ഭൂ നിയമ ദേദഗതി ബിൽ; വാദപ്രതിവാദം മുറുകുന്നു
text_fieldsജനകീയ അസംബ്ലി വിളിക്കണം -സി.പി. മാത്യു
തൊടുപുഴ: സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ഭൂനിയമ ദേദഗതി ബില്ലിന്റെ ചട്ടം രൂപവത്കരിക്കും മുമ്പ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ജനകീയ അസംബ്ലി വിളിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. ഭൂപ്രശ്നങ്ങൾ രൂക്ഷമായ ഇടുക്കിയിലെ കട്ടപ്പന, നെടുങ്കണ്ടം, അടിമാലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജനകീയ അസംബ്ലി നടത്താൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം. കർഷകർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാകണം ചർച്ച സംഘടിപ്പിക്കേണ്ടത്. ഇതിൽനിന്ന് ഉരിത്തിരിയുന്ന നിർദേശങ്ങൾ ഉൾക്കൊള്ളുകയും വേണം.
നിലവിൽ ജില്ലയിലെ പുരാവസ്തു സർവേ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ട്. ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഇത്തരം നടപടികളെന്ന് സംശയമുണ്ടെന്നും സി.പി. മാത്യു പറഞ്ഞു.
ഭൂനിയമം പിന്താങ്ങുന്ന മന്ത്രി റോഷിയുടെ നടപടി ഹൃദയഭേദകം -കേരള കോൺഗ്രസ്
തൊടുപുഴ: ഭൂനിയമ ഭേദഗതിക്ക് പകരം നിർമാണ നിരോധനം തുടരുന്ന ബില്ലിനെ പിന്തുണയ്ക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്റെ നടപടി ഹൃദയഭേദകമാണെന്ന് കേരള കോൺഗ്രസ് ജില്ല കമ്മിറ്റി. ജനങ്ങളെ കബളിപ്പിക്കുന്ന മന്ത്രിയുടെ നിലപാട് തികച്ചും പ്രതിഷേധാർഹമാണ്.
1960 ലെ ഭൂപതിവ് നിയമത്തിലെ നിർമാണ നിരോധനം ഏർപ്പെടുത്തുന്ന നാലാം വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള ചട്ടം റദ്ദാക്കി ഭേദഗതി കൊണ്ടുവന്നാൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾ മുഴുവൻ ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയും. എന്നാൽ, ഈ വകുപ്പ് അതേപടി നിലനിർത്തി പട്ടയഭൂമിയിൽ നടത്തിയ നിർമാണങ്ങൾ ഫീസ് ഈടാക്കി ക്രമവത്കരിക്കാനുള്ള നടപടി മാത്രമാണ് സർക്കാർ സ്വീകരിച്ചത്. പട്ടയഭൂമിയിൽ എന്തെങ്കിലും തരത്തിലുള്ള നിർമാണം നടത്തണമെങ്കിൽ സർക്കാറിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ വകുപ്പ് ചേർത്ത് കർഷകരെ ഉപദ്രവിച്ചതിനെ മന്ത്രി അനുകൂലിച്ചത് നിർഭാഗ്യകരമാണ്. ഇടുക്കി ജില്ലയിൽ നിർമാണ നിരോധനവും നിയന്ത്രണവും നിലനിർത്തണമെന്ന് വാദിക്കുന്ന കപട പരിസ്ഥിതിവാദികളുടെ സമ്മർദത്തിന് വഴങ്ങിയാണ് സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. കേരളത്തിൽ മറ്റൊരിടത്തും പട്ടയങ്ങളിൽ ഇങ്ങനെയൊരു നിരോധന വ്യവസ്ഥ ഇല്ല. പട്ടയ ഭൂമി യഥേഷ്ടം ഉപയോഗിക്കാൻ മറ്റ് ജില്ലകളിൽ ഉള്ളതുപോലെ ഇടുക്കിയിലും അനുമതി നൽകുന്നത് വരെ കേരള കോൺഗ്രസ് സമരവുമായി മുന്നോട്ടുപോകുമെന്ന് എം.ജെ. ജേക്കബ്, ജോസഫ് ജോൺ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
റീസര്‍വേ റെക്കോഡുകള്‍ റവന്യൂ വകുപ്പിന് കൈമാറണം -ബില്‍ഡിങ് ഓണേഴ്സ് അസോ.
തൊടുപുഴ: റീസര്‍വേ റെക്കോഡുകള്‍ റവന്യൂ വകുപ്പിനു കൈമാറണമെന്ന് ബില്‍ഡിങ് ഓണേഴ്സ് അസോ. ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നഗരസഭ പ്രദേശം രാജഭരണ കാലയളവില്‍ സര്‍വേയും സെറ്റില്‍മെന്റും നടത്തി അക്കാലത്തെ ഓരോ കൈവശവും അളന്നു തിട്ടപ്പെടുത്തി തയാറാക്കിയ പ്ലാനും രജിസ്റ്ററുകളുമാണ് ഇന്നും തൊടുപുഴ വില്ലേജില്‍ നിലവിലുള്ളത്. പില്ക്കാലത്ത് നടന്ന ക്രയവിക്രയങ്ങളും ഭാഗംവക്കലും മൂലം ധാരാളം സബ്ഡിവിഷനുകള്‍ ഉണ്ടായിട്ടുണ്ട്.
