നായ്ക്കൾ പെരുകുന്നു; കടിച്ചാൽ ഇടുക്കി മെഡിക്കൽ കോളജിൽ മരുന്നില്ല
text_fieldsചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽപെട്ട ചേലച്ചുവട്, കീരിത്തോട്, ചുരുളി, പഴയരിക്കണ്ടം മേഖലകളിൽ തെരുവുനായ്ക്കളുടെ എണ്ണം വർധിച്ചു. നായ്ക്കളുടെ കടിയേറ്റ് ഇടുക്കി മെഡിക്കൽ കോളജിൽ എത്തുന്നവർക്ക് കുത്തിവെക്കാൻ മരുന്നില്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു പറഞ്ഞയക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിൽ മിക്ക വീടുകളിലും നായ്ക്കളെ വളർത്തുന്നുണ്ടങ്കിലും ലൈസൻസില്ല. കുത്തിവെപ്പും എടുത്തിട്ടില്ല.
ചേലച്ചുവട് ഗാന്ധിസ്മാരക റോഡിൽ പുലർച്ച നായ്ക്കൾ മൂലം യാത്രക്കാർക്കു ബസിനു പോകാൻ കഴിയാത്ത സാഹചര്യമാണ്. രണ്ടും മൂന്നും നായ്ക്കളെ വളർത്തുന്ന വീടുകൾ വരെയുണ്ട്. ഇരുചക്ര-കാല്‍നട യാത്രികര്‍ക്ക് ഭീഷണിയായി തെരുവുനായ്ക്കള്‍ ഏറ്റവും കൂടുതൽ കഞ്ഞിക്കുഴി ടൗണിലും പരിസരങ്ങളിലുമാണ്.
ടൗണില്‍ തെരുവുനായ് ശല്യം രൂക്ഷമായതോടെ കാല്‍നടക്കാരാണ് ഏറെ ആശങ്കയിൽ. വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണകളിൽ തമ്പടിക്കുന്ന നായ്ക്കൂട്ടങ്ങള്‍ വ്യാപാരികള്‍ക്കും പ്രതിന്ധിയാണ്. തെരുവുനായ്ക്കള്‍ പിന്നാലെ ഓടി ഇരുചക്ര വാഹനയാത്രികര്‍ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്.
വന്ധ്യംകരണത്തിനായി ദൂരസ്ഥലങ്ങളില്‍നിന്ന് പിടിക്കുന്ന നായ്ക്കളെ രാത്രിയില്‍ കഞ്ഞിക്കുഴി ടൗണിലും പരിസരങ്ങളിലും ഇറക്കിവിടുന്നതായും ആരോപണമുണ്ട്. പൊതുജനങ്ങള്‍ക്ക് അപകട ഭീഷണിയാകുന്ന തെരുവുനായ്ക്കളെ തുരുത്താന്‍ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.