ചെറുകിട തേയില കർഷകർക്ക് തിരിച്ചടി
text_fieldsകട്ടപ്പന: ചെറുകിട തേയില കർഷകർക്ക് വൻകിട തേയില കമ്പനികൾ നൽകുന്ന കോടിക്കണക്കിന് രൂപയുടെ ഇൻസെന്റിവ് ഇടനിലക്കാർ തട്ടിയെടുക്കുന്നു. ജൈവരീതിയിൽ തേയില ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ചെറുകിട കർഷകർക്ക് വൻകിട തേയില കമ്പനികൾ നൽകുന്ന ഇൻസെന്റിവാണ് ഇടനിലക്കാർ തട്ടുന്നതായി പരാതി ഉയർന്നത്.
റെയിൻ ഫോറസ്റ്റ് അലയൻസസ് (ആർ.എ) രജിസ്ട്രേഷനിൽ അംഗത്വമുള്ള ചെറുകിട കർഷകർക്ക് ഒരുകിലോ കൊളുന്തിന് 50 പൈസയാണ് കമ്പനി ഇൻസെന്റിവായി അനുവദിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ചെറുകിട തേയില കർഷകർക്ക് ഈ ഇനത്തിൽ ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇടനിലക്കാർ തട്ടിയെടുക്കുന്നത്.
നിരോധിത കീടനാശിനികളും അമിത രാസവള പ്രയോഗവും ഒഴിവാക്കി ഗുണനിലവാരമുള്ള കൊളുന്ത് ഉൽപാദിപ്പിക്കുന്ന കർഷകർക്കാണ് റെയിൻ ഫോറസ്റ്റ് അലയൻസിൽ അംഗത്വം ലഭിക്കുക. അന്താരാഷ്ട്ര വിപണിയിൽ തേയില വിറ്റഴിക്കുന്ന കമ്പനികൾക്കും ആർ.എ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. റെയിൻ ഫോറസ്റ്റ് അലയൻസ് എന്ന സ്വകാര്യ കമ്പനിയാണ് തേയില കമ്പനികളുടെ രജിസ്ട്രേഷൻ നടത്തുന്നത്. ഇതിന് ഓരോ തേയില കർഷകനും പ്രതിവർഷം 600 രൂപയോളം ചെലവാകും. കർഷകരിൽനിന്ന് കൊളുന്ത് ശേഖരിക്കുന്ന ഇടനിലക്കാരാണ് ഇൻസെന്റിവ് വാങ്ങി നൽകേണ്ടത്. എന്നാൽ, ഇൻസെന്റിവ് ഇനത്തിൽ കമ്പനികളിൽനിന്ന് ഇടനിലക്കാർ വാങ്ങുന്ന തുക വർഷങ്ങളായി കർഷകർക്ക് കൊടുക്കുന്നില്ല. കമ്പനികൾ ഇൻസെന്റിവായി കർഷകർക്ക് അനുവദിക്കുന്ന തുക ബാങ്ക് അക്കൗണ്ടു വഴി നേരിട്ട് കർഷകർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചാൽ ഇടനിലക്കാരുടെ തട്ടിപ്പ് തടയാമെന്നാണ് കർഷകർ പറയുന്നത്. കമ്പനികളിലെ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് ചെറുകിട തേയില കർഷകരെ വർഷങ്ങളായി ചുഷണം ചെയ്തു വരുകയാണെന്ന് ചെറുകിട തേയില കർഷക ഫെഡറഷൻ ജില്ല പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.