ഇതുമൂലം നിലവില്‍ ഭൂരിപക്ഷം സ്ഥലത്തിനും പ്ലാന്‍ ലഭ്യമല്ല. ഈ ബുദ്ധിമുട്ട് പരിഹരിക്കാനാണ് റീസര്‍വേ നടത്തിയത്.
തൊടുപുഴ വില്ലേജിന് കീഴില്‍ റീസര്‍വേ പൂര്‍ത്തിയായിട്ട് രണ്ടുവര്‍ഷമായി. എന്നാല്‍, റീസര്‍വേ റെക്കോഡുകള്‍ റവന്യൂ വകുപ്പിനു കൈമാറിയിട്ടില്ല. ഇതുമൂലം ബാങ്ക് വായ്പ, ബില്‍ഡിങ് പെര്‍മിറ്റ്, ക്രയവിക്രയങ്ങള്‍ എന്നിവ നടത്തുന്നതിനു പ്ലാനും കരമടച്ച രസീതും ആവശ്യമാണ്. ഈ ആവശ്യത്തിനായി റീസര്‍വേ ഓഫിസില്‍ ഫീസടച്ച് അപേക്ഷ നല്കിയാല് പൂര്‍ത്തിയാകാത്ത രേഖ (നോട്ട് ഫൈനല്‍) എന്നാണ് നല്‍കുന്നത്. ഇത് നഗരസഭയിലോ ബാങ്കുകളിലോ സ്വീകാര്യമല്ല. റീസര്‍വേ റെക്കോഡുകള്‍ പൂര്‍ത്തിയായെങ്കിലും ഇവ കൈമാറേണ്ടതില്ലെന്നാണ് സര്‍വേ ഡയറക്ടറേറ്റില്‍നിന്ന് അറിയിക്കുന്നത്. വീണ്ടും ഡിജിറ്റല്‍ സര്‍വേ നടത്തി റെക്കോഡുകള്‍ തയാറാക്കിനല്കിയാല് മതിയെന്നും അറിയിച്ചിട്ടുണ്ട്. കോടിക്കണക്കിനുരൂപ ചെലവഴിച്ച് തയാറാക്കിയ റെക്കോഡുകള്‍ പാഴ്വേലയാകുന്ന സ്ഥിതിയാണുള്ളത്.
വാർത്തസമ്മേളനത്തില്‍ പ്രസിഡന്റ് ജോസ് വര്‍ക്കി, തൊടുപുഴ മര്‍ച്ചന്റ്സ് അസോ. പ്രസിഡന്റ് പി. അജീവ്, വര്‍ക്കിങ് പ്രസിഡന്റ് എം.എന്‍. ബാബു, വൈസ് പ്രസിഡന്റ് വിന്‍സെന്റ് തോമസ്, സെക്രട്ടറി പുന്നൂസ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
യു.ഡി.എഫ് ഹർത്താൽ ജനവഞ്ചനയെന്ന് കെ.കെ. ശിവരാമൻ
ഇടുക്കി: യു.ഡി.എഫ് ഹർത്താൽ അവരുടെ ജനവഞ്ചനയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ കെ.കെ. ശിവരാമൻ. നിർമാണ മേഖല നേരിടുന്ന പ്രതിസന്ധിയായിരുന്നു ജനങ്ങളുടെ പ്രധാന പ്രശ്നം.
നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഇതിന് ആവശ്യമായ നിയമഭേദഗതി സർക്കാർ സഭയിൽ അവതരിപ്പിച്ചു. ചട്ടങ്ങൾ നിർമിക്കാൻ സർക്കാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഭേദഗതി അംഗീകരിക്കുന്നതോടെ പട്ടയ ഭൂമിയിൽ ഇതുവരെ നിർമിച്ച എല്ലാ അനധികൃത നിർമാണങ്ങളും ക്രമപ്പെടുത്തും.
ഇനി നൽകുന്ന പട്ടയഭൂമിയിൽ വീടിനു പുറമെ മറ്റു നിർമാണങ്ങൾക്കുള്ള അവകാശം കൂടി നൽകുന്നതാണ് ഭേദഗതി.
13 പഞ്ചായത്തുകളിലെ നിർമാണ നിയന്ത്രണം 2005ലെ കേന്ദ്ര ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ റെഡ് സോണിൽ ഒരു നില കെട്ടിടവും ഓറഞ്ച് സോണിൽ മൂന്നു നില കെട്ടിടങ്ങളും നിർമിക്കാമെന്നും ശിവരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.