മധുര കുടിവെള്ള പദ്ധതി ആറുമാസത്തിനകം പൈപ്പുകളിൽ മർദ പരിശോധന നടത്തി
text_fieldsകുമളി: മുല്ലപ്പെരിയാറിൽനിന്നും തമിഴ്നാട്ടിലെ മധുരയിൽ കുടിവെള്ളമെത്തിക്കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ നിർമാണ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു.
സംസ്ഥാന അതിർത്തിയിലെ ലോവർ ക്യാമ്പ് മുതൽ മധുര വരെ നീളുന്ന പൈപ്പുലൈനുകളുടെ നിർമ്മാണ ജോലികൾ അവസാന ഘട്ടത്തിലാണ്. 1926 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. അതിർത്തിയിലെ ലോവർ ക്യാമ്പിൽ 27 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന ചെക്ക്ഡാം നിർമാണം പൂർത്തിയായി വരുന്നു. ഇവിടെ നിന്നും 12 മീറ്റർ നീളവും 1 മീറ്റർ വ്യാസവുമുള്ള പൈപ്പുകൾ മണ്ണിനടിയിലൂടെ സ്ഥാപിച്ചാണ് മധുരയിലേക്ക് ജലം എത്തിക്കുക.
തേനി ജില്ലയിലെ ഗൂഢല്ലൂർ, കമ്പം, ഉത്തമ പാളയം, ചിന്നമന്നൂർ, പുതുപ്പെട്ടി, കോട്ടൂർ എന്നിവിടങ്ങളിലെല്ലാം പൈപ്പു സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതു വഴിയെത്തുന്ന ജലം ദിണ്ടുക്കൽ ജില്ലയിലെ പണ്ണൈപടിയിൽ ശുദ്ധീകരണ ടാങ്കിലെത്തി ശുദ്ധീകരിച്ച ശേഷമായിരിക്കും മധുര നഗരത്തിൽ വിതരണം ചെയ്യുക.
ഭൂമിക്കടിയിൽ സ്ഥാപിച്ച പൈപ്പുകളുടെ ജോയന്റുകൾ തകരാനുള്ള സാധ്യത, ജലം ലീക്കാവുക, ജോയന്റുകൾ വേർപെടുക എന്നിവ സംഭവിച്ചാൽ, ഇത് പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി സ്റ്റീൽ പൈപ്പുകളിൽ കൃത്രിമമായി മർദം ഉപയോഗിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്നു. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം അതിർത്തിയിൽ വൈദ്യുതി, കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ള ആവശ്യങ്ങൾക്കും വിനിയോഗിക്കുന്നതിന് പുറമേയാണ് മധുരയിലേക്കുള്ള പ്രത്യേക കുടിവെള്ള പദ്ധതി നിർമാണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.