കുറിഞ്ഞി സന്ദർശനം: കള്ളിപ്പാറയിൽ ക്രമീകരണങ്ങൾ
text_fields- നീലക്കുറിഞ്ഞി സന്ദർശിക്കുന്നവർ മെയിൻ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യണം
- നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കണം.
- ഒക്ടോബർ 22,23,24 തീയതികളിൽ,മൂന്നാർ,അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽനിന്ന് വിനോദ സഞ്ചാരികൾ വരുന്ന ബസുകളും, ട്രാവലറുകളും പൂപ്പാറ ജങ്ഷനിൽ നിർത്തി, പ്രത്യേകം തയാറാക്കിയിട്ടുള്ള കെ.എസ്.ആർ.ടി.സി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ പൂപ്പാറ ജങ്ഷനിലേക്ക് വരേണ്ടതുമാണ്.
- 22, 23, 24 തീയതികളിൽ കുമളി, കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ വരുന്ന ബസുകളും ട്രാവലറുകളും ഉടുമ്പൻചോല ജങ്ഷനിൽ നിർത്തി പ്രത്യേകം തയാറാക്കിയ കെ.എസ്.ആർ.ടി.സി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ ഉടുമ്പൻചോല ജങ്ഷനിലേക്കും പോകേണ്ടതാണ്.
- മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽനിന്ന് നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട സഞ്ചാരികൾ അല്ലാത്തവർ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകേണ്ടതാണ്.
- കുമളി, കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽനിന്നും പൂപ്പാറ ഭാഗത്തേക്ക് വരുന്ന വിനോദ സഞ്ചാരികൾ അല്ലാത്തവർ ഉടുമ്പൻചോല, വട്ടപ്പാറ,സേനാപതി വഴി പോകേണ്ടതാണ്.
- നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന എല്ലാ ചെറിയ വാഹനങ്ങളും പൊലീസിന്റെ നിർദേശാനുസരണം പാർക്ക് ചെയ്യേണ്ടതാണ്.
പ്രവേശനത്തിന് നിയന്ത്രണം
തൊടുപുഴ: നീലക്കുറിഞ്ഞി പൂത്ത കള്ളിപ്പാറ മലനിരയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറു മുതൽ വൈകീട്ട് നാലുവരെയാണ് സന്ദർശന സമയം.
രാവിലെ ഏഴ് മുതൽ വൈകീട്ട് 4.30 വരെയായിരുന്നു ഇതുവരെ പ്രവേശനം അനുവദിച്ചിരുന്നത്. നീലക്കുറിഞ്ഞി കാണാൻ അനിയന്ത്രിത രീതിയിൽ സഞ്ചാരികൾ എത്തുന്നതിനാൽ ഇവിടേക്കുള്ള സന്ദർശന സമയം നിജപ്പെടുത്തണമെന്ന് ജില്ല പൊലീസ് മേധാവി ശിപാർശ ചെയ്തിരുന്നു. കള്ളിപ്പാറയിൽനിന്ന് രണ്ട് കിലോമീറ്ററോളം മൺറോഡ് വഴി മലയിലെത്തേണ്ടതുണ്ട്.
ഇവിടെ വാഹന പാർക്കിങ്ങിന് സൗകര്യമില്ല. ഇടുങ്ങിയ റോഡായതിനാൽ അപകട സാധ്യതയും നിലനിൽക്കുന്നു. ജില്ലയിൽ തുടർച്ചയായി ഉച്ചക്ക് ശേഷം മഴ പെയ്യുന്നതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സുരക്ഷ കണക്കിലെടുത്ത് കള്ളിപ്പാറയിലേക്കുള്ള സന്ദർശനത്തിന് ജില്ല ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.