![Municipal defeat; The CPM expelled the former standing committee chairperson Municipal defeat; The CPM expelled the former standing committee chairperson](https://www.madhyamam.com/h-upload/2020/12/22/809201-municipal-defeat-the-cpm-expelled-the-former-standing-committee-chairperson.webp)
പെരുവന്താനം പഞ്ചായത്തിലെ ഭരണനഷ്ടം; സി.പി.എമ്മിൽ ആശങ്ക
text_fieldsമുണ്ടക്കയം ഈസ്റ്റ്: ഇടുക്കി ജില്ല കമ്മിറ്റി അംഗത്തിെൻറ വോട്ടിലുണ്ടായ ചോര്‍ച്ചയും പെരുവന്താനം പഞ്ചായത്തിലെ ഭരണനഷ്ടവും കൊക്കയാറ്റിലെ ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവരുടെ പരാജയവും സി.പി.എമ്മില്‍ ആശങ്കക്കിടയാക്കുന്നു. ഇടുക്കി ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി അംഗവും മുന്‍ പെരുവന്താനം പഞ്ചായത്ത് പ്രസിഡൻറുമായ കെ.ടി. ബിനുവിെൻറ വോട്ടിലുണ്ടായ കനത്ത ചോര്‍ച്ചയാണ് നേതൃത്വത്തെ അമ്പരിപ്പിച്ചത്.
ജില്ല പഞ്ചായത്ത് വാഗമണ്‍ ഡിവിഷനിലാണ് ബിനു മത്സരിച്ചത്. സി.പി.ഐയുടെ കൈവശമുണ്ടായിരുന്ന സീറ്റ് വാങ്ങിയെടുത്തത് സി.പി.എം നേതൃത്വത്തിെൻറ വിശ്വസ്തനായ ബിനുവിന് വേണ്ടിയായിരുന്നു. അയ്യായിരത്തിലധികം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. കഷ്ടിച്ച് രക്ഷപ്പെട്ടത് വെറും 216 വോട്ടിെൻറ വ്യത്യാസത്തില്‍. അതും തര്‍ക്കത്തിനൊടുവില്‍ എത്തിയ ഇരട്ടയാര്‍ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് എന്നത് പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു.
പീരുമേട് താലൂക്കില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തെന്ന പ്രചാരണം കെ.ടി. ബിനു പ്രസിഡൻറായ പെരുവന്താനത്തിനുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരെ ഒതുക്കിനിര്‍ത്തി പ്രതിപക്ഷ പിന്തുണയോടെ ഭരിച്ച സ്വന്തം പഞ്ചായത്തില്‍ കെ.ടി. ബിനു 475 വോട്ടുകള്‍ക്ക് പിന്നിലായതാണ് ഏറെ സംശയങ്ങൾക്കിടയാക്കിയത്.
ജന്മനാട് കൂടിയായ കൊക്കയാറ്റില്‍ ആയിരം വോട്ടിെൻറ ലീഡ് പ്രതീക്ഷിച്ചിടത്ത് ലീഡ് വെറും എട്ടായി കുറഞ്ഞു. കൊക്കയാറ്റില്‍ ഇടതുമുന്നണി 13ല്‍ എട്ട് സീറ്റ് നേടി വിജയിച്ചിടത്താണ് ലീഡ് എട്ടായി കുറഞ്ഞത്. സി.പി.എമ്മിെൻറ കോട്ടയായ കൊക്കയാര്‍ പഞ്ചായത്തിലെ ബോയ്സ്, വെംബ്ലി വാര്‍ഡുകളിലും ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് വോട്ട് ഗണ്യമായി കുറഞ്ഞു.
150 വോട്ടിെൻറ ഭൂരിപക്ഷം പ്രതീക്ഷിച്ച വെംബ്ലിയില്‍ അഞ്ച് വോട്ടായി ലീഡ് കുറഞ്ഞു. സി.പി.എം സ്ഥാനാര്‍ഥി വിജയിച്ച നാരകംപുഴയില്‍ 125 വോട്ടിന് ബിനു പിന്നിലായതും നേതൃത്വം ഗൗരവമായി കാണുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ വിജയിച്ച സി.പി.ഐയുടെ കന്നിക്കാരി സജിനി ജയകുമാര്‍ നേടിയ വോട്ട് പോലും ജില്ല പഞ്ചായത്തില്‍ നേടാനായില്ല.
കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിച്ച സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ഇ. ഹബീബ്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറ് സുനിത റെജി എന്നിവരുടെ ദയനീയ പരാജയവും സി.പി.എം നേതൃത്വം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഇവിടെ സ്ഥാനാര്‍ഥികളുടെ തോല്‍വിയില്‍ പാര്‍ട്ടിയിലെ പ്രധാന ചില നേതാക്കളടക്കുള്ളവര് സംശയനിഴലിലാണ്. ഏന്തയാര്‍ ഈസ്റ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച ഭൂരിപക്ഷത്തിനൊപ്പം പോലും വോട്ട് പിടിക്കാനാകാതെ പോയത് സി.പി.എം പ്രാദേശിക നേതാവിെൻറ കാലുവാരൽ മൂലമാണെന്ന് സംസാരമുണ്ട്.
ആദ്യം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനാര്‍ഥിയായി പരിഗണിക്കുകയും പിന്നീട് ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം ലോക്കല്‍ സെക്രട്ടറിയെ വാര്‍ഡിലേക്ക് പരിഗണിക്കുകയും ചെയ്തതോടെ പാര്‍ട്ടിയിലെ ഭിന്നത ശക്തമാവുകയായിരുന്നു. കൊടികുത്തി വാര്‍ഡില്‍ പഞ്ചായത്ത് മുന്‍ പ്രസിഡൻറ് സുനിത റെജിയുടെ പരാജയത്തിനുപിന്നില്‍ പ്രാദേശിക നേതാക്കളാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രസിഡൻറ് സ്ഥാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്ത ഇവിടെ സുനിതയുടെ പരാജയവും പാര്‍ട്ടി അന്വേഷിക്കുമെന്നാണ് അറിയുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.