അരിക്കൊമ്പൻ വീണ്ടും കുടിൽ തകർത്തു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട യശോധരൻ
അടിമാലി: സൂര്യനെല്ലി 301 കോളനിയിൽ എത്തിയ അരിക്കൊമ്പൻ എന്ന കാട്ടാന കുടിൽ തകർത്തു. യശോധരന്റെ കുടിലാണ് തകർത്തത്. മുന്നിൽ അകപ്പെട്ട ഇയാളെ ആക്രമിക്കാൻ കൊമ്പൻ ചീറിയടുത്തെങ്കിലും ഓടി അംഗൻവാടി കെട്ടിടത്തിന്റെ മുകളിൽ കയറി രക്ഷപ്പെട്ടു.
തന്നെ എട്ടാം തവണയാണ് കാട്ടാന ആക്രമിക്കുന്നതെന്നും സർക്കാർ നിർമിച്ച് നൽകിയ വീട് രണ്ടുതവണ കാട്ടാനകൾ തകർത്തെന്നും മറ്റ് സൗകര്യങ്ങൾ ഇല്ലാത്തത് മൂലമാണ് ഷെഡിൽ താമസിക്കുന്നതെന്നും യശോധരൻ പറഞ്ഞു.
കഴിഞ്ഞദിവസം പുലർച്ച നാലിനാണ് സംഭവം. 20 മീറ്റർ അകലെനിന്ന് കാട്ടാന ഓടി വരുന്നത് കണ്ട യശോധരൻ അംഗൻവാടി ലക്ഷ്യമാക്കി ഓടി.
ഒരുവിധത്തിൽ മുകളിൽ കയറിയപ്പോഴേക്കും ആന തൊട്ടടുത്തെത്തി. ചിന്നംവിളിച്ച ശേഷം തിരികെ നടന്ന ആന യശോധരൻ താമസിക്കുന്ന ഷെഡ് പൂർണമായി തകർത്തു. പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട തേടി കാട്ടാന കഴിഞ്ഞ ഞായറാഴ്ച രാത്രിയും എത്തിയിരുന്നു. അരി കിട്ടാത്തതിൽ പ്രകോപിതനായി കൺമുന്നിൽ കാണുന്നതെല്ലാം നശിപ്പിച്ചാണ് മേഖലയിൽ ഒറ്റയാൻ വിലസുന്നത്.
ദേശീയപാതയിലൂടെ മൂന്ന് കിലോമീറ്റർ അരിക്കൊമ്പൻ സഞ്ചരിച്ചതായി ശാന്തൻപാറ വനം വകുപ്പ് അധികൃതർ പറഞ്ഞു. ഇതിന് ശേഷമാണ് സൂര്യനെല്ലി 301 കോളനിയിലെത്തിയത്. മദപ്പാട് ലക്ഷണങ്ങൾ കാട്ടുന്ന കാട്ടാന അക്രമസാക്തനായാണ് നിൽക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.