പഞ്ചായത്തിനറിയാമോ ഇത് കിണറാണെന്ന്?
text_fieldsപൊതുമാർക്കറ്റിന് അകത്ത് ഉപയോഗയോഗ്യമല്ലാതെ കാടുപിടിച്ച് കിടക്കുന്ന കിണർ
നെടുങ്കണ്ടം: ഒരിറ്റ് ദാഹനീരിനായി നാട് ദാഹിക്കുമ്പോൾ തൂക്കുപാലത്ത് നിറയെ വെള്ളവുമായി പഞ്ചായത്ത് കിണർ ഉപേക്ഷിച്ച നിലയിൽ. കരുണാപുരം പഞ്ചായത്തിലെ തൂക്കുപാലം പൊതുമാർക്കറ്റിന് അകത്താണ് ഉപയോഗയോഗ്യമല്ലാതെ കിണർ കാടുപിടിച്ച് കിടക്കുന്നത്. കഴിഞ്ഞ 15 വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന ഈ കിണറിനെപ്പറ്റി അധികമാർക്കും അറിയില്ല.
രണ്ട് കോൺക്രീറ്റ് തൂണും അവയെ ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പും മാത്രമാണ് മാർക്കറ്റിൽ എത്തുന്ന ജനങ്ങൾക്ക് കാണൻ കഴിയുക. 40 വർഷം പഴക്കമുള്ള പൊതുകിണർ കടുത്ത വേനലിൽപോലും വറ്റാറില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പൊതുജനങ്ങൾക്ക് ശുചീകരിച്ചു കൊടുക്കണമെന്നാണ് തൂക്കുപാലം നിവാസികളുടെ ആവശ്യം. ഈ കിണറ്റിലെ വെള്ളം തൂക്കുപാലം മാർക്കറ്റിൽ നിർമിച്ചിരിക്കുന്ന ടോയ്ലറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താമെന്നാണ് വ്യാപാരികൾ പറയുന്നത്. സമീപത്തെ ചില സ്വകാര്യ വ്യക്തികൾ കിണർ മൂടാൻ ശ്രമം നടത്തിയിരുന്നതായും പറയപ്പെടുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ജലക്ഷാമം നേരിടുന്ന പഞ്ചായത്താണ് കരുണാപുരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.