ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം; കുഴഞ്ഞ് പൊലീസും തൊഴിൽ വകുപ്പും
text_fieldsചെറുതോണി: ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി. പൊലീസും തൊഴിൽ വകുപ്പും വ്യത്യസ്ത കണക്കുകളുമായി കുഴയുന്നു. ജില്ലയിൽ കാൽലക്ഷത്തിലധികം പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശകണക്ക്. ഏതാനും വർഷം മുമ്പ്വരെ പെരുമ്പാവൂർ, എറണാകുളം, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ വന്ന് താമസിച്ച് ജോലിചെയ്തിരുന്ന ഇവരിൽ നല്ലൊരു വിഭാഗം കോവിഡിനുശേഷം അതിർത്തി ജില്ലയായ ഇടുക്കിയിലേക്ക് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ആദ്യകാലത്ത് നിർമാണ മേഖലയുമായി മാത്രം ബന്ധപ്പെട്ട് ഏജന്റുമാർ കൊണ്ടുവന്നിരുന്ന ഇവർ ഇപ്പോൾ, ഹോട്ടൽ, കൃഷി മേഖലകൾ കേന്ദ്രീകരിച്ചും ഇടുക്കിയിൽ ജോലി ചെയ്യുന്നുണ്ട്. ജില്ല ആസ്ഥാനത്തും സമീപപ്രദേശങ്ങളിലും നേരിട്ടെത്തി നിരവധി പേരാണ് ജോലി ചെയ്യുന്നത്.
ബംഗാളികളാണ് കൂടുതലെങ്കിലും അസം, ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്. കുറഞ്ഞ കൂലി കൊടുത്താൽ മതി, സമരവും യൂനിയനുമില്ല- ഇതാണ് ഇവിടത്തുകാർ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാൻ കാരണം. ഹൈറേഞ്ചിലെ പല ഹോട്ടലുകളിലും ഇവർ മാത്രമാണിപ്പോൾ ജോലിക്കുള്ളത്.
തുടക്കത്തിൽ ഏജന്റുമാരായിരുന്നു ഇവരെ കൊണ്ടുവന്നിരുന്നത്. ഇപ്പോഴത് കുറഞ്ഞു. ആദ്യം വന്നവർ മറ്റുള്ളവരെ കൊണ്ടുവരാൻ തുടങ്ങിയതോടെ ഇടനിലക്കാരില്ലാതെ വന്നവരായി കൂടുതൽ. ഇവരെ സംബന്ധിച്ച് സർക്കാറിൽ ഒരു രേഖകളുമില്ല, മറ്റുസംസ്ഥാനങ്ങളിൽ നിന്ന് അഞ്ചിൽ കൂടുതൽ തൊഴിലാളികളെ കൊണ്ടുവരണമെങ്കിൽ ഏജന്റ് ലേബർ ഓഫിസുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണമെന്നാണ് നിയമം.
കൂടാതെ ക്ഷേമനിധി ഓഫിസിൽ നിശ്ചിത വിഹിതം അടച്ചാൽ ആനുകൂല്യത്തിനും അർഹതയുണ്ട്. ഇവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായും പരാതിയുണ്ട്. ഈ ലഹരി വസ്തുക്കൾ ഇവരെ ഉദ്ദേശിച്ചുമാത്രം കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന കച്ചവടക്കാരുമുണ്ട്. ലഹരിവസ്തുക്കൾ അമിതമായി ഉപയോഗിച്ച് രോഗം പിടിപെട്ടാലും മരുന്ന് വാങ്ങാറില്ലെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. മെഡിക്കൽ ക്യാമ്പുകളിലൊന്നും ഇവർ പങ്കെടുക്കാറില്ല. കൂടുംബമായി വന്നുതാമസിക്കുന്നവരും ധാരാളമുണ്ട്.
ഇവർ കുട്ടികൾക്കുപോലും പ്രതിരോധ കുത്തിവെപ്പെടുക്കാറില്ല. ഒരു വർഷംമുമ്പ് ആരോഗ്യ വകുപ്പ് മുൻകൈയെടുത്ത് ഇവർക്കായി ഒരു ക്യാമ്പുനടത്തിയെങ്കിലും 40 പേർ മാത്രമാണ് പങ്കെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.