ദുരന്തമേഖലയിൽ വെല്ലുവിളി ഏറ്റെടുത്ത് െഎ.ആർ.ഡബ്ല്യു പ്രവർത്തകരും
text_fieldsദുരന്തനിവാരണസേനക്കും അഗ്നിരക്ഷാസേനക്കുമൊപ്പം പെട്ടിമുടിയിലെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഐ.ആർ.ഡബ്ല്യു സന്നദ്ധപ്രവർത്തകർ
മൂന്നാർ: പ്രതികൂല കാലാവസ്ഥയിലും പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ ദുരന്തനിവാരണ സേനക്കും പൊലീസിനും അഗ്നിരക്ഷാസേനക്കുമൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഐ.ആർ.ഡബ്ല്യു സന്നദ്ധപ്രവർത്തകർ. ദിവസങ്ങളായി മഞ്ഞും മഴയും വെല്ലുവിളി സൃഷ്ടിക്കുന്ന രക്ഷാപ്രവർത്തനത്തിെൻറ മുൻനിരയിലാണ് ഐഡിയൽ റിലീഫ് വിങ്ങിെൻറ പരിശീലനം ലഭിച്ച 24 സന്നദ്ധ പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്.
ആദ്യദിനം ഒമ്പതുപേരാണ് എത്തിയതെങ്കിലും രക്ഷാപ്രവർത്തകരുടെ വെല്ലുവിളി ബോധ്യപ്പെട്ട് 15 പേർകൂടി എത്തി. അധികൃതർ നൽകുന്ന നിർദേശങ്ങളനുസരിച്ചാണ് ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനമെന്ന് ദൗത്യത്തിന് നേതൃത്വം നൽകുന്ന ഐ.ആർ.ഡബ്ല്യു സംസ്ഥാന ജനറൽ കൺവീനർ വി.ഐ. ഷെമീർ പറഞ്ഞു. കനത്ത മഴ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വിവിധ യൂനിറ്റുകളായി തിരിഞ്ഞാണ് തിരച്ചിൽ. ഓരോ പ്രദേശത്തും പ്രവർത്തകരെ വിന്യസിച്ചാണ് മുന്നോട്ടുപോകുന്നത്. മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിലും സംസ്കരിക്കുന്നതിലും വിദഗ്ധ പരിശീലനം ലഭിച്ച പ്രവർത്തകരുടെ സേവനം ദുരന്തനിവാരണ സേനക്കും തുണയാകുന്നുണ്ട്.
പ്രദേശത്ത് മണ്ണും ചളിയും അടിഞ്ഞുകൂടുന്ന സാഹചര്യമാണ്. അരക്ക് താഴേക്കുവരെ താഴ്ന്നുപോകുന്ന തരത്തിലാണ് മണ്ണ്. ടിൻ ഷീറ്റിട്ട് വഴിയൊരുക്കി അതിലൂടെയാണ് മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്. വേണ്ടിവന്നാൽ കൂടുതൽ പ്രവർത്തകരെ എത്തിക്കാൻ തയാറാണെന്നും അവസാനനിമിഷം വരെ രക്ഷാദൗത്യത്തിൽ പങ്കുചേർന്ന് പെട്ടിമുടിയിലുണ്ടാകുമെന്നും ഷമീർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.