗ്യമന്ത്രി വീണ ജോർജിനും മന്ത്രി റോഷി അഗസ്റ്റിനും മെഡിക്കൽ കോളജ് അങ്കണത്തിൽ പൗരസ്വീകരണം ഒരുക്കിയിട്ടുണ്ട്.
കടമ്പകൾ കടന്നെത്തിയ അംഗീകാരം
2011ലെ ബജറ്റിൽ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ഇടുക്കി മെഡിക്കൽ കോളജിന് 2013 മേയ് 24നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടത്. 50 വിദ്യാർഥികളുമായി 2014 സെപ്റ്റംബർ ഒന്നിന് മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചു. രണ്ട് വർഷം ക്ലാസ് തുടർന്നെങ്കിലും 2016ൽ മെഡിക്കൽ കൗൺസിൽ അംഗീകാരം പിൻവലിച്ചു. മെഡിക്കൽ കോളജിന് ആവശ്യമായ അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. രണ്ട് ബാച്ചിലെ 100 വിദ്യാർഥികളെ കൊല്ലം പാരിപ്പള്ളി, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജുകളിലേക്ക് മാറ്റി. തുടർന്ന്, എല്ലാവർഷവും അംഗീകാരം പുനഃസ്ഥാപിച്ചുകിട്ടാൻ വിവിധ തലങ്ങളിൽ ശ്രമം നടന്നെങ്കിലും ഈ വർഷമാണ് അനുകൂല തീരുമാനമുണ്ടായത്. ക്ലാസ് തുടങ്ങാൻ അനിവാര്യമായ അടിസ്ഥാന സൗകര്യം ഇതിനകം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